Friday 11 June 2021 10:37 AM IST : By സ്വന്തം ലേഖകൻ

മാർട്ടിന് സ്വന്തമായി ആഡംബര കാറുകളും ഫ്ലാറ്റുകളും; വരുമാന മാര്‍ഗങ്ങള്‍, സാമ്പത്തിക ഇടപാടുകൾ പൊലീസ് അന്വേഷിക്കും

martinnnbbb566

കൊച്ചി ഫ്ലാറ്റ് പീഡനക്കേസില്‍ കൂടുതല്‍ അന്വേഷണം നടത്താൻ ഒരുങ്ങി പൊലീസ്. മാര്‍ട്ടിന്‍ ജോസഫിന്റെ വരുമാന മാര്‍ഗങ്ങള്‍ അന്വേഷിക്കുമെന്ന് കൊച്ചി കമ്മീഷണര്‍ പറഞ്ഞു. സ്വന്തമായി ആഡംബര കാറുകളും ഫ്ലാറ്റുകളും മാര്‍ട്ടിനുണ്ട്. കേസന്വേഷണത്തില്‍ ആദ്യമുണ്ടായ വീഴ്ച എസിപി അന്വേഷിക്കും. 

വീടുകളിലെ കുറ്റങ്ങള്‍ തടയാനും കൊച്ചി സിറ്റി പൊലീസ് നടപടികൾ ആരംഭിച്ചു. റസിഡന്റ് അസോസിയേഷനുകളുടെയും നാട്ടുകാരുടെയും സഹായം തേടും. ഫ്ലാറ്റുകളില്‍ സംശാസ്പദമായ സാഹചര്യങ്ങളില്‍ താമസിക്കുന്നവരുണ്ടെങ്കില്‍ കണ്ടെത്തും. ഒരു മാസം പത്തു കേസുകളിലെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് കമ്മീഷണര്‍ മാധ്യമങ്ങളോടു പറഞ്ഞു. 

പറമ്പിലൂടെ ഓടി, പിന്നാലെ പൊലീസ്; മുകളിൽ ഡ്രോൺ

കൊച്ചിയിലെ ഫ്ളാറ്റില്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ച മാര്‍ട്ടിന്‍ ജോസഫിനെ തൃശൂര്‍ കിരാലൂരിലെ  ഒളിത്താവളത്തില്‍ നിന്ന് നാടകീയമായാണ് പൊലീസ് പിടികൂടിയത്. വിജനമായ പറമ്പുകളും പാടങ്ങളും കടന്ന് ഒളിച്ചോടിയ മാര്‍ട്ടിനെ കുടുക്കിയത് പൊലീസിന്റെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന കൂടിയായിരുന്നു. മാര്‍ട്ടിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും  

ഫ്ളാറ്റ് പീഢനക്കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് സ്വന്തം നാടായ തൃശൂരില്‍‍തന്നെയുണ്ടെന്ന് കൊച്ചി, തൃശൂര്‍ പൊലീസ് സംഘങ്ങള്‍ക്കു വിവരം കിട്ടിയിരുന്നു. ഇതു തിരിച്ചറിഞ്ഞ ഉടനെ, പൊലീസ് സംഘം ആദ്യം ചെയ്തത് മാര്‍ട്ടിന്റെ ഒളിയിടം കണ്ടെത്താന്‍ ഡ്രോണ്‍ പറത്തി പരിശോധന നടത്തലായിരുന്നു. സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ മാര്‍ട്ടിനെ കണ്ടവരില്ല. അതേസമയം, നാടിന്റെ ചില വിജനമായ ഇടങ്ങളില്‍ മാര്‍ട്ടിന്റെ സാന്നിധ്യം കണ്ടു. ഇതിനിടെ, മാര്‍ട്ടിന്‍ ഉപയോഗിച്ച ഫോണ്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് പിന്‍തുടര്‍ന്നു. അതിരാവിലെ തുടങ്ങിയ തിരച്ചില്‍ രാത്രിയും തുടര്‍ന്നു. 

ഇടവേളകള്‍ ഇല്ലാതെ പൊലീസ് നടത്തിയ പരിശോധന അവസാനം വിജയം കണ്ടത് രാത്രി എട്ടരയോടെയായിരുന്നു. കിരാലൂരിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പരിസരത്തെ പൊന്തക്കാടുകള്‍ നിറഞ്ഞ പ്രദേശത്ത് മാര്‍ട്ടിനെ കണ്ടു. പിന്നാലെ, പൊലീസും നാട്ടുകാരും ഓടി. മാര്‍ട്ടിനാകട്ടെ ഓട്ടം നിര്‍ത്തിയില്ല. ഇതിനിടെ, നാട്ടുകാരും പൊലീസും എതിര്‍ വശത്ത് കൂടെ എത്തി. ചുറ്റുപാടും വളഞ്ഞെന്ന് മനസിലായതോടെ മാര്‍ട്ടിന്റെ ഓട്ടത്തിന് വേഗം കുറഞ്ഞു. 

പിന്നാലെ, പൊലീസിന്റെ പിടിവീണു. പ്രതിയെ പിടിച്ച ഉടനെ നാട്ടുകാരാകട്ടെ കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞു. പെണ്‍കുട്ടിയെ ക്രൂരമായി പീഢിപ്പിച്ചതിലുള്ള നൊമ്പരമായിരുന്നു നാട്ടുകാരുടെ മനസില്‍. പൊലീസ് സമയോചിതമായി ഇടപ്പെട്ട് പ്രതിയെ വേഗം ജീപ്പില്‍ കയറ്റി നേരെ മെഡിക്കല്‍ കോളജ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. 

Tags:
  • Spotlight