Wednesday 20 January 2021 11:59 AM IST : By സ്വന്തം ലേഖകൻ

ഗ്യാസ് സിലിണ്ടർ പൊക്കുമോ, അരിച്ചാക്ക് ചുമന്നിട്ടുണ്ടോ?: ആണധികാരത്തിന്റെ ഡെഫിനിഷൻ: പരിഹസിച്ച് കുറിപ്പ്

women-kitchen

അസമത്വങ്ങളുടെ കാലത്ത് ആണിന്റെ മേൽക്കോയ്മ വിളിച്ചു പറയാൻ കുറേ നിർവചനങ്ങളും കണ്ടു വച്ചിട്ടുണ്ട്. ആണിന്റെ കരുത്ത് പെണ്ണിനില്ല എന്ന് സ്ഥാപിക്കാനാണ് അത്തരം ഡെഫിനിഷനുകൾ. അത്തരം മാമൂലുകളേയും ചിന്തകളേയും സരസമായ കുറിപ്പിലൂടെ കാറ്റിൽപറത്തുകയാണ് ‍ഡോ. നെൽസൺ ജോസഫ്. ഫെയ്സ്ബുക്കിലൂടെയാണ് ഡോക്ടറുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഓഹ് ഡാർക്ക്..

.ഒരു പോസ്റ്റ് കണ്ടതാണ് .ഞാൻ ആ പോസ്റ്റിന്റെ ഡെഫിനിഷനനുസരിച്ച് ആണുങ്ങടെ കൂട്ടത്തിൽ വരില്ലെന്ന് തോന്നുന്നു.

1. " ഏജൻസിക്കാർ വീടിന് മുന്നിൽ വച്ച് പോകുന്ന ഗ്യാസ് സിലിണ്ടർ പൊക്കി നോക്കിയിട്ടുണ്ടോ? "

- പൊക്കി നോക്കാൻ നോക്കിയിട്ടുണ്ട്. ഒറ്റയ്ക്ക് പൊക്കാൻ പറ്റില്ലാത്തകൊണ്ട് ആരെയെങ്കിലും കൂട്ടിയാണ് പൊക്കി മോളിലെത്തിക്കുന്നത്.

2. " അൻപത് കിലോ ഭാരമുള്ള അരിച്ചാക്ക് നട്ടെല്ലിനെ ഏൽപ്പിച്ച് സ്വന്തം കാലുപയോഗിച്ച് രണ്ട് മീറ്റർ നടന്ന് നോക്കിയിട്ടുണ്ടോ? "

- ഇല്ല.വീട്ടില് ചോറ് വയ്ക്കാൻ എന്തിനാ ദാസപ്പാ അമ്പത് കിലോ അരി ഒറ്റയടിക്ക് വാങ്ങിച്ചുവയ്ക്കുന്നത്?

3. " വിറക് വെട്ടിയിട്ടുണ്ടോ? വിറക് വെട്ടാൻ ഉപയോഗിക്കുന്ന കോടാലി ഒരു തവണ പൊക്കി നോക്കിയിട്ടുണ്ടോ? തേങ്ങാ പൊതിച്ചിട്ടുണ്ടോ? "

- ഒരു പത്തുപന്ത്രണ്ട് കൊല്ലമായിട്ട് ഇല്ല. " വിറകും വിറകടുപ്പും നമുക്കെന്തിനാ.. ഗ്യാസുണ്ടല്ലോ...ഗ്യാസ് സ്റ്റൗവുണ്ടല്ലോ..".. തേങ്ങയ്ക്കും സെയിം പിച്ച്...പൊതിച്ച തേങ്ങാ കിട്ടും.

4. " ഉറക്കമിളച്ച് രാത്രി മുഴുവൻ ഡ്രൈവ് ചെയ്തിട്ടുണ്ടോ? "

രാത്രി മുഴുവൻ പോട്ടെ..വണ്ടി സ്റ്റാർട്ട് ചെയ്താലല്ലേ മുന്നോട്ട് പോവൂ..ഡ്രൈവിങ്ങും അറിഞ്ഞൂടാ..

5. " വീട്ടിലേക്ക് കയറി വന്ന വിഷപ്പാമ്പിനെ നേരിടാൻ ഒരുവൻ ജീവൻ ത്യാഗം ചെയ്ത് പച്ചവടിയുമായി അതിൻ്റെ മുന്നിൽ നെഞ്ച് വിരിച്ച് നിൽക്കുമ്പോൾ ഏറ്റവും ഡീപ്പായ സേഫ്സോണിൽ മാറി നിൽക്കുന്നത് "

ങാ...അത് ചെയ്തിട്ടുണ്ട്....അമ്മ വടിയുമായി നിൽക്കുമ്പൊ സേഫ് സോണിലോട്ട് മാറി നിന്നിട്ടുണ്ട്..ഓ, സോറി,

അത് ഫെമിനിച്ചികളോടുള്ള ചോദ്യമായിരുന്നു അല്ലേ?...

ബൈ ദി ബൈ അതിലെ ഡെഫിനിഷൻ വച്ച് അമ്മ ആണുങ്ങടെ കൂട്ടത്തിൽ എണ്ണപ്പെടുമെന്ന് തോന്നുന്നു.

