രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ തൊണ്ടയിൽ ടിഷ്യൂപേപ്പർ കുത്തിനിറച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ആയയെ കുറ്റക്കാരിയാക്കി കോടതി വിധി. അമേരിക്കയിലെ മാന്‍ഹട്ടനിൽ നിന്നുമാണ് കണ്ണില്ലാത്ത ക്രൂരതയുടെ കഥ പുറത്തുവരുന്നത്. മാതാപിതാക്കള്‍ പുറത്ത് പോയ സമയം കുഞ്ഞ് കരഞ്ഞ് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആയ കുഞ്ഞിനോട് ക്രൂരമായി പെരുമാറിയത്.
സംഭവത്തിൽ ഇസ്രയേല്‍ സ്വദേശിനിയായ മരിയാന ബെന്‍ജമിന്‍ വില്യംസിനെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. പുറത്തുപോയി തിരികെയെത്തിയ രക്ഷിതാക്കള്‍ ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്ന മകനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചില്ലായിരുന്നെങ്കിൽ കുഞ്ഞിന് ജീവൻ നഷ്ടമാകുമായിരുന്നു. തലനാരിഴ വ്യത്യാസത്തിലാണ് കുഞ്ഞിന് ജീവൻ തിരികെ ലഭിക്കുന്നത്.
കൈവിരല്‍ ഉപയോഗിച്ച് ടിഷ്യൂ പേപ്പര്‍ തൊണ്ടയില്‍ കുത്തി നിറയ്ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് രണ്ട് മാസം പ്രായമുള്ള മാക്സിന്റെ വായയ്ക്കുളളില്‍ പരിക്കുകളുമുണ്ട്. കൊലപാതകശ്രമവും ആക്രമണവും, ശ്വാസംമുട്ടിക്കാനുള്ള ശ്രമം, ബലം പ്രയോഗിക്കുക തുടങ്ങിയ കുറ്റങ്ങളാണ് മരിയാനയ്ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. 47 കാരിയായ മരിയാന രേഖകളില്‍ കൃത്രിമം കാണിച്ചാണ് ജോലി തരപ്പെടുത്തിയതെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
2017 മെയ് 18 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുഞ്ഞിനെ ആയയുടെ കയ്യില്‍ ഏല്‍പിച്ച് വീടിന് പിന്നിലെ പൂന്തോട്ടത്തില്‍ പോയി തിരികെ വരുമ്പോഴായിരുന്നു ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന മാക്സിനെ അമ്മ കാണുന്നത്. ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കുഞ്ഞിനെ രക്ഷപെടുത്താന്‍ ആയ ശ്രമിച്ചിരുന്നു. കുഞ്ഞിന്റെ പുറത്ത് തട്ടിയപ്പോള്‍ വായില്‍ നിന്ന് രക്തം വന്നതോടെയാണ് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തുന്നത്. വിശദമായ പരിശോധനയിലാണ് കുഞ്ഞിന്റെ ശ്വാസ നാളിയില്‍ തടസമുള്ളതായി കണ്ടെത്തിയത്. പിന്നീട് ശസ്ത്രക്രിയ ചെയ്ത് ശ്വാസനാളിയില്‍ കുരുങ്ങിയ വസ്തു പുറത്തെടുത്തതോടെയാണ് ഡോക്ടര്‍മാര്‍ ഞെട്ടിയത്.
ടിഷ്യു പേപ്പര്‍ ഉരുട്ടിയ നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തില്‍ ദുരൂഹത തോന്നിയ ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരമറിയിച്ചത്. വിശദമായ പരിശോധനയില്‍ കുഞ്ഞിന്റെ തൊണ്ടയില്‍ നഖം കൊണ്ട് മുറിഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിരുന്നത്. എന്നാല്‍ ടിഷ്യു പേപ്പര്‍ കുട്ടിയുടെ മൂന്നുവയസുകാരിയായ സഹോദരിയാണ് കുഞ്ഞിന്റെ തൊണ്ടയില്‍ കുത്തിനിറച്ചതെന്നായിരുന്നു മരിയാനയുടെ വാദം. ലഭിക്കുന്ന വേതനത്തില്‍ മരിയാന സംതൃപ്തയായിരുന്നില്ലെന്ന് കോടതി വിലയിരുത്തി. വിദ്യാഭ്യാസം സംബന്ധിച്ച രേഖകളിലും മരിയാന തിരിമറി നടത്തിയെന്ന് കോടതി കണ്ടെത്തി.