Wednesday 07 December 2022 10:42 AM IST : By ജയചന്ദ്രൻ ഇലങ്കത്ത്

ഉദ്യോഗസ്ഥർ നിഷയ്ക്ക് ജോലി നിഷേധിച്ചതിൽ കാണിച്ച ‘ചതി’; അർധരാത്രി ഫയൽ ഒപ്പിട്ട ഡയറക്ടർക്ക് വരെ ഉത്തരവാദിത്തം

nisha.jpg.image.845.440

അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു നിഷ ബാലകൃഷ്ണൻ എന്ന യുവതിയുടെ ജോലി നഷ്ടപ്പെടുത്തിയ സംഭവത്തിൽ തലസ്ഥാനത്തെ നഗരകാര്യ ഡയറക്ടറുടെ ഓഫിസിലെ കൂടുതൽ ജീവനക്കാർക്കു പങ്കെന്നു വിവരം.

ഒഴിവ് പിഎസ്‌സിയെ ഇമെയിൽ വഴി അറിയിച്ച അന്നത്തെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ക്ലാർക്ക് മാത്രമല്ല, അർധരാത്രി ഫയൽ ഒപ്പിട്ട ഡയറക്ടർ വരെയുള്ളവർക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്. ക്ലാർക്ക് ഉൾപ്പെടെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഇടതു സംഘടനയായ എൻജിഒ യൂണിയന്റെ സജീവ പ്രവർത്തകരായതിനാലാണു സർക്കാർ സംരക്ഷിക്കുന്നതെന്ന വിവരം നേരത്തേ പുറത്തായിരുന്നു.

ഉണ്ടാകുന്ന ഒഴിവുകൾ ഒട്ടും താമസിയാതെ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യണമെന്ന 1971 മുതലുള്ള വിവിധ ഉത്തരവുകളും ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ മുഖ്യമന്ത്രി പലപ്പോഴായി നടത്തിയ പ്രഖ്യാപനങ്ങളും വരെ മുന്നിലുള്ളപ്പോഴാണു പട്ടികയുടെ കാലാവധി തീരുന്ന നിമിഷം വരെ കാത്തിരുന്ന് ഉദ്യോഗസ്ഥർ നിഷയുടെ കാര്യത്തിൽ ‘ചതി’ കാട്ടിയത്.

വനിതാ കമ്മിഷന് കത്തയച്ചു

നിഷയ്ക്ക് അർഹതപ്പെട്ട തൊഴിൽ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു ജെബി മേത്തർ എംപി വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവിക്കു കത്തു നൽകി. പിൻവാതിൽ നിയമനങ്ങളെക്കുറിച്ചു മനോരമ പ്രസിദ്ധീകരിച്ച പരമ്പര ചൂണ്ടിക്കാട്ടിയാണ് കത്ത്. ഉദ്യോഗസ്ഥരെ ന്യായീകരിക്കാൻ കാണിക്കുന്ന വ്യഗ്രത പിണറായി സർക്കാരിന്റെ 6 വർഷക്കാലത്തെ പ്രവർത്തന ബാക്കിപത്രമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ആരോപിച്ചു.

Tags:
  • Spotlight