Thursday 23 January 2020 09:43 AM IST : By സ്വന്തം ലേഖകൻ

മൂന്നു പിഞ്ചോമനകൾക്കായി ഒറ്റ കുഴിമാടം, അരികിലായി അച്ഛനും അമ്മയും! ദുഃഖം ഉള്ളിലടക്കി രോഹിണി ഭവൻ

praveen-family

ഒരുമിച്ചു കളിച്ചുവളർന്ന മൂന്നു പിഞ്ചോമനകൾക്കുംകൂടി ഒരു കുഴിമാടം. അതിന് ഇരുവശത്തുമുള്ള ചിതയിൽ അച്ഛനും അമ്മയും എരിയും. ആശ്വാസ വാക്കുകൾക്ക് അർഥമില്ലാതാകുന്ന സംസ്കാരച്ചടങ്ങിനാകും ചെങ്കോട്ടുകോണം അയ്യൻകോയിക്കൽ റോഡിലെ രോഹിണി ഭവൻ സാക്ഷ്യം വഹിക്കുക.

നേപ്പാളിൽ വിഷവാതകം ശ്വസിച്ചു മരിച്ച പ്രവീണിന്റെയും ശരണ്യയുടെയും മക്കളായ അഭിനവ്, ആർച്ച, ശ്രീഭദ്ര എന്നിവരുടെയും സംസ്കാരം നാളെ രാവിലെ നടത്താനാണു തീരുമാനം. ഇന്നു രാത്രി തിരുവനന്തപുരത്ത് എത്തിക്കുന്ന മൃതദേഹങ്ങൾ മോർച്ചറിയിൽ വച്ച ശേഷം നാളെ രാവിലെ 7ന് വീട്ടിലേക്കു കൊണ്ടുവരും. 5 മൃതദേഹങ്ങൾ വീട്ടിലെത്തുന്ന ആ നിമിഷം, അതെങ്ങനെ കണ്ടുനിൽക്കുമെന്നു ബന്ധുക്കൾക്ക് അറിയില്ല. എല്ലാം ഉള്ളിലടക്കി തേങ്ങുകയാണു രോഹിണി ഭവൻ. 

പ്രവീണിന്റെ അച്ഛൻ കൃഷ്ണൻകുട്ടി നായർ ചൊവ്വാഴ്ച തന്നെ വിവരമറിഞ്ഞിരുന്നു. അമ്മ പ്രസന്നകുമാരിയെ വിവരമറിയിച്ചത് ഇന്നലെ രാവിലെ. പരിശോധിക്കാനെത്തിയ ഡോക്ടറാണ് ദുരന്തവാർത്ത അറിയിച്ചത്. അതോടെ ദുഃഖം അണപൊട്ടി. സമാധാനിപ്പിക്കാനാകാതെ ചുറ്റുമുള്ളവർ വിതുമ്പി. വീട്ടുമുറ്റത്ത് എല്ലാറ്റിനും സാക്ഷിയായി പ്രവീണിന്റെ സഹോദരി പ്രസീദയും ഭർത്താവ് രാജേഷുമുണ്ട്.

അഭിനവിന്റെയും ശ്രീഭദ്രയുടെയും പിറന്നാൾ ആഘോഷിച്ചത് ദിവസങ്ങൾക്ക് മുൻപാണ്. ഈ മാസം 31നാണ് ആർച്ചയുടെ പിറന്നാൾ. ആഘോഷം നടത്തേണ്ട വീട്ടിൽ ഇപ്പോൾ തോരാക്കണ്ണീർ മാത്രം.

Tags:
  • Spotlight