അമേരിക്കയിൽ ഭർത്താവിന്റെ കൊലക്കത്തിയ്ക്ക് ഇരയായ മെറിന്റെ ഓർമകളിൽ കണ്ണീരണിഞ്ഞ് കൂടപ്പിറപ്പുകൾ. ബന്ധുക്കൾ പങ്കുവച്ച ഒരു വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സഹപ്രവർത്തകർക്കും ബന്ധുക്കൾക്കുമൊക്കെ മെറിനെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ... ഭർത്താവിന്റെ ക്രൂരതകൾ കുഞ്ഞുമകൾക്ക് വേണ്ടി ക്ഷമിക്കാനും പൊറുക്കാനും മെറിൻ തയാറായിരുന്നു. എന്നിട്ടും കണ്ണില്ലാത്ത ക്രൂരത ആ ജീവൻ പറിച്ചെടുത്തു.
ഭര്‍ത്താവ് ഫിലിപ് മാത്യുവുമായി(നെവിൻ) എറെനാളായി അകന്നു കഴിയുകയായിരുന്നു മെറിന്‍. കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്പയിലേക്കു താമസം മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു അവർ. അതിനിടെയാണ് അതിദാരുണമായ സംഭവം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് മെറിനെ ഭർത്താവ് കുത്തിവീഴ്ത്തിയത്. 17 കുത്തേറ്റു. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നു.