വരിഞ്ഞു മുറുക്കിയ കാൻസറിനെ നോക്കി പുഞ്ചിരിച്ച പെൺകൊടി, കീമോ കിരണങ്ങളിൽ മനസ്സുടഞ്ഞു പോകാത്ത പുഞ്ചിരി...ഒടുവിൽ പ്രാർത്ഥനകളെയെല്ലാം അസ്ഥാനത്താക്കി അവൾ മരണത്തിനു കീഴടങ്ങിയിരിക്കുന്നു. അരുണിമയെന്ന അതിജീവനത്തെ മരണത്തിന്റെ മാലാഖമാർ കൂട്ടിക്കൊണ്ടു പോകുന്ന ഈ നിമിഷം കേരളക്കരയുടെ ചങ്കുപിടയുകയാണ്. ഇന്ന് രാവിലെയാണ് അരുണിമ മരണത്തിന് കീഴടങ്ങിയത്. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു അന്ത്യം.
വിയോഗത്തിന്റെ ഈ വേളയിൽ അരുണിയുടെ ഓർമ്മകൾ സുഹൃദ് വലയം നെഞ്ചേറ്റുമ്പോൾ കണ്ണീർക്കുറിപ്പ് പങ്കുവയ്ക്കുകയാണ് ഉറ്റചങ്ങാതി നന്ദു മഹാദേവ. വേദനയുടെ നടുക്കയത്തിൽ നിൽക്കുമ്പോഴും പുഞ്ചിരിക്കുന്നവളായിരുന്നു തന്റെ കൂട്ടുകാരിയെന്ന് നന്ദു ഓർക്കുന്നു. സുഹൃത്ത് എന്നതിലുപരി താനുമായുള്ള അരുണിമയുടെ ആത്മബന്ധത്തെക്കുറിച്ചും നന്ദു കുറിക്കുന്നു.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം;
എങ്ങനെ സഹിക്കും ചങ്കേ നിന്റെ വിയോഗം !!
ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ട് കൂടിയില്ല !!
വിസ്മയമായിരുന്നു അവൾ !!
അവൾ വരച്ച ചിത്രങ്ങൾ ജീവനുള്ളവയായിരുന്നു..!!
അവളുടെ ചിരിയ്ക്കാത്ത മുഖം ഇതുവരെ കണ്ടിട്ടില്ല !!
ആ ചിരി കൊണ്ടു തന്നെയാണ് സ്റ്റേജ് 4 ക്യാൻസറിനെ തോൽപ്പിച്ച് വീണ്ടും അവൾ ജീവിതത്തിലേയ്ക്ക് വന്നത് !!
മനോരമ ന്യൂസ് കേരള ക്യാൻ പ്രോഗ്രാമിന്റെ വേദിയിൽ വച്ചാണ് ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും..!!
ഒരേ അവസ്ഥകളിൽ കൂടി കടന്നു വന്നത് കൊണ്ടാകും വല്ലാതെ അടുത്തു !!
ഒരു സുഹൃത്ത് എന്നതിലുപരി വല്ലാത്തൊരു ആത്മബന്ധം ആയിരുന്നു..!!
ജീവിതത്തിൽ ഉണ്ടായ വിഷ്‌മതകളും കഷ്ടപ്പാടുകളും ഒപ്പം ഒരുപിടി സ്വപ്നങ്ങളും ഒക്കെ ചിരിച്ചുകൊണ്ടാണ് പങ്കുവച്ചത് ..!!
അവസാനമായി വിളിച്ച സമയത്ത് ഹോസ്പിറ്റൽ ബെഡിലിരുന്ന് സംസാരിച്ചപ്പോഴും നല്ല വേദനയാടാ സഹിക്കാൻ പറ്റുന്നില്ല എന്ന് പറയുമ്പോഴും പതിവ് പോലെ ചിരിച്ചു കൊണ്ടാണ് സംസാരിച്ചത് !!
അത്രയ്ക്ക് ആത്മവിശ്വാസമായിരുന്നു അവൾക്ക് !!
കുപ്പിവളകൾ കിലുങ്ങുന്നത് പോലെയുള്ള ആ വാക്കുകളും ചിരിയുമൊക്കെ കാതിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു..!
ഒന്നിച്ചൊരു യാത്ര എന്ന ആഗ്രഹം കൂടി ഇവിടെ അവസാനിക്കുന്നു..!!
വലിയൊരു യാത്ര !!!
നീ വിജയിച്ചു !!
കാരണം ഇനി നിന്നെ കാണാൻ നമ്മളൊക്കെ നിന്റെ ലോകത്തേയ്ക്ക് വരണം !!
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ ?