ആനപ്രേമികളുടെ പ്രിയങ്കരൻ മംഗലാംകുന്ന് കര്‍ണ്ണന്‍ ചരിഞ്ഞു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. 65 വയസായിരുന്നു. തൃശൂർ പൂരം ഉൾപ്പെടെയുള്ള മുൻനിര ഉത്സവങ്ങളിൽ വർഷങ്ങളോളം പങ്കെടുത്തിട്ടുണ്ട്. തലയെടുപ്പു മത്സര വേദികളിലും നിരവധി തവണ വിജയിച്ചു. മംഗലാംകുന്ന് പരമേശ്വരൻ, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതതയിലുള്ള ഗജവീരനാണു കര്‍ണ്ണന്‍. സിനിമാതാരങ്ങളുടേതു പോലെ സംസ്ഥാനത്തു ഫാൻസ് അസോസിയേഷനുകളുള്ള ഗജവീരനാണിത്.
ഐശ്വര്യമായിരുന്നു കര്‍ണ്ണന്‍
നാട്ടിലെ പൂരങ്ങൾക്കെല്ലാം എഴുന്നള്ളിയിരുന്നെങ്കിലും നാടൻ ആനയായിരുന്നില്ല കർണൻ. ബിഹാറിൽ നിന്നാണ് കര്‍ണ്ണന്‍ കേരളത്തിലെത്തുന്നത്. എഴുത്തച്ഛലാണ് കേരളത്തിലേക്കെത്തിച്ചത്. തുടർന്ന് മനിശ്ശേരി ഹരിദാസിന്റെ കൈവശത്തിൽ മനിശ്ശേരി കർണനെന്ന പേരിൽ അറിയപ്പെട്ട ശേഷമാണ് മംഗലാംകുന്ന് തറവാട്ടിലേക്ക് എത്തുന്നത്. അതിനുശേഷമാണ് കര്‍ണ്ണന്‍ പ്രശസ്തനാകുന്നത്. മംഗലാംകുന്ന് തറവാടിന്റെ ഐശ്വര്യമായിരുന്നു കര്‍ണ്ണന്‍.