‘എന്നെയൊന്ന് കൊന്നുതരാമോ? ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയർ താ ഞാൻ ജീവിതം അവസാനിപ്പിക്കാം..’ - അമ്മയ്ക്ക് മുന്നിൽ ഏങ്ങിക്കരഞ്ഞ് കൊണ്ട് ഒൻപതു വയസുകാരന്റെ വാക്കുകൾ. ലോകം ഏറ്റെടുത്ത ക്വാഡൻ ബെയ്‌ലിയുടെ കണ്ണീർ സമൂഹത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണ്. ബോഡി ഷെയ്മിങ് എന്ന വിപത്തിനെ കുറിച്ച് കൂടുതൽ ഗൗരവമായി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു സമൂഹം. ക്വാഡന് പിന്തുണയുമായി സമാനമായ അനുഭവങ്ങൾ പങ്കുവച്ച് നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നിരിക്കുന്നത്. മഞ്ജു രാഘവ് എന്ന യുവതി എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
മഞ്ജു രാഘവ് എഴുതിയ കുറിപ്പ് വായിക്കാം;
മോനെ നീ കരയരുത് ഇതേ ഒരു അവസ്‌ഥയിൽ ആണ് ഞാനും വളർന്നത്. ദൈവത്തിന്റെ വികൃതികൾ അല്ലാതെ എന്ത് പറയാൻ. മോനെപ്പോലെ കരയുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു. അന്ന് ഞാൻ കരഞ്ഞിരുന്നാൽ നാലു ചുമരുകളിൽ ഒതുങ്ങുമായിരുന്നു എന്റെ ജീവിതവും. ഇപ്പോൾ ചുമരുകൾ ഇല്ല ഒത്തിരി നല്ല കൂട്ടുകാരും മാതാപിതാക്കളും, അധ്യപകരും, കുറെ ചങ്ക്സുകളും.. ഇപ്പോൾ എന്റെ കുറവ് കുറവായി തോന്നുന്നില്ല.
എന്നെയും ഒത്തിരി ആളുകൾ കുള്ളി എന്നു വിളിച്ചും ഉണ്ടപക്രു എന്നു വിളിച്ചും കളിയാക്കിയിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ എല്ലാർക്കും ഒരു പരിഹാസ കഥാപാത്രം ആയിട്ടുണ്ട്. പഠിക്കുന്ന സമയങ്ങളിലും ബസിൽ യാത്ര ചെയ്യുമ്പോളും ഒത്തിരി വേദനകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. എല്ലാ വേദനകളും മൗനം സമ്മതമാക്കി മാറ്റി. ഇപ്പോൾ ഞാൻ ഹാപ്പി ആണ്. കാരണം കുറവുകൾ നമ്മൾ ആയി വരുത്തിവച്ചതല്ല. എല്ലാം ഒരു മറിമായം. എല്ലാം തികഞ്ഞതായി ഈ ഭൂമിയിൽ ആരും ഇല്ല. ഉണ്ടെന്ന് തെളിയിച്ചാൽ ഈ പറഞ്ഞത് ഞാൻ തിരിച്ചു എടുക്കും.
ജീവിക്കുമ്പോൾ മനുഷ്യനായി ജീവിക്കുക. പണക്കാരനാണെന്നോ പാവപ്പെട്ടവന്നെന്നോ അംഗപരിമിതർ എന്നോ മതമോ ജാതിയോ നോക്കാതെ എല്ലാരേയും സ്നേഹിച്ചും സൽകർമങ്ങൾ ചെയ്തും ജീവിക്കുക. ഈ ഭൂമിയിൽ ആരും 300 വയസുവരെ ഒന്നും ജീവിക്കില്ല. പിന്നെന്തിനു ഈ അല്പായുസ്സുള്ള നമ്മൾ അഹങ്കരിക്കുന്നു. പറയുന്നവർ പറയട്ടെ അതാണ് എന്റെ പോളിസി. എല്ലാ വേദനയും മനസിന്റെ ഉള്ളിൽ ഒതുക്കി ജീവിതം മുന്നോട്ട് നയിച്ചു. മോനെ നീ ഒരിക്കലും വിഷമിക്കരുത് ധൈര്യമായി മുന്നോട്ട് പോവുക. ഈ ചേച്ചി എപ്പോഴും കൂടെ ഉണ്ടാവും. ഇനിയുള്ള ദിവസങ്ങൾ നിന്റെയാണ്. God bless you! ഇഷ്ടം ആയാൽ ഷെയർ ചെയ്യുക.