ടിവി ചാനലുകളിൽ വാർത്ത വന്നപ്പോഴാണ് പുതിയതെരു രാമഗുരു സ്കൂളിലെ അധ്യാപികയായ എൻ. സബിത മകൾ കൊല്ലപ്പെട്ടതായി അറിയുന്നത്. ആദ്യം സഹോദരനെയാണു വിളിക്കുന്നത്. വാർത്ത കണ്ടോ എന്നു ചോദിച്ച് ഒരു അലറിക്കരച്ചിലായിരുന്നു. പിന്നീട് സഹഅധ്യാപകരെ വിളിച്ചെങ്കിലും ഒന്നും പറയാനാകാതെ കരയുക മാത്രം ചെയ്തു. തിരിച്ചു വിളിച്ചപ്പോൾ ടിവിയിൽ വാർത്ത വന്നെന്നും എന്റെ മോളെന്നും പറഞ്ഞൊപ്പിച്ചു. സഹഅധ്യാപകരെല്ലാം അര മണിക്കൂറിനുള്ളിൽ നാറാത്തെ വീട്ടിലെത്തി.
മകളുടെ മരണവിവരം അറിയാതെ തളാപ്പിൽ ട്രാഫിക് ജോലിയിലായിരുന്നു അച്ഛൻ മാധവൻ. അഞ്ചരയോടെ പൊലീസ് ഉദ്യോഗസ്ഥർ മാധവനെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവരികയായിരുന്നു. വ്യാഴാഴ്ച രാത്രി മാനസ അമ്മയോടും അച്ഛനോടും അനുജനോടും ഏറെനേരം വിഡിയോ കോളിൽ സംസാരിച്ചിരുന്നു. നാളെ വൈകിട്ടു വിളിക്കാമെന്നു പറഞ്ഞാണ് ഫോൺ വച്ചത്.
പഠനത്തിലും മറ്റു കാര്യങ്ങളിലുമെല്ലാം മാനസ മുൻപന്തിയിലായിരുന്നു. അവധിക്കു വീട്ടിലെത്തിയാൽ അച്ഛനെയും അമ്മയെയും അനുജനെയും കൂട്ടിയുള്ള യാത്രകളായിരുന്നു ഇഷ്ടം. മാനസ വരുമ്പോൾ വീട്ടിൽ ഉത്സവ പ്രതീതിയായിരുന്നെന്ന് ബന്ധുക്കളും അയൽവാസികളും പറയുന്നു. മാങ്ങാട്ടുപറമ്പ് കേന്ദ്രീയ വിദ്യാലയയിലാണു പഠിച്ചത്.