ആലപ്പുഴയിൽ കാർ ഡ്രൈവറുടെ പിഴവുമൂലം പൊലിഞ്ഞത് ഒരു ജീവൻ. മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് പെട്ടെന്ന് കാറിന്റെ ഡോർ തുറന്നതാണ് അപകട കാരണം. ഈ സമയം സൈക്കിളിൽ വരുകയായിരുന്ന യാത്രക്കാരൻ കാറിന്റെ ഡോർ തട്ടി കെഎസ്ആർടിസി ബസിനു മുന്നിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ബസ് കയറിയിറങ്ങി തൽക്ഷണം യാത്രക്കാരൻ മരണപ്പെട്ടു.
കഴിഞ്ഞ ദിവസം ഉച്ചയോടെ കലവൂർ ജംക്ഷനു വടക്ക് മാരാരിക്കുളം സബ് രജിസ്ട്രാർ ഓഫിസിനു മുന്നിലായിരുന്നു അപകടം നടന്നത്. അശ്രദ്ധമായി കാറിന്റെ ഡോർ തുറന്ന ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രീതികുളങ്ങര പറപ്പള്ളി വീട്ടിൽ ഷാജിയാണ് (61) ബസിന്റെ ടയർ കയറിയിറങ്ങി മരണപ്പെട്ടത്.
കലവൂർ എക്‌സൽ ഗ്ലാസ് ഫാക്ടറിയിലെ തൊഴിലാളിയാണ് മരണപ്പെട്ട ഷാജി. മാർക്കറ്റിൽ നിന്നു സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം നടന്നത്.