Tuesday 22 September 2020 10:57 AM IST : By സ്വന്തം ലേഖകൻ

രോഗത്തിന്റെ നിർണ്ണായക ഘട്ടം: ഇനി നമ്മുടെ വീട്ടിൽ കൊറോണ മരണങ്ങൾ ഇല്ലാതെ കടന്നുപോകുക എന്നതാണ് ഏറ്റവും പ്രധാനം

muralee4556ryfygggy

കേരളത്തിൽ കോവിഡ് കേസുകൾ കയ്യിൽ നിൽക്കാത്ത വിധം കുതിച്ചുയരുകയാണ്. നാലായിരത്തിനു മുകളിൽ ഉയർന്ന പ്രതിദിന കൊറോണ കണക്കുകൾ ഭീതി വർധിപ്പിക്കുന്നു. രോഗികളുടെ എണ്ണം കൂടുന്നതോടെ മതിയായ ചികിത്സാ സൗകര്യം ലഭിക്കില്ല എന്നതാണ്     പ്രധാന പ്രതിസന്ധി. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടി പങ്കുവച്ച കുറിപ്പ് വായിക്കാം; 

കൊറോണ വീട്ടിലെത്തുന്പോൾ...

കേരളത്തിൽ കൊറോണ കേസുകൾ അതിവേഗതയിൽ കൂടുന്ന കാലത്ത് കേരളത്തിലെ ചാനലിൽ നടക്കുന്ന ചർച്ചകളും തെരുവിൽ നടക്കുന്ന സമരങ്ങളും കാണുന്പോൾ ഇനി ആരോട് എന്ത് പറയാൻ എന്നാണ് തോന്നുന്നത്. പക്ഷെ അമ്മ തുമ്മാരുകുടിയിൽ  ഉള്ളതിനാൽ വീട്ടിലുള്ളവരോട് പറയേണ്ട കാര്യങ്ങൾ ഉണ്ടല്ലോ. അത് ഞാൻ പറഞ്ഞിട്ടുണ്ട്, അതിൻറെ കോപ്പി ഇവിടെ വക്കുന്നു. താല്പര്യമുള്ളവർക്ക് വായിക്കാം, നിങ്ങൾക്കും ബാധകമാണെങ്കിൽ ഉപയോഗിക്കാം. അഭിപ്രായങ്ങൾ വ്യക്തിപരമാണ്.

കേരളത്തിൽ കൊറോണക്കേസുകളുടെ എണ്ണം പ്രതിദിനം നാലായിരം കഴിഞ്ഞു. കൂടിയും കുറഞ്ഞുമാണെങ്കിലും രോഗത്തിന്റെ ട്രെൻഡ് മുകളിലേക്ക് തന്നെയാണ്. രോഗം ഇപ്പോൾ ഒരാളിൽ നിന്നും ശരാശരി  ഒന്നിൽ കൂടുതൽ ആളുകളിലേക്ക് പകരുന്നുണ്ട്. ഈ സ്ഥിതി തുടർന്നാൽ കേസുകളുടെ എണ്ണം പ്രതിദിനം അയ്യായിരവും പിന്നെ പതിനായിരവുമാകും. കേസുകളുടെ എണ്ണം ലക്ഷം കവിഞ്ഞു, ഇനിയത് പല ലക്ഷമാകും, പത്തുലക്ഷം പോലും ആകാം.

മരണങ്ങളും കൂടുകയാണ്. ഇതുവരെ മൊത്തം കേസുകളുടെ എണ്ണം 125000 ആണ്, സുഖപ്പെട്ടവരുടെ എണ്ണം തൊണ്ണൂറായിരവും. മരിച്ചവർ 501, ഏകദേശം 0.5 ശതമാനം. ഈ നില തുടർന്നാൽ ശരാശരി അയ്യായിരം കേസുകൾ ഉണ്ടാകുന്ന സമയത്ത് പ്രതിദിന മരണം 25 ലേക്ക് ഉയരും.

