നേപ്പാളിൽ വിനോദ സഞ്ചാരത്തിന് പോയ എട്ടു മലയാളികൾ മരണപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്നത് ദമാനിലെ എവറസ്റ്റ് പനോരമ റിസോർട്ട്. 25 വർഷത്തോളം പഴക്കമുള്ള ഈ റിസോർട്ടിനെക്കുറിച്ച് യാത്രാസഹായ വെബ്സൈറ്റുകളിൽ വളരെ മോശം അഭിപ്രായമാണ് ഭൂരിഭാഗം സഞ്ചാരികളും കുറിച്ചിരിക്കുന്നത്.
ഹിമാലയൻ പർവതനിരകളുടെ മാസ്മരിക സൗന്ദര്യം ആസ്വദിക്കാൻ കഴിയുമെന്നതാണ് റിസോർട്ടിന്റെ പ്രധാന പ്രത്യേകത. എന്നാൽ വൃത്തിയുടെയും, സൗകര്യത്തിന്റെ കാര്യത്തിലും ഭക്ഷണത്തിലുമെല്ലാം വളരെ മോശം അഭിപ്രായമാണ് റിസോർട്ടിനെ കുറിച്ച്. ഇത്ര മനോഹരമായ സ്ഥലത്ത് പ്രവൃത്തിക്കുന്നത് മോശം റിസോർട്ടാണെന്ന് നേപ്പാൾ സ്വദേശികൾ തന്നെ കുറിക്കുന്നു.
"പ്രകൃതി സൗന്ദര്യം മാത്രമാണ് നല്ലത്, ഹോട്ടലിന്റെ സേവനം വളരെ മോശമാണ്. വൃത്തിഹീനമായ കിടക്കവിരികളും ശൗചാലയവുമാണുള്ളത്. ഇവിടുത്തെ ഹീറ്റർ പ്രവർത്തിക്കുന്നില്ല. റിസോർട്ട് മാനേജരോട് ചോദിച്ചപ്പോൾ ഹീറ്റർ പ്രവർത്തിക്കില്ലെന്ന് പറഞ്ഞു. രാത്രി തണുപ്പിലാണ് കിടക്കേണ്ടി വന്നത്. ആരും ഇവിടേയ്ക്ക് വരരുത്."- റിസോർട്ടിനെപ്പറ്റിയുള്ള സഞ്ചാരികളിൽ ചിലരുടെ അഭിപ്രായമിങ്ങനെ. അടച്ചിട്ട മുറിയിൽ ഹീറ്ററിൽ നിന്ന് പുറത്തുവന്ന വിഷപ്പുക ശ്വസിച്ചാണ് മലയാളികൾ മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം.