കോലഞ്ചേരി ∙ പ്ലസ്‌ടു തുല്യതാ പരീക്ഷയ്ക്ക് അമ്പിളി എത്തിയത് കൈക്കുഞ്ഞുമായി. ഇന്നലെ പലയിടത്തും ഗതാഗത തടസ്സമുണ്ടായതിനെ തുടർന്ന് കുഞ്ഞിനെ നോക്കാമെന്ന് അറിയിച്ചിരുന്ന ബന്ധുവിനു സമയത്ത് എത്താൻ കഴിയാതിരുന്നതോടെയാണു കുഞ്ഞുമായി പരീക്ഷയ്ക്കെത്തേണ്ടി വന്നത്. സെന്റ് പീറ്റേഴ്‍സ് ഹയർ സെക്കൻഡറി സ്‍കൂളിലാണ‍് ഇരുമ്പനം സ്വദേശിനിയായ അമ്പിളി കെ. ചാലിൽ പരീക്ഷ എഴുതിയത്.
മൂന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനു കിടക്കാനുള്ള ഷീറ്റ് സ്‍കൂൾ അധികൃതർ നൽകി. പരിപാലനവും അവർ ഏറ്റെടുത്തതോടെ അമ്പിളി മനഃസമാധാനത്തോടെ പരീക്ഷ എഴുതി. ഇന്നലെ ഉച്ചയ്ക്ക് 1.30 മുതൽ 4.15 വരെ മലയാളം പരീക്ഷയാണു നടന്നത്. പരീക്ഷ എളുപ്പമായിരുന്നെന്ന‍് അമ്പിളി പറഞ്ഞു. ജില്ലയിൽ പ്ലസ്‍ടു തുല്യതാ കോഴ്‍സിനു ചേർന്ന ഏക ട്രാൻസ്‌ജെൻഡർ അനാമിക രാജേന്ദ്രനും ഇൗ സെന്ററിൽ പരീക്ഷ എഴുതി.
കായംകുളം സ്വദേശിയായ അനാമിക തൃപ്പൂണിത്തുറ സെന്ററിലാണു പഠിക്കുന്നത്. പ്ലസ് വൺ പഠനം ഇടക്കു നിർത്തേണ്ടി വന്ന അനാമിക സാക്ഷരതാ മിഷന്റെ തുടർ വിദ്യാഭ്യാസ പദ്ധതിയിൽ ചേരുകയായിരുന്നു. സംസ്‍ഥാനത്ത് ആകെ 35 ട്രാൻസ്ജെൻഡറുകൾ ഇൗ വർഷം തുല്യതാ പരീക്ഷ എഴുതുന്നുണ്ട്.