ഡല്‍ഹി നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഹര്‍ജി തള്ളാനുള്ള ശുപാര്‍ശ നല്‍കിയത്. വധശിക്ഷ കാത്ത് കഴിയുന്ന നാലു പ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്.
കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹതയില്ലെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി. "പീഡകരോട് ദയ വേണ്ട. പോക്സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണം. പാര്‍ലമെന്റ് ഇത് പരിശോധിക്കണം. സ്ത്രീകള്‍ക്കു നേരെയുളള ആക്രമണങ്ങള്‍ രാജ്യ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നു."- രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു.
അതേസമയം തെലങ്കാനയിൽ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികളെ എൻകൗണ്ടറിലൂടെ വെടിവച്ച് കൊന്ന പൊലീസ് നടപടിയിൽ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു.