Saturday 31 October 2020 02:11 PM IST : By സ്വന്തം ലേഖകൻ

‘ഇവളെ കോളജിൽ ഒന്നും വിടണ്ട, പഠിപ്പ് കൂടിയാൽ കെട്ടിക്കാൻ ചെറുക്കന്മാരെ കിട്ടാതെ വിഷമിക്കും’; കറുപ്പിന്റെ പേരിൽ നേരിട്ട അവഗണന, കുറിപ്പ്

minjutteddfg

നിറത്തിന്റെയും ശരീര ആകൃതിയുടെയും പേരിൽ മറ്റുള്ളവരിൽ നിന്ന് ഒരു തവണയെങ്കിലും ബോഡി ഷെയിമിങ് അനുഭവിക്കാത്തവരായി ആരുമുണ്ടാകില്ല. കറുപ്പ് നിറം ആയതിന്റെ പേരിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ താൻ നേരിട്ട ദുരനുഭവം കുറിക്കുകയാണ് വീട്ടമ്മയായ മിഞ്ചു ബിനു.

മിഞ്ചു ബിനു പങ്കുവച്ച കുറിപ്പ് വായിക്കാം;

ദൈവത്തിന്റെ വികൃതികൾ 

കറുപ്പിനേഴഴക് ഉള്ളത് കൊണ്ടാണോ എന്നറിയില്ല, ചിലർക്ക് ഈ നിറമുള്ള മനുഷ്യരെ കാണുമ്പോൾ ഒരു അസഹിഷ്ണുതയാണ്. ഈയിടെയല്ലേ  ഗായിക സയനോര തനിക്ക് നിറത്തിന്റെ പേരിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ പങ്കുവച്ചത്. അത് വായിച്ചപ്പോഴാണ് എന്റെ അനുഭവങ്ങൾ നിങ്ങളോട് പറയാം എന്ന് തോന്നിയത്. 

പ്രേം നസീറിന്റെ പോലെ, പൊടിമീശയൊക്കെ വച്ച് വെളുത്ത് സുന്ദരനായ അപ്പന്റെ ഒരു ഫോട്ടോ ഇപ്പോഴും ഞങ്ങളുടെ വീട്ടിൽ ഉണ്ട്. അമ്മയുടെ തനി പകർപ്പാണ് ഞാൻ. ഇപ്പോൾ അവർ തമ്മിലുള്ള വ്യത്യാസം മനസ്സിലായല്ലോ. ഞങ്ങൾ മക്കളാണെങ്കിലോ, ഒരു ന്യൂനപക്ഷം അപ്പന്റെ പോലെയും ബാക്കിയുള്ളവർ അമ്മയെ പോലെയും. 

ഞാൻ തീരെ ചെറുതായിരുന്നപ്പോൾ തന്നെ മൂത്തചേച്ചിയുടെ  കല്യാണം കഴിഞ്ഞിരുന്നത് കൊണ്ടും ഇഷ്ടാനിഷ്ടങ്ങൾ ഒരു പോലെയായിരുന്നത് കൊണ്ടും ഞാനും രണ്ടാമത്തെ ചേച്ചിയും തമ്മിൽ വല്യ കൂട്ടാണ്. എവിടെ പോവുന്നതും ഒരുമിച്ചായിരിക്കും. ഞങ്ങൾ ഒരുമിച്ച് നിന്നാൽ കൽക്കണ്ടവും ഉണക്കമുന്തിരിയും ഒരുമിച്ച് വച്ചിരിക്കുന്നത് പോലെ ഒക്കെ കാണുന്നവർക്ക് തോന്നുമെങ്കിലും ഞങ്ങൾക്ക് അങ്ങനെ ഒരു ചിന്തയേ  ഉണ്ടായിരുന്നില്ല. പുതുതായി പരിചയപ്പെടുന്ന ആരോടെങ്കിലും എന്നെ അനിയത്തിയാണെന്ന് പരിചയപ്പെടുത്തിയിട്ട്, പിന്നെ അവിടന്നുങ്ങോട്ടു വരുന്ന നൂറു നൂറു ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു ക്ഷീണിക്കുന്ന ചേച്ചിയെ നോക്കി നിസ്സംഗയായി ഞാനിങ്ങനെ ഇരിക്കും.

ഇനി കാര്യത്തിലേക്ക് കടക്കാം. ഞങ്ങൾക്ക് ഒരു കസിൻ ഉണ്ട്. നമുക്ക് തല്ക്കാലം വീണച്ചേച്ചി എന്ന് വിളിക്കാം. എന്നെക്കാളും 16 വയസ്സോളം മൂത്ത ഈ ചേച്ചി, ഏത് മംഗളകാര്യത്തിനാവട്ടെ, മരണാവശ്യത്തിനാവട്ടെ ഞാനും അമ്മയും കൂടി നിൽക്കുമ്പോൾ ഉടൻ തുടങ്ങും, എന്റെ അമ്മായിയേ.. ഇവൾ വലുതാവുമ്പോൾ ഇവളെ കെട്ടിച്ചയക്കാൻ അമ്മായി കുറെ പാട്പെടും. മറ്റവളുടെ കാര്യത്തിൽ അമ്മായി പേടിക്കണ്ട. പക്ഷെ ഇത്, എനിക്ക് ഓർക്കുമ്പോൾ തന്നെ ആകെ ഒരു വിഷമമാണ് എന്നൊക്കെ പറഞ്ഞ്, മത്തങ്ങാ പോലെ തുടുത്തുരുണ്ടിക്കുന്ന വീണ ചേച്ചി, താടിക്ക് കൈയും കൊടുത്തിരിക്കുന്ന ഇരുപ്പ് കണ്ടാൽ ആരായാലും ഒന്ന് നെടുവീർപ്പിട്ടു പോകും. മിക്കവാറും കല്യാണത്തിനൊക്കെ പോയാൽ ഈ ചേച്ചിയുടെ മുന്നിൽ പെട്ടാൽ മനസ്സിൽ നൂറാവർത്തി കരഞ്ഞ്, ബലം പിടിച്ചിരുന്ന് ഭക്ഷണം കഴിച്ചെന്ന്‌ വരുത്തി തിരിച്ചു പോരാറാണ് പതിവ്. 

അങ്ങനെ ഞാൻ പത്താം ക്ലാസ്സ്‌ കഴിഞ്ഞു. വീണച്ചേച്ചി പറഞ്ഞു ഇവളെ കോളേജിൽ ഒന്നും വിടണ്ട. പത്താം ക്ലാസ്സ്‌ കഴിഞ്ഞവർക്കുള്ള നഴ്സിംഗ് പോലെ എന്തെങ്കിലും പഠിപ്പിച്ചാൽ മതി എന്ന്. ഞാനാകട്ടെ പ്രീഡിഗ്രിക്ക് ചേർന്നത് UC കോളജിലും. പറവൂര് ഇത്ര നല്ല പാരലൽ കോളേജുകൾ ഉള്ളപ്പോൾ ഇത്ര ദൂരെ വിട്ടത് എന്തിനാ....  അങ്ങനെ അങ്ങനെ എന്റെ ഏത് ചുവട് വയ്പ്പിലും ഈ ചേച്ചിയും കുടുംബവും  അഭിപ്രായങ്ങളുമായി ചാടിവീഴും. ഞാൻ M Aയ്ക്ക്  ചേർന്നു എന്നറിഞ്ഞപ്പോൾ, അമ്മായിയ്ക്ക് ഇത് വരെ പറഞ്ഞതൊന്നും മനസ്സിലായില്ലേ ഒന്നാമത്തെ ഇവളെ കാണാൻ കൊള്ളില്ല, ഇനി പഠിപ്പും കൂടിയാൽ ചെറുക്കന്മാരെ കിട്ടാതെ അമ്മായി വിഷമിക്കും നോക്കിക്കോ. ഞാൻ പറഞ്ഞില്ല എന്ന് വേണ്ട എന്നായി വീണച്ചേച്ചി. 

ഇതിനിടയിൽ, വീണച്ചേച്ചിക്ക് രണ്ട് പെൺകുട്ടികൾ ഉണ്ടായി. മൂത്തവൾ വീണച്ചേച്ചിയുടെ ഭാഷയിൽ പറഞ്ഞാൽ "എന്റെ മോൾ സുന്ദരിയായത് കൊണ്ട് എവിടെ പോയാലും വലുതാവുമ്പോൾ ഈ മോളെ അവരുടെ മകന് കല്യാണം കഴിച്ചു കൊടുക്കോ എന്ന് ചോദിക്കയാണ്. ഞാൻ എന്താ ചെയ്യാ?". അങ്ങിനെയിരിക്കെ മൂന്നാമത്തെ പ്രസവം കഴിഞ്ഞ വീണചേച്ചിയെ കാണാൻ പോയി വന്ന എന്റെ  നാത്തൂന്മാർ, (അവരാണ് എന്റെ സ്വന്തം ചേച്ചിമാരെപ്പോലെ എനിക്ക് വേണ്ടി പലപ്പോഴും വീണചേച്ചിയോട് വാദിച്ചുകൊണ്ടിരുന്നത് ) ചോദിച്ചത് ഞാൻ ആ ചേച്ചിയെ എപ്പോഴെങ്കിലും മനസ്സറിഞ്ഞു ശപിച്ചിട്ടുണ്ടോ എന്നാണ്. ഞാൻ അന്തം വീട്ടിരുന്നപ്പോൾ അവര് പറയുകയാണ് ഈ കുട്ടി വളരെ ഇരുണ്ട നിറമാണ്. അപ്പനും അമ്മയും വെളുത്തതായിട്ടും, അമ്മയുടെ ഛായ ഉണ്ടെങ്കിലും കുട്ടി  ഇത്ര കറുത്ത് പോയതെങ്ങിനെ എന്ന ചർച്ചയിലാണ് എല്ലാവരും എന്ന്.

സത്യമായും ഞാൻ അപ്പോൾ ചിന്തിച്ചത് ആ കുട്ടി വളർന്നുവരുമ്പോൾ ഇതുപോലെ എത്ര വീണ ചേച്ചിമാരെ നേരിടേണ്ടി വരും എന്നാണ്. ഒരു കാര്യം കൂടി പറയട്ടെ. വീണച്ചേച്ചി പേടിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. രാവും പകലും പോലെ, എന്ന് കാണുന്നവർ പറയുന്ന  തരത്തിൽ വെളുത്ത ഭർത്താവ് ആണ് കേട്ടോ എനിക്ക് കിട്ടിയത്. ഞങ്ങളെ അത് ഒരു തരത്തിലും ബാധിക്കുന്നില്ല എന്ന് മാത്രം.     

Tags:
  • Spotlight
  • Social Media Viral