മനോരമ ന്യൂസിലെ മാധ്യമപ്രവർത്തക നിഷ പുരുഷോത്തമന്റെ അതേ പേരുള്ള വൈൽഡ് ലൈഫ് ഫോട്ടോഗ്രഫർക്ക് നേരെയും കടുത്ത സൈബർ ആക്രമണം. വന്യജീവി ഫോട്ടോഗ്രഫറായ നിഷ പുരുഷോത്തമന്റെ സോഷ്യൽ മീഡിയ പേജുകളിലാണ് മോശം ഭാഷയിൽ ചിലർ കമന്റുകൾ ഇടുന്നത്. ഇത് സംബന്ധിച്ച് നിഷ തന്നെയാണ് ലൈവിലെത്തി തുറന്നു പറഞ്ഞത്. ആർക്ക് മെസേജ് അയക്കുകയാണെങ്കിലും അൽപ്പം സഭ്യതയോടെ ആകണമെന്നും ദയവായി മാന്യത കാട്ടണമെന്നും വിഡിയോയിലൂടെ നിഷ അഭ്യർത്ഥിക്കുന്നു. അസഭ്യം കലർന്ന മെസേജുകളുടെ സ്‌ക്രീൻ ഷോട്ടുകളും നിഷ പങ്കുവച്ചു.
"എന്റെ പേര് നിഷ പുരുഷോത്തമൻ എന്നാണ്. ഈ പേര് കാരണം നിർഭാഗ്യവശാൽ ഞാൻ സൈബർ ബുള്ളിയിങ് നേരിടുകയാണ്. മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമനാണെന്ന് തെറ്റിദ്ധരിച്ച് നിരവധിപേർ എനിക്ക് മെസേജ് അയക്കുന്നുണ്ട്. കൂട്ടത്തിൽ നല്ല മെസേജും മോശം മെസേജുമുണ്ട്. രണ്ടു ആളുകളോടും നിങ്ങൾ ഉദ്ദേശിക്കുന്ന നിഷ പുരുഷോത്തമൻ ഞാനല്ല എന്ന് പറയുന്നുണ്ട്. ഞാനൊരു വന്യജീവി ഫോട്ടോഗ്രാഫറാണ്. വാർത്താ വായനയുമായി എനിക്ക് യാതൊരു ബന്ധവുമില്ല.
ആർക്ക് മെസേജ് അയക്കുകയാണെങ്കിലും അൽപ്പം സഭ്യതയോടെ അയക്കണമെന്ന് അപേക്ഷയുണ്ട്. ഇപ്പോൾ പ്രൈവറ്റ് മെസേജ് മാത്രമല്ല പബ്ലിക്കായും ആളുകൾ മെസേജിടുന്നുണ്ട്. നിനക്ക് പോയി ചത്തൂടെ തുടങ്ങി പിന്നീടുള്ളത് വളരെ മോശം ഭാഷയാണ്. 70 ശതമാനം ആളുകളും മാപ്പ് പറയാറുണ്ട്. എന്നാൽ പലരും കമന്റുകൾ ഡിലീറ്റ് ചെയ്യുന്നില്ല. ഇപ്പോൾ എന്റെ ഫോട്ടോ ഉപയോഗിച്ചുള്ള സൈബർ ബുള്ളിയിങ്ങും ആരംഭിച്ചിട്ടുണ്ട്. ഫോട്ടോ ഉപയോഗിച്ച വ്യക്തിയെ നേരിട്ട് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരിക്കുന്നില്ല. അതുകൊണ്ട് പ്രൊഫൈലും ഇട്ടിരിക്കുന്ന പോസ്റ്റും ഷെയർ ചെയ്യുന്നു.
അതിന്റെ താഴെ വരുന്ന കമന്റും മോശമാണ്. പറയുന്നത് ആരെക്കുറിച്ചാണെന്ന് പരിശോധിക്കാനുള്ള മിനിമം മര്യാദ കാണിക്കേണ്ടതാണ്. വിനോദ് വർഗീസ് എന്ന മഹാനായ സുഹൃത്ത് പോസ്റ്റ് ഡിലീറ്റ് ചെയ്യുക, അൽപ്പമെങ്കിലും നല്ല ഭാഷയിൽ സംസാരിക്കുക. ഇൻബോക്സിൽ വരുന്നത് വളരെ മോശം മെസേജാണ്. എനിക്ക് രാഷ്ട്രീയമില്