ഒരു കയ്യിൽ ഞങ്ങളെ രണ്ട് പേരിൽ ഒരാളെയും പിടിച്ച് മറ്റേയാളെ ഒക്കത്തും വച്ച് ഷോൾഡറിൽ ബാഗിൽ സാധനങ്ങളുമായിട്ട് വന്നുകൊണ്ടിരുന്നത് അമ്മയായിരുന്നു.

തേങ്ങയൊക്കെ നൈസായിട്ട് പൊതിക്കും..തലയിൽ വെള്ളം നിറച്ച കുടവുമായിട്ട് കിലോമീറ്ററൊക്കെ നടക്കുന്നത് കണ്ടിട്ടുണ്ട്..മറ്റേ കയ്യിൽ അലക്കിയ തുണിയും കാണും.

രാത്രിയിൽ പുറത്തിറങ്ങാനും പാമ്പിനെ വീടിനു പുറത്തിറക്കി വിടാനും പേടിയുണ്ടായിരുന്നതായൊന്നും തോന്നിയിട്ടുമില്ല. അമ്മയ്ക്ക് മാത്രമല്ല, ഒറ്റയ്ക്ക് താമസിക്കുന്ന എത്രയോ സ്ത്രീകളുണ്ട് ലോകത്ത്..

തലച്ചുമടെടുക്കുന്ന, കരിങ്കല്ല് ചുമക്കുന്ന, ചന്തയിൽ ചുമടെടുക്കുന്ന, തലയിൽ ചുമന്ന് നടന്ന് മീൻ വിൽക്കുന്ന, പശുവിനുള്ള പുല്ലിൻ്റെ കെട്ട് തലയിലേറ്റുന്ന.. അവരുടെയൊക്കെ നട്ടെല്ലിൻ്റെ ഇൻ്റർവ്യൂ എടുത്താൽ ചിലപ്പൊ താങ്ങുന്ന കൃത്യം ഭാരം എത്രയാണെന്ന് പറഞ്ഞുതരുമായിരിക്കും..

6. " ഇന്ന് ഈ കാണുന്ന വൻ നഗരങ്ങളും, ഗ്രാമങ്ങളും അവിടെയുള്ള ഈസ് ഓഫ് ലിവിങ്ങും ഉണ്ടായത് ആണിൻ്റെ ശക്തിയും, നിശ്ചയദാർഢ്യവും കൊണ്ടാണ് "

ജസ്റ്റ് എ മിനിറ്റ്...

ഐസക് ന്യൂട്ടൺ അൻപത് കിലോയുടെ അരിച്ചാക്ക് തലയിലേറ്റിയപ്പൊഴായിരുന്നോ ചലന നിയമങ്ങൾ കണ്ടെത്തിയത്? - എല്ലാ അരിച്ചാക്കുകളും ഒരു ബലം അതിൽ പ്രവർത്തിച്ച് തുടങ്ങുന്നത് വരെ നിശ്ചലാവസ്ഥയിൽ തുടരുന്നു..നൈസ്.. ന്യൂട്ടൻ്റെ ഒന്നാം ചലനനിയമം ഇങ്ങനല്ലല്ലോ..

എഡ്വേർഡ് ജന്നർ വാക്സിനേഷൻ കണ്ടുപിടിച്ചത് തേങ്ങാ പൊതിച്ചോണ്ടിരുന്നപ്പൊഴുമല്ല...അല്ല, ശക്തിയുടെ കാര്യം പറഞ്ഞകൊണ്ട് ചോദിച്ചെന്നേയുള്ളൂ..

ആ കണ്ടെത്തലുകളിലൊക്കെ പങ്കുള്ള വനിതാ ശാസ്ത്രജ്ഞകളുടെയും നഗരങ്ങൾ രൂപകല്പന ചെയ്ത ആർക്കിടെക്റ്റുകളുടെയും എന്തിനേറെപ്പറയുന്നു, കെട്ടിടം പണിത വനിതാ ജോലിക്കാർവരെയുള്ളവരുടെയുമൊക്കെ പങ്ക് ഒറ്റ വാചകത്തിൽ നൈസായങ്ങ് ഒഴിവാക്കി അല്ലേ.

ആണിനെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം ആണായി ജീവിക്കുകയാണത്രേ..

അടിപൊളി..

ഒരു 50% ചാൻസിൽ ജനിച്ചപ്പൊ കിട്ടിയ ഒന്നിനെക്കാൾ വലിയ കാര്യമൊന്നും ജീവിതത്തിൽ ചിന്തിക്കാൻ പോലും പറ്റുന്നില്ലെങ്കിൽ പിന്നെ പരാജയം എന്നല്ലാതെ എന്താ വിളിക്കേണ്ടത്?

ആ പോസ്റ്റിൽ ഒരു കാര്യം പറയുന്നത് ഏതായാലും കറക്റ്റായിട്ടുണ്ട്..അതിപ്പൊ നിന്ന് കിടക്കുന്ന ക്ലോക്കും രണ്ട് തവണ ദിവസം കറക്റ്റ് ടൈം കാണിക്കുമല്ലോ...എന്താണെന്നായിരിക്കും..

" നിന്റെ മുൻ തലമുറ ഒരു ദിനം കൊണ്ടല്ല ലോകത്തെ ഇങ്ങനെയാക്കിയത്. "

ശരിയാ.... അപ്പൊ അത് നേരെയാക്കിയെടുക്കാനും കുറച്ച് സമയം വേണ്ടിവരും.