കാര്യങ്ങൾ പക്ഷെ ഇതുപോലെ നിൽക്കില്ല. കേസുകളുടെ എണ്ണം പതിനായിരം കവിയുന്പോൾ രോഗം മൂർച്ഛിക്കുന്ന എല്ലാവർക്കും നൽകാൻ ഐ സി യു ബെഡോ വെന്റിലേറ്ററോ ഉണ്ടായി എന്ന് വരില്ല. അപ്പോൾ മരണനിരക്ക് കൂടും. ഇത്തരത്തിൽ ആശുപത്രി സൗകര്യങ്ങളുടെ ക്ഷാമം കേരളത്തിൽ എല്ലായിടത്തും ഒരേ സമയത്ത് വരണമെന്നില്ല, വരാൻ വഴിയുമില്ല. പക്ഷെ തിരുവനന്തപുരത്ത് ആവശ്യത്തിന് വെന്റിലേറ്റർ ഉള്ളത് പാലക്കാടുള്ള രോഗികൾക്ക് ഓക്സിജൻ നല്കില്ലല്ലോ, തിരിച്ചും. പ്രാദേശികമായിട്ടാണ് പ്രശ്നങ്ങൾ വഷളാകാൻ സാധ്യത.

ഇത്തരത്തിൽ കേസുകളുടെ എണ്ണവും മരണവും പ്രതിദിനം പതുക്കെ കൂടി വരുന്നു, ആശുപത്രി സൗകര്യങ്ങൾ ആവശ്യത്തിനില്ലാതെ വരുന്നു, മരണ നിരക്ക് പല മടങ്ങാകുന്നു, ആശുപത്രികളിൽ നിന്നും ശ്മശാനങ്ങളിൽ നിന്നുമൊക്കെ പേടിപ്പെടുത്തുന്ന ചിത്രങ്ങൾ എത്തുന്നു, ആളുകൾ ഭയക്കുന്നു, കൊറോണ വീണ്ടും ആളുകളുടെ മുൻഗണന പട്ടികയിൽ വരുന്നു, സമരങ്ങൾ ഒക്കെ കുറയുന്നു, ജീവിത  രീതികൾ മാറ്റുന്നു, സർക്കാർ വീണ്ടും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു, രോഗ നിരക്ക് കുറയുന്നു. ഇതാണ് കൊറോണയുടെ ഒന്നാമത്തെ സൈക്കിൾ.

കോറോണക്ക് വാക്‌സിൻ കണ്ടെത്തുന്നതിന് മുൻപ് ഈ സൈക്കിൾ പല വട്ടം ആവർത്തിക്കും.

ഇനി നമ്മുടെ സ്വന്തം കാര്യമെടുക്കാം.

ചൈനയിൽ, ഇറ്റലിയിൽ, അമേരിക്കയിൽ, റാന്നിയിൽ, കോന്നിയിൽ, തിരുവനന്തപുരത്ത്, മലപ്പുറത്ത്, എറണാകുളത്ത്, പെരുന്പാവൂരിൽ, വെങ്ങോലയിൽ എല്ലാം കൊറോണ എത്തിക്കഴിഞ്ഞു.

ഇനി ബാക്കിയുള്ളത് നമ്മുടെ വീടാണ്.

നമ്മുടെ വീട്ടിൽ കൊറോണ വരുമോ എന്നത് ഇനി പ്രസക്തമായ ചോദ്യമല്ല. എന്നാണ് വീട്ടിൽ കൊറോണ വരുന്നത്,  ആർക്കാണ് ആദ്യം വരുന്നത്, എത്ര പേർക്ക് വരും, ഇതൊക്കെയാണ് ചോദിക്കേണ്ട ചോദ്യങ്ങൾ.

നമ്മുടെ വീട്ടിൽ കൊറോണ എത്തുന്പോൾ നേരിടാൻ നാം തയ്യാറാണോ?

മിക്കവാറും ആളുകൾക്ക് കൊറോണ രോഗം ഒരു ചെറിയ പനി പോലെ വന്നു പോകും. പക്ഷെ ഒരു ചെറിയ ശതമാനത്തിന് (ഇപ്പോൾ നൂറിൽ ഏകദേശം അഞ്ചു പേർക്ക്) സ്ഥിതി അല്പം കൂടി വഷളാകും. അതിൽ തന്നെ നാലുപേരും ആശുപത്രി ചികിത്സയിലൂടെ രക്ഷപെടും, ബാക്കിയുള്ള ഒരു ഒരു ശതമാനത്തിലും താഴെ ആളുകളാണ് കേരളത്തിൽ തൽക്കാലം കൊറോണക്ക് അടിപ്പെടുന്നത്.

