ഗൃഹോപകരണ സാധനങ്ങള്‍ തവണ വ്യവസ്ഥയില്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്. കോഴിക്കോട് ബാലുശേരിയിലാണ് ഇല്ക്ട്രോണിക് സാധനങ്ങള്‍ക്കായി ഓര്‍ഡര്‍ എടുത്ത യുവാവ് ലക്ഷങ്ങള്‍ വെട്ടിച്ച് മുങ്ങിയത്. പരാതി നല്‍കിയെങ്കിലും കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ബാലുശേരി പൊലീസ് തയാറായിട്ടില്ല.
ഇലക്ട്രോണിക് സാധനങ്ങൾ തവണ വ്യവസ്ഥയില്‍ നല്‍കാമെന്ന് പറഞ്ഞ് വീട്ടമ്മമാരുടെ പണം തട്ടി കടന്നുകളഞ്ഞ വിരുതന്റെ പേര് ബെന്നി. മുപ്പത് രൂപ ആഴ്ചയിൽ നല്‍കിയാല്‍ ഇഷ്ടമുള്ള സാധനങ്ങള്‍ സ്വന്തമാക്കാമെന്നാണ് വാഗ്ദാനം. സാധനങ്ങളുടെ വിലയുടെ പത്ത് ശതമാനം ആദ്യമടയ്ക്കണം. ബാക്കി തവണകളായി അടച്ചാല്‍ മതി. ഇത്തരത്തില്‍ ആയിരം മുതല്‍ മൂവായിരം വരെ പലരില്‍ നിന്നായി വാങ്ങി.
ആരെയും ആകര്‍ഷിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റത്തിലൂടെയാണ് വിശ്വാസം പിടിച്ചെടുക്കുന്നത്. ഗ്രാമങ്ങളിലാണ് തട്ടിപ്പേറെയും. പരാതി നല്‍കിയെങ്കിലും ഇക്കാര്യത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്താന്‍ പോലും പൊലീസ് തയാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് പരാതി നല്‍കാനൊരുങ്ങുകയാണ് തട്ടിപ്പിനിരയായവര്‍.