Wednesday 22 January 2020 02:42 PM IST : By സ്വന്തം ലേഖകൻ

പുതിയ വീട്ടിലേക്ക് മടങ്ങിയെത്തുന്നത് ഈ പൊന്നുമോൻ മാത്രം; സ്വപ്നം പാതി വഴിക്കാക്കി അച്ഛനും അമ്മയും പോയി

nepal-tragedy

പാതിയിൽ മുറിഞ്ഞു പോയ ജീവിതം പോലെ പടുത്തുയർത്തിയ സ്വപ്നവും പകുതിയിൽ അവശേഷിക്കുകയാണ്. രഞ്ജിത്തും ഇന്ദു ലക്ഷ്മിയും മരണത്തിന്റെ ലോകത്തേക്ക് പറന്നു പോകുമ്പോള്‍ അവര്‍ സ്വപ്നം കണ്ട വീടും പൂർത്തിയാകാതെ അവശേഷിക്കുന്നു. നേപ്പാളിലേക്കുള്ള ഒരിക്കലും മടങ്ങി വരാത്ത ഉല്ലാസയാത്ര അവരുടെ സ്വപ്നങ്ങളെ കൂടിയാണ് തട്ടിയെടുത്തിരിക്കുന്നത്. കോഴിക്കോട് മൊകവൂരിൽ പുതുതായി നിർമിച്ചുകൊണ്ടിരിക്കുന്ന ഇരുവരുടേയും വീട് ഇതോടെ ഉറ്റവർക്കും ഉടയവർക്കും കണ്ണീർ കാഴ്ചയായി മാറി. പുതിയ താമസിക്കാനിരിക്കെയാണ് രഞ്ജിത്ത് കുമാറിനെയും കുടുംബത്തെയും മരണം തട്ടിയെടുത്തത്. കാരന്നൂർ സർവീസ് സഹകരണ ബാങ്കിൽ ജീവനക്കാരിയായ ഭാര്യ ഇന്ദുലക്ഷ്മിയുടെ വീടിന് സമീപത്തുതന്നെയാണ് പുതിയ വീടിന്റെയും പണി നടന്നത്.

കൊച്ചി ഇൻഫോപാർക്കിൽ സ്വകാര്യ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ രഞ്ജിത്ത് കോഴിക്കോട് സ്വന്തമായി സ്റ്റാർട്ട്അപ്പ് തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദാരുണമരണം അറിഞ്ഞതോടെ കോഴിക്കോട് കുന്ദമംഗലത്തെ ബന്ധുക്കളും നാട്ടുകാരും കണ്ണീർക്കടലിലായി. കോളജ് ഗെറ്റ് ടുഗെതറിന്റെ ഭാഗമായാണ് രഞ്ജിത്ത് ഡൽഹിയിലേക്കും അവിടെ നിന്നും നേപ്പാളിലേക്കും പോയത്.

കുന്നമംഗലത്തെ തറവാട് വീട്ടിലെത്തി നാട്ടിലെ ഉത്സവം കൂടിയ ശേഷമാണ് വെള്ളിയാഴ്ച ഡൽഹിയിലേക്ക് പുറപ്പെട്ടത്. സഹപാഠികൾക്കൊപ്പം എല്ലാവർഷവും പതിവുള്ള  ഒത്തുചേരലിനായി ഡൽഹിയിലേക്കു പോയവർ  അവിടെ നിന്ന് പെട്ടെന്നെടുത്ത തീരുമാനപ്രകാരമാണ്  നേപ്പാളിലേക്ക്  പോയത്. ആ യാത്ര മരണത്തിലേക്കായിരുന്നുവെന്നു ബന്ധുക്കൾക്കും നാട്ടുകാർക്കും  കവർന്നത് വിശ്വസിക്കാനായിട്ടില്ല. 

അച്ഛനും അമ്മയും കൂടാതെ ഒരു സഹോദരനും സഹോദരിയും അടങ്ങുന്നതാണ് രഞ്ജിത്തിന്റെ കുടുംബം. ഒരുമിച്ചുപോയ യാത്രയിൽ രണ്ടാം ക്ലാസ്സുകാരൻ മാധവ് മാത്രം പണിതീരാത്ത വീട്ടിലേക്ക് മടങ്ങിയെത്തുമ്പോൾ അച്ഛനും അമ്മയും സഹോദരനും എന്നെന്നേക്കുമായി പോയ യാത്രയെ കുറിച്ചു മാധവിനോട്  എന്തു പറയുമെന്നറിയാതെ വിങ്ങുകയാണ് കുടുംബം.