‘ഞാന്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോ അച്ഛനെന്നെ പൊള്ളിച്ചു. സ്പൂൺ ചൂടാക്കി എന്റെ ദേഹത്ത് പിടിപ്പിച്ചു.’കണ്ണീർ തുടച്ചു കൊണ്ട് ആ നാലു വയസുകാരി അത് പറയുമ്പോൾ കണ്ട് നിന്നവരുടേയും കണ്ണുകൾ നിറഞ്ഞു. ആരോരുമില്ലാത്ത അവൾക്കിന്ന് സന്നദ്ധപ്രവർത്തകരാണ് തുണയായിട്ടുള്ളത്.
ഹൈദരാബാദില്‍ നിന്നാണ് കണ്ണില്ലാത്ത ക്രൂരതയുടെ കഥ പുറത്തു വരുന്നത്. അമ്മയും അമ്മയുടെ കാമുകനുമാണ് സംഭവ കഥയിലെ വില്ലൻ കഥാപാത്രങ്ങൾ. ഇരുപത്തിയഞ്ചുകാരിയായ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം കാമുകനോടൊപ്പമായിരുന്നു താമസം. കുട്ടിയും ഇവരുടെ കൂടെയായിരുന്നു. ഇവര്‍ക്കിടയില്‍ പ്രശ്നങ്ങൾ ഉണ്ടാകുമ്പോള്‍ ദേഷ്യം തീര്‍ക്കാന്‍ ഇരുവരും കുട്ടിയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു.
സംഭവദിവസവും വഴക്കിനെ തുടര്‍ന്ന് അമ്മയും കാമുകനും കുട്ടിയെ മർദ്ദിച്ചിരുന്നു. ഇതിനിടെ ഇരുമ്പ് സ്പൂണ്‍ ചൂടാക്കി അമ്മയുടെ കാമുകന്‍ കുട്ടിയെ പൊള്ളിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട അയൽപക്കക്കാർ പ്രാദേശിക നേതാവിനെ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹം വിവരമറിയിച്ചതിനെ തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകരെത്തി. ഇവര്‍ പോലീസിനെ അറിയിച്ചു. കുട്ടി തന്നെയാണ് വീട്ടില്‍ നടന്നിരുന്ന ക്രൂരതകളെ കുറിച്ച് ഇവരോട് വിവരിച്ചത്.
സാമൂഹ്യ പ്രവർത്തകരുടെ പരാതിയുടെ അടിസ്ഥാനത്തിൽ അമ്മയ്ക്കും കാമുകനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ കുട്ടികള്‍ക്കായുള്ള അഭയകേന്ദ്രത്തിലേക്ക് പൊലീസ് മാറ്റിയിട്ടുണ്ട്.