അബുദാബി ബിഗ് ടിക്കറ്റ് സൗഭാഗ്യം ലഭിച്ചത് യുഎഇയിൽ കാലു കുത്താത്ത കർണാടക സ്വദേശി ജെ.എ. മുഹമ്മദ് ഫയാസിന് (24). ടിക്കറ്റെടുത്ത് നാലാം ദിവസമാണ് ഫയാസിനെ തേടി സൗഭാഗ്യം എത്തിയത്. ബിഗ് ടിക്കറ്റ് ലോട്ടറിയുടെ ഒന്നാം സമ്മാനം 1.2 ദിര്‍ഹം (ഏകദേശം 23 കോടി രൂപ) നേടിയെന്ന് അധികൃതര്‍ അറിയിച്ചപ്പോള്‍ ഫയാസിന് ആദ്യം വിശ്വസിക്കാനായില്ല. കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ കോടീശ്വരനായതിന്റെ ഞെട്ടലിലാണ് ഫയാസ്.
സെപ്റ്റംബര്‍ 30-ാം തിയതി എടുത്ത 059070 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മുഹമ്മദ് ഫയാസ് മുംബൈയിൽ അക്കൗണ്ടന്റാണ്. വളരെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട ഫയാസായിരുന്നു ഇളയ സഹോദരനും രണ്ടു സഹോദരിമാർക്കും ഏക ആശ്രയം. ഇവർക്കെല്ലാം മികച്ച ജീവീതം നൽകാൻ വേണ്ടിയാണ് മുംബൈയിലേയ്ക്ക് മുഹമ്മദ് ഫയാസ് സ്വയം പറിച്ചുനട്ടത്. ആറു മാസം മുൻപാണു കൂടെ താമസിക്കുന്നവരുമായി ചേർന്ന് ബിഗ് ടിക്കറ്റ് വാങ്ങാൻ തുടങ്ങിയത്.
"വൃക്ക രോഗത്തെ തുടർന്നാണ് എന്റെ മാതാപിതാക്കൾ ഞങ്ങളെ വിട്ടുപിരിഞ്ഞത്. എന്റെ പിതാവ് ഏറെ കാലം സൗദിയിൽ ജോലി ചെയ്തിരുന്നയാളാണ്. 12 വർഷത്തോളം അദ്ദേഹം വൃക്ക രോഗത്താൽ വലഞ്ഞു. അമ്മയ്ക്കും വൃക്കരോഗം ബാധിച്ചതോടെ ഞങ്ങൾ കുട്ടികള്‍ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായി. ആ ഞെട്ടലിൽ നിന്ന് എല്ലാവരും മോചിതരാകാൻ ഏറെ കാലമെടുത്തു.
എനിക്കൊരു ചെറിയ സഹോദരിയുണ്ട്. മൂത്ത സഹോദരി വിവാഹിതയാണ്. ഞങ്ങൾക്കുണ്ടായിരുന്ന ഭൂമിയിൽ നിന്നു ചെറിയൊരു ഭാഗം വിറ്റാണ് വീടു പണിയാൻ ആരംഭിച്ചത്. അതു പാതിവഴിയിലാണ്. ഒരു വർഷം മുൻപ് മികച്ച ജീവിതോപാധി തേടി മുംബൈയിലെത്തി. രണ്ടു മക്കളുടെ പിതാവായ സഹോദരനാണ് നാട്ടിലെ കാര്യങ്ങൾ നോക്കുന്നത്."–മുഹമ്മദ് ഫയാസ് പറയുന്നു.
ഒരു ലക്ഷം മുതല്‍ 50,000 ദിര്‍ഹം വരെ സമ്മാനമായി ലഭിച്ച മറ്റ് അഞ്ച് ഇന്ത്യക്കാരിൽ നാലുപേർ മലയാളികളാണ്. രണ്ടാം സമ്മാനമായ ലാൻഡ് റോവർ പാക്കിസ്ഥാൻ സ്വദേശി അബ്ദുൽ റഹ്മാൻ ഹാജിക്ക് ലഭിച്ചു. ഒരു ഫിലിപ്പീൻസുകാരനും സമ്മാനം ലഭിച്ചിട്ടുണ്ട്.