ദുബൈയില്‍ ബഹുനിലക്കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണ തൃശൂര്‍ സ്വദേശി ഫ്ലേറിന്‍ ബേബിയ്ക്ക് രണ്ടാം ജന്മം. വലിയ ദുരന്തത്തില്‍ നിന്നാണ് ഫ്ലേറിന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 26ാം നിലയില്‍ നിന്ന് താഴേക്ക് വീണ ഫ്ലേറിന്റെ ഇടതുകൈ അറ്റുപോയിരുന്നു. ജീവിതത്തിലേക്ക് വരുമ്പോള്‍ ദുബൈയിലെ റാഷിദ് ആശുപത്രിയിലെ വിദഗ്ധ ഡോക്ടര്‍മാരോടാണ് ഫ്ലേറിന്‍ നന്ദി പറയുന്നത്.
സെപ്റ്റംബർ 28 ന് ദുബൈയിലെ ഒരു ഹോട്ടലില്‍ ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുമ്പോഴാണ് അപകടം. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ഫ്ലേറിന്‍ 26ാം നിലയില്‍ നിന്ന് അഞ്ചാം നിലയിലേക്ക് പതിച്ചു. ലിഫ്റ്റിന്റെ ഇരുമ്പുപാളി വീണ് ഇടതു കൈമുട്ടിന് താഴെ അറ്റുവീണു. അറ്റുപോയ കൈ അഞ്ചാം നിലയില്‍ നിന്ന് കണ്ടെത്തി ഐസ് പെട്ടിയിലിട്ടാണ് ആശുപത്രിയിലെത്തിച്ചത്. ഡോ. ഹാമദ് ബദാവി, ഡോ. മുഹമ്മദ് അലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉടൻതന്നെ കൈ തുന്നിച്ചേർക്കുകയും രക്തയോട്ടം സാധ്യമാക്കുകയും ചെയ്തു.
നാലു മണിക്കൂറെടുത്താണ് കൈ തുന്നിച്ചേർത്തത്. വൈകിട്ട് ഏഴിന് ആരംഭിച്ച ശസ്ത്രക്രിയ രാത്രി 10.30 നാണ് പൂർത്തിയായത്. തുടർന്ന് പിറ്റേന്ന് വൈകിട്ട് തുടർ ശസ്ത്രക്രിയയും നടത്തി. ഇക്കഴിഞ്ഞ പതിനാറിന് ഫ്ലേറിന്‍ ആശുപത്രി വിട്ടു. മൂന്നാഴ്ചയായി ചെറിയ രീതിയിൽ വ്യായാമം ചെയ്തുവരുകയാണ്. കൈ പൂർവസ്ഥിതിയില്‍ പ്രവര്‍ത്തിക്കാന്‍ ചുരുങ്ങിയത് ഒരു വര്‍ഷമെങ്കിലും എടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.