Tuesday 05 October 2021 11:25 AM IST : By സ്വന്തം ലേഖകൻ

കിടപ്പുരോഗിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി; കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് ഭർത്താവ്, മറവിരോഗം ഉള്ളതായി ബന്ധുക്കൾ

kottayam-bharathy-ramankutty

കിടപ്പുരോഗിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു. മോനിപ്പള്ളി ഉഴവൂർ പഞ്ചായത്തിലെ ചേറ്റുകുളം പുലിയൻമാനാൽ (ഉറുമ്പിൽ) രാമൻകുട്ടിയാണ് (86) ഭാര്യ ഭാരതിയെ (82) കൊലപ്പെടുത്തിയ ശേഷം വീടിനു സമീപത്തെ കിണറ്റിൽ ചാടിയത്. രാമൻകുട്ടിയെ കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിന് മറവിരോഗം ഉൾപ്പെടെ ആരോഗ്യ പ്രശ്നങ്ങളുള്ളതായി ബന്ധുക്കൾ പറയുന്നു. ഇന്നലെ രാവിലെ അഞ്ചരയോടെ ഭാരതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നെറ്റിയിൽ ആഴത്തിലുള്ള മുറിവുണ്ട്. ജനാലപ്പടിയിലും കർട്ടനിലും രക്തക്കറയുണ്ട്. 

ഭാരതിയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ രാമൻകുട്ടി വീടിനു പിൻഭാഗത്തെ കിണറ്റിൽ ചാടി. 10 അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്നു നാട്ടുകാരും കുടുംബാംഗങ്ങളും ചേർന്നാണു രക്ഷപ്പെടുത്തിയത്. സാരമായ പരുക്ക് ഇല്ല. ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, വൈക്കം ഡിവൈഎസ്പി എ.ജെ.തോമസ്, കുറവിലങ്ങാട് സ്റ്റേഷൻ ഹൗസ് ഓഫിസർ സജീവ് ചെറിയാൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ശാസ്ത്രീയ പരിശോധനാ വിഭാഗവും വിരലടയാള വിദഗ്ധരും ഭാരതി മരിച്ചുകിടന്ന മുറിയും കിണറും പരിശോധിച്ചു. 

മകൻ സോമനും കുടുംബത്തിനും ഒപ്പമാണു രാമൻകുട്ടിയും ഭാരതിയും താമസിച്ചിരുന്നത്. ഇവരുടെ മുറി ഇന്നലെ രാവിലെ തുറക്കാൻ വൈകിയപ്പോൾ സോമന്റെ ഭാര്യ ലത തട്ടിവിളിച്ചു. മുറി അകത്തു നിന്നു പൂട്ടിയ നിലയിലായിരുന്നു. പിന്നീട് രാമൻകുട്ടി കതക് തുറന്നപ്പോഴാണു ഭാരതിയെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രോഗബാധിതയായ ഭാരതി മാസങ്ങളായി വിശ്രമത്തിലാണ്. ഭാര്യയെ വടി ഉപയോഗിച്ച് അടിച്ചതായി രാമൻകുട്ടി പൊലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്. രാമൻകുട്ടിയും ഭാരതിയും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നു കുടുംബാംഗങ്ങൾ പറഞ്ഞു. പൊലീസ് കസ്റ്റഡിയിലെടുത്ത രാമൻകുട്ടിക്കു വൈദ്യപരിശോധന നടത്തി.

ചക്കാമ്പുഴ കവളനാതടത്തിൽ കുടുംബാംഗമാണു ഭാരതി. സംസ്കാരം ഇന്ന് 11.30ന്. മക്കൾ: രാജു, സോമൻ, നളിനി, സുശീല, ഗീത. മരുമക്കൾ: സുധ, ലത, ശശി കരിമ്പനാനിക്കൽ (ഇടുക്കി), രാജൻ പുത്തൻപുരയ്ക്കൽ (മോനിപ്പള്ളി), രാജു ചെറുകരോട്ട് (കുറവിലങ്ങാട്).

Tags:
  • Spotlight