Tuesday 04 August 2020 03:06 PM IST : By സ്വന്തം ലേഖകൻ

മാതാപിതാക്കളും പൊന്നുമോളും അരികിലില്ല; ശാന്തമായ് ഉറങ്ങി മെറിന്‍; കണ്ണീരണിഞ്ഞ് പ്രിയപ്പെട്ടവര്‍

merin-funeral

കണ്ണില്ലാത്ത ക്രൂരതയുടെ ലോകത്ത് കണ്ണീര്‍ബാക്കിയായി മെറിന്‍ ജോയി. യുഎസിലെ മയാമില്‍ ഭര്‍ത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ മെറിന്‍ ജോയിക്ക് നാടും പ്രിയപ്പെട്ടവരും നാളെ കണ്ണീരോടെ യാത്രാമൊഴിയേകും. മെറിന്റെ സംസ്‌കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് (ഇന്ത്യന്‍ സമയം രാത്രി 8 മണിക്ക്) താമ്പ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ പള്ളിയില്‍ നടക്കും. മൃതദേഹം എംബാം ചെയ്യാന്‍ കഴിയാത്തതു കൊണ്ടാണ് നാട്ടിലെത്തിക്കാത്തത് എന്ന് ബന്ധുക്കള്‍ അറിയിച്ചു. 

മെറിന്റെ ഭൗതിക ദേഹം കഴിഞ്ഞ ദിവസം മിയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ചടങ്ങില്‍ പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും മെറിന് കണ്ണീരോടെ യാത്രാമൊഴിയേകി. ഫാ.ബിന്‍സ് ചേത്തലില്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി. ക്‌നാനായ വോയിസ് ടിവി വഴി ലൈവായി ചടങ്ങുകള്‍ സംപ്രേഷണം ചെയ്തു. 

മൃതദേഹം നാളെ റ്റാംപയിലെ സേക്ര!ഡ് ഹാര്‍!ട്ട് ക്‌നാനായ കാത്തലിക് പള്ളിയിലേക്ക് സംസ്‌കാര ശുശ്രൂഷകള്‍ക്കായി എത്തിക്കും. അമേരിക്കന്‍ സമയം രാവിലെ 10 മുതല്‍ 11 വരെ പൊതുദര്‍ശനം. 11 മുതല്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചയ്ക്ക് രണ്ടിന് ഹില്‍സ്‌ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ അടക്കം ചെയ്യും. ഈ ചടങ്ങുകളും ലൈവായി സംപ്രേഷണം ചെയ്യുന്നുണ്ട്.

നാളെ വൈകിട്ട് 5ന് മോനിപ്പള്ളി തിരുഹൃദയ പള്ളിയില്‍ കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന പ്രത്യേക കുര്‍ബാനയും പ്രര്‍ഥനയും നടത്തുന്നുണ്ട്.യുഎസിലെ ചടങ്ങുകള്‍ മെറിന്റെ മാതാപിതാക്കളായ ജോയിക്കും മേഴ്‌സിക്കും മകള്‍ രണ്ടുവയസ്സുകാരി നോറയ്ക്കും സഹോദരി മീരയ്ക്കും ഓണ്‍ലൈന്‍ വഴി മാത്രമാണു കാണാന്‍ സാധിക്കുക. മെറിന്‍ ജോയി(27) ജൂലൈ 28നാണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ഫിലിപ് മാത്യു (നെവിന്‍–34) അറസ്റ്റിലായി. നെവിന്‍ ഇപ്പോള്‍ യുഎസില്‍ പൊലീസ് കസ്റ്റഡിയിലാണ്.