ആദ്യം തന്നെ നിസ്വാർത്ഥവും സത്യസന്ധവുമായ പ്രണയത്തിനു മരണമില്ലെന്ന് പറയട്ടെ. സെപ്റ്റംബര്‍ 29 ന്, വിവാഹ ദിനത്തിൽ ജെസിക്ക പ്രാണനാഥന്റെ കല്ലറയിൽ മുഖം ചേർത്ത് വിതുമ്പുമ്പോൾ കണ്ടുനിന്നവർക്കും കണ്ണീരടക്കാനായില്ല. ഒരു ജന്മം മുഴുവന്‍ ഒന്നിച്ചു കഴിയാൻ തീരുമാനിച്ചവരാണ് അവർ. പക്ഷേ, വിധിക്കപ്പെട്ടത് വിരഹത്തിന്റെ കടുത്ത നോവും. അപ്രതീക്ഷിതമായി സംഭവിച്ച അപകടം അവരുടെ ശരീരങ്ങളെ തമ്മിൽ വേർപിരിച്ചെങ്കിലും സ്വപ്‌നങ്ങൾ ബാക്കിയാക്കി. പക്ഷേ, കൈവിട്ട ആ വലിയ സ്വപ്നത്തിലേക്ക് നടന്നുകയറുകയായിരുന്നു ജെസിക്ക.
യുഎസ് സ്വദേശികളാണ് ജെസിക്കയും കെന്റലും. അഗ്‌നിശമനസേനയില്‍ വൊളണ്ടിയറായി ജോലി ചെയ്യുകയായിരുന്നു കെന്റല്‍. 2017 നവംബര്‍ 10നാണ് ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. എന്നാൽ അവരുടെ സന്തോഷം അധികകാലം നീണ്ടില്ല. മദ്യപാനിയായ ഒരു ഡ്രൈവറുണ്ടാക്കിയ അപകടത്തില്‍ കെന്റൽ കൊല്ലപ്പെട്ടു. പക്ഷേ, പ്രിയതമനെ വേർപിരിയാൻ ജെസിക്കയ്‌ക്ക് കഴിയുമായിരുന്നില്ല. കെന്റലിന്റെ മരണശേഷം പത്തു മാസങ്ങള്‍ക്ക് ശേഷം അവൾ നിശ്ചയിച്ച ദിവസം തന്നെ കെന്റലിന്റെ വധുവായി ഒരുങ്ങിയെത്തി. കെന്റലിന്റെ ശവക്കല്ലറയില്‍ അവനാഗ്രഹിച്ചതുപോലെ വിവാഹ വസ്ത്രമണിഞ്ഞ് കൈയില്‍ മഞ്ഞയും വെള്ളയും കലർന്ന പൂക്കൾ അർപ്പിച്ചു.
കെന്റലിന്റെ മരണം അവന്റെ കുടുംബത്തെയും സുഹൃത്തുക്കളെയും മാനസികമായി തകർത്തിരുന്നു. ഏറ്റവും കൂടുതല്‍ വേദനിച്ചത് ജെസിക്കയായിരുന്നു. പത്തു മാസങ്ങൾ പിന്നിട്ടിട്ടും അവളുടെ ഹൃദയത്തിലുണ്ടായ മുറിവ് ഉണങ്ങിയില്ല. ഒടുവിൽ നിശ്ചയിച്ച ദിവസം തന്നെ വിവാഹം വേണമെന്ന് ശഠിച്ചപ്പോൾ അവളൊടൊപ്പം ഇരു കുടുംബങ്ങളും സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു. കെന്റലിന്റെ അമ്മ കത്രീന മര്‍ഫിയാണു വിവാഹദിനം ജെസിക്കയ്ക്കായി ഒരു ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചത്. ഇതിനായി ഫോട്ടോഗ്രാഫര്‍ മാന്‍ഡി നീപിനെ കത്രീന സമീപിച്ചു. ജെസിക്കയ്ക്ക് അതൊരു വലിയ ആശ്വാസമാകുമെന്ന് മാന്‍ഡി ചിന്തിച്ചു.
കെന്റലിന്റെ വധുവായി ജെസിക്ക ഒരുങ്ങുന്നത് മുതൽ തീരാവേദനയുടെ നിമിഷങ്ങൾ വരെ മാന്‍ഡി തന്റെ ക്യാമറയിലാക്കി. കെന്റല്‍ ഉപയോഗിച്ചിരുന്ന യൂണിഫോം, ഹെല്‍മറ്റ്, ബൂട്ട്‌സ് എന്നിവയെല്ലാം ജെസിക്കയ്ക്കായി അവര്‍ തായാറാക്കി വച്ചിരുന്നു. കെന്റലിന്റെയും ജെസിക്കയുടെയും അടുത്ത ബന്ധുക്കളും ഉറ്റസുഹൃത്തുക്കളും അവൾക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു.
പ്രിയപ്പെട്ടവന്റെ കല്ലറയ്ക്കു മുന്നിൽ മുട്ടുകുത്തി നിൽക്കുന്ന ജെസിക്ക, ഏകയായി നടന്നു നീങ്ങുന്ന നവവധു... കണ്ണീരോടെയല്ലാതെ ഈ ചിത്രങ്ങൾ കാണാൻ കഴിയില്ല. എങ്കിലും ധൈര്യം കൈവിടാതെ അവള്‍ അതിഥികളോടെല്ലാം പുഞ്ചിരി തൂകി. ജെസിക്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കൂടി ഏറ്റെടുത്തതോടെ അവളുടെ ദുഃഖത്തിൽ ലക്ഷങ്ങൾ പങ്കുചേർന്നു. ജെസിക്കയുടെ വേദനയിൽ ആശ്വാസ വചനങ്ങളുമായി എത്തുകയാണ് നിരവധിപേർ.
1.
2.
3.
4.
5.
6.