പ്രായമായവർ (പ്രത്യേകിച്ചും 65 ന്  മുകളിൽ), പ്രമേഹം ഉള്ളവർ, ഉയർന്ന രക്ത സമ്മർദ്ദമുളളവർ, കാൻസറിന് ചികിത്സ ചെയ്യുന്നവർ, ഇമ്മ്യൂൺ സിസ്റ്റത്തിന് തകരാറുള്ളവർ ഒക്കെയാണ് ഏറ്റവും കൂടുതൽ അപകട സാധ്യതയുള്ളവർ.

ഈ സാഹചര്യത്തിൽ കൊറോണയെ നേരിടേണ്ടത് എങ്ങനെയാണ് ?

1. നമ്മുടെ വീട്ടിൽ കൊറോണ രോഗം കൊണ്ട് സീരിയസ് റിസ്ക് ഉള്ളതാർക്കാണ്, അവരെ എങ്ങനെയാണ് സംരക്ഷിക്കേണ്ടത്, എന്നതെല്ലാം തുറന്നു സംസാരിക്കുക (റിസ്ക് ഉള്ളവരെ കൂടി ഉൾപ്പെടുത്തി). ആ വിഷയത്തിൽ എടുക്കേണ്ട തീരുമാനങ്ങൾ അവരെ പറഞ്ഞു മനസിലാക്കുക.

2. റിസ്ക് ഉള്ളവർ റിവേഴ്‌സ് ക്വാറന്റൈനിൽ ഇരിക്കുക. അതായത് പുറത്തു പോകാതിരിക്കുക, വീട്ടിൽ തന്നെ പുറത്തു പോകുന്നവരുമായി സന്പർക്കം ഇല്ലാതിരിക്കുക, വീട്ടിലുള്ള  മറ്റുള്ളവരുമായി പരമാവധി സന്പർക്കം കുറക്കുക.

3. കേസുകളുടെ എണ്ണം കൂടുന്നതോടെ വീട്ടിൽ ഒരാൾക്ക് കൊറോണ വന്നാൽ ഇനി മിക്കവാറും വീട്ടിൽ സെൽഫ് ഐസൊലേഷൻ ചെയ്യാൻ പറയാനാണ് വഴി. അതുകൊണ്ട് തന്നെ വീട്ടിലെ സംവിധാനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ചിന്തിക്കുക. ഏത് മുറിയാണ് രോഗി ഉപയോഗിക്കേണ്ടതെന്നും അവർക്ക് എന്തൊക്കെ സൗകര്യങ്ങൾ വേണ്ടി വരുമെന്നും മുൻകൂട്ടി തീരുമാനിച്ച് ആവശ്യമുള്ള മാറ്റങ്ങൾ വരുത്തുക. രോഗം വന്നാൽ ഉപയോഗിക്കാൻ പാകത്തിന് ഒരു പൾസ് ഓക്സിമീറ്റർ വാങ്ങിവെക്കുകയോ സുഹൃത്തുക്കളുടെ അടുത്തുണ്ടെന്ന് ഉറപ്പു വരുത്തുകയോ ചെയ്യുക.

4. വീട്ടിൽ ഒരാൾക്ക് രോഗം വന്നാൽ മറ്റുളളവർ ക്വാറന്റൈനിൽ ഇരിക്കണം എന്നാണ് ഇപ്പോഴത്തെ നിയമം. അതുകൊണ്ട് തന്നെ വീട്ടിലെ എല്ലാവരും ഉപയോഗിക്കുന്ന മരുന്നുകൾ ഒരു മാസത്തേക്കുള്ളത് വാങ്ങിവെക്കുക. ഭക്ഷണ വസ്തുക്കൾ രണ്ടാഴ്‌ചത്തേക്കുള്ളതും.

5. ഹൈ റിസ്ക് ഉള്ള ആളുകൾ പുറത്ത് ജോലിക്ക് പോകുന്നത് (കടകൾ നടത്തുവാൻ ഉൾപ്പടെ) തീർച്ചയായും റിസ്ക് കൂട്ടുന്നതാണ്, പറ്റുമെങ്കിൽ ഒഴിവാക്കേണ്ടതുമാണ്. അതെ സമയം ഹൈ റിസ്ക് ഗ്രൂപ്പിലുള്ള ആളുകളുള്ള വീട്ടിൽ നിന്നും തൊഴിലിനായി ആർക്കെങ്കിലും പുറത്തേക്ക് പോകേണ്ടതുണ്ടെങ്കിൽ അത് മുടക്കുക പലപ്പോഴും സാധ്യമല്ലല്ലോ. എന്നാൽ പുറത്ത് എത്ര കൂടുതൽ  ആളുകളുമായി ഇടപഴകുന്നുവോ അത്രയും രോഗ സാധ്യത കൂടുന്നുവെന്നും, നമുക്ക് അസുഖം വരുന്നത് നാം അറിഞ്ഞില്ലെങ്കിൽ പോലും വീട്ടിലുള്ളവർക്ക് റിസ്ക് ഉണ്ടാക്കുമെന്നും എപ്പോഴും മനസ്സിൽ വെക്കുക.

6. ഹൈ റിസ്ക് ഉള്ള ആരെങ്കിലും വീട്ടിലുണ്ടെങ്കിൽ വീട്ടിലേക്കുള്ള മറ്റുള്ളവരുടെ വരവ് (ബന്ധുക്കൾ, അഭ്യുദയ കാംഷികൾ, കച്ചവടക്കാർ) പൂർണ്ണമായും ഒഴിവാക്കുക. മറ്റുള്ളവരുടെ വരവ് (അയൽക്കാർ, വീട്ടിൽ ജോലിക്ക് വരുന്നവർ) പരമാവധി കുറക്കുക. പുറത്തു നിന്നും വരുന്നവർക്ക് ഒരു കാരണവശാലും ഹൈ റിസ്ക് ഉള്ളവരുമായി സന്പർക്കമില്ലാതിരിക്കാൻ ശ്രദ്ധിക്കുക.

7. നല്ല ആരോഗ്യ ശീലങ്ങൾ (കൈ കഴുകുന്നത്, സാമൂഹ്യ അകലം പാലിക്കുന്നത്, മാസ്ക് ഇടുന്നത്) നിർബന്ധമായും കൃത്യമായും പാലിക്കുക. മറ്റുളളവർ പാലിക്കുന്നു എന്നത് ഉറപ്പു വരുത്തുക.

8. വീട്ടിൽ ഹൈ റിസ്ക് ഉള്ളവർക്കോ മറ്റുള്ളവർക്കോ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിൻറെ ചികിത്സ മാറ്റിവെക്കരുത്. പരമാവധി ഓൺലൈൻ കൺസൾട്ടേഷൻ നടത്തണം. വേണ്ടി വന്നാൽ കോവിഡ് പ്രോട്ടോക്കോൾ ഒക്കെ അനുസരിച്ചുള്ള ആശുപത്രികളിൽ പോകണം.

9. വീട്ടിൽ എല്ലാവരുടേയും മാനസിക ആരോഗ്യം ഉറപ്പു വരുത്തണം. കുട്ടികൾ സംസാരിക്കാതിരിക്കുകയോ പ്രായമായവർ കൂടുതൽ ദേഷ്യം കാണിക്കുകയോ ചെയ്യുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. സാധിക്കുന്പോളെല്ലാം സുഹൃത്തുക്കളുമായി സംസാരിക്കുക, ആഴ്ചയിൽ ഒരിക്കൽ വെറുതെയെങ്കിലും പുറത്തു പോവുക (ഒരിടത്തും പുറത്തിറങ്ങിയില്ലെങ്കിലും ഒരു ഡ്രൈവിന് പോവുക), ഒരുമിച്ചിരുന്ന് സന്തോഷം ഉണ്ടാക്കുന്ന സിനിമകൾ കാണുക എന്നിങ്ങനെ നമ്മുടെ മാനസിക നില എങ്ങനെയൊക്കെ നന്നായി നിലനിർത്താമോ അതെല്ലാം  ചെയ്യുക.

10. രോഗത്തിന്റെ നിർണ്ണായകമായ ഒരു ഘട്ടത്തിലേക്ക് നമ്മൾ കടക്കുകയാണ്, ഇനി നമ്മുടെ വീട്ടിൽ കൊറോണ മരണങ്ങൾ ഇല്ലാതെ ഈ ഘട്ടത്തിലൂടെ കടന്നു പോകുന്നതാണ് ഏറ്റവും പ്രധാനം എന്ന്  മനസ്സിൽ കുറിക്കുക. മറ്റുള്ളതൊക്കെ, പഠനം, തൊഴിൽ, കൂട്ടുകൂടൽ എല്ലാം പഴയ കാലം പോലെ നടന്നുവെന്ന് വരില്ല. പക്ഷെ ഈ കാലത്തെ അതിജീവിക്കാനുള്ള നഷ്ടമായി അതിനെ കരുതുക.

സുരക്ഷിതരായിരിക്കുക

Tags:
  • Spotlight
  • Social Media Viral