Saturday 11 September 2021 11:37 AM IST : By സ്വന്തം ലേഖകൻ

‘ആ പാവാടക്കാരിയെ കണ്ട് തടികുറച്ച യുവതി, വക്കീൽ കഥാപാത്രം കണ്ട് ബിരുദമെടുത്ത വീട്ടമ്മ’: പെൺ സ്വപ്നങ്ങൾക്ക് പ്രചോദനം മഞ്ജു

manju-741

മലയാളത്തിന്റെ ലേഡീ സൂപ്പർ സ്റ്റാർ മഞ്ജു വാരിയറുടെ പിറന്നാൾ ദിനമായിരുന്നു ഇന്നലെ. സിനിമാ ലോകവും ആരാധകരും പ്രിയതാരത്തിന് ഒരുപോലെ ആശംസകളർപ്പിക്കുകയും ചെയ്തു. മഞ്ജുവിന് പിറന്നാൾ ആശംകൾ നേർന്ന് ഹിഷ്‍വിഷ് എന്ന വ്യക്തി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ജീവിത പ്രാരാബ്ദങ്ങളിൽ തട്ടി വഴിയടഞ്ഞു പോയ എത്രയോ സ്ത്രീകൾക്ക് വഴിവിളക്കായി നിൽക്കാൻ മഞ്ജുവിന് സാധിച്ചെന്ന് ഹിഷ്‍വിഷ് കുറിക്കുന്നു. ഇരുപത്തിയഞ്ച് വയസ്സാവുമ്പോഴേ പ്രായത്തെച്ചൊല്ലി ആകുലപ്പെടുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ ഈ പ്രായത്തിലും തന്റെ സ്വപ്നങ്ങളെ സ്വന്തമാക്കുന്ന മഞ്ജു അസാമാന്യ പ്രതിഭയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

അന്ന് പിജി വിദ്യാർത്ഥിയാണ് അവൾ. തടിച്ചി എന്ന കളിയാക്കൽ ശ്രദ്ധിക്കാതെ ഇഷ്ടഭക്ഷണങ്ങൾ വാരിവലിച്ച് തിന്നു. അവസാനം ശരീരഭാരം സ്വന്തം കാലുകൾക്ക് താങ്ങാനാവാതെ വന്നപ്പോഴാണ് ഡോക്ടറെ കണ്ട് കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും തടി കുറക്കാൻ തുടങ്ങിയത്. തുടക്കത്തിലെ ആവേശം ഏകദേശം പത്ത് കിലോ കുറക്കുന്നത് വരെ തുടർന്നു. പിന്നെ കുറച്ചുദിവസം മടി പിടിച്ചുകിടന്നു. ആ സമയത്താണ് നാല്പത്തിരണ്ടിൽ നിൽക്കുന്ന മഞ്ജു സ്കൂൾ കുട്ടിയെപ്പോലെ പൊതുവേദിയിലെത്തുന്നത്. മഞ്ജുവിന്റെ ഈ ചിത്രവും ഇന്റർവ്യൂവും സോഷ്യൽ മീഡിയയിൽ തരംഗമായി. അതവൾക്ക് വലിയ പ്രചോദനമാവുകയും പൂർവ്വാധികം കരുത്തോടെ തന്റെ ശ്രമങ്ങൾ തുടരുകയും വിജയിക്കുകയും ചെയ്തു. ഇപ്പോൾ കല്യാണിതയായെങ്കിലും തടി കാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാറില്ല.

രണ്ടാം വരവിലെ മഞ്ജു പലർക്കും പലതരത്തിലാണ് പ്രചോദനമായത്. മഞ്ജുവിന്റെ ഒരു വക്കീൽ കഥാപാത്രം കണ്ട പ്രചോദനത്തിൽ പഠിച്ച് വക്കീലായി മാറിയ വീട്ടമ്മയുടെ കഥ അടുത്തിടെ വായിച്ചിരുന്നു.

നടിമാർ ഒരിടവേള എടുത്താൽപ്പിന്നെ അമ്മ വേഷങ്ങളിലോ മറ്റു ചെറിയ കഥാപാത്രങ്ങളോ ആയി ഒതുങ്ങിപ്പോവുന്ന സമയത്താണ് നീണ്ട ഇടവേള എടുത്തിട്ടും ശക്തമായ നായികാവേഷത്തിലൂടെ മഞ്ജു തിരിച്ചുവരുന്നത്. അതുതന്നെയാണ് അവരിലെ പ്രതിഭയുടെ കരുത്ത്.

വയസ്സ് എന്നത് വെറും നമ്പർ മാത്രമാണെന്ന് വിശ്വസിക്കാൻ നമുക്ക് ബുദ്ധിമുട്ടാണെന്ന് തോന്നും. ഇരുപത്തിയഞ്ച് വയസ്സാവുമ്പോഴേ പ്രായത്തെച്ചൊല്ലി ആകുലപ്പെടുന്നവരെ കണ്ടിട്ടുണ്ട്. എന്നാൽ അറുപത് കഴിഞ്ഞിട്ടും ചുറുചുറുക്കോടെ പുതിയ സ്വപ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നവരുമുണ്ട്. ആദ്യത്തെ കൂട്ടരോട് സംസാരിച്ച് കഴിയുമ്പോഴേക്കും കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന അവസ്ഥയിലാവും നമ്മൾ. രണ്ടാമത്തെ കൂട്ടരോട് സംസാരിച്ച് കൊതി തീരുകയുമില്ല.

Happy Birthday Manju Warrier