മുട്ടറ്റം വരെ പനങ്കുല കണക്കെ കിടക്കുന്ന മുടി സ്വപ്നം കാണുന്നവർ ഈ സുന്ദരിയിൽ കണ്ണുവച്ചു പോകും ഉറപ്പ്. നീണ്ടിടതൂർന്ന് കിടക്കുന്ന മുടിയുമായി നിലാൻഷി എന്ന പെൺകുട്ടി അമ്പരപ്പിച്ചത് സൗന്ദര്യ പ്രേമികളെ മാത്രമല്ല, സാക്ഷാൽ ഗിന്നസ് അധികൃതരെ കൂടിയാണ്. ലോകത്തെ ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന ഖ്യാതിയാണ് ഈ ഗുജറാത്തുകാരിയെ തേടിയെത്തിയത്. നിസാരമെന്ന് കരുതാൻ വരട്ടെ, ആറടി രണ്ടേമുക്കാലിഞ്ചാണ് നിലാൻഷിയുടെ മുടിയുടെ നീളം.
അമ്മ കാച്ചുന്ന എണ്ണയാണ് തന്റെ നീളൻമുടിയുടെ രഹസ്യമെന്ന് നിലാന്‍ഷി പറയുന്നു. മുടിയുടെ നീളം കൊണ്ട് താൻ ഗിന്നസ് ബുക്കിൽ ഇടം നേടണമെന്നത് അമ്മയുടെ വലിയ സ്വപ്നമായിരുന്നുവെന്നും നിലാൻഷി അഭിമാനത്തോടെ പറയുന്നു. ആറാമത്തെ വയസിൽ മുടി മുറിച്ചപ്പോൾ ഭംഗി നഷ്ടപ്പെട്ടതോടെയാണ് നിലാൻഷിയുടെ മുടി നീട്ടി വളർത്താൻ അമ്മയെ പ്രേരിപ്പിച്ചത്.
ഒരു മണിക്കൂറോളമെടുത്താണ് മുടിയിലെ ചട അമ്മയും മകളും കൂടി തീർക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ മുടി കഴുകിയാൽ ഒരു മണിക്കൂറോളം എടുത്താണ് മുടി ഉണക്കുന്നത്. മുടി ഒരിക്കലും ഒരു ശല്യമായി തോന്നിയിട്ടില്ലെന്നും നിലാൻഷി എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു. ലോകത്തിലെ ഏറ്റവും നീളമേറിയ മുടിയുള്ള ആളെന്ന റെക്കോർഡ് കൂടി സ്വന്തമാക്കുകയാണ് ഇനി നിലാൻഷിയുടെ ലക്ഷ്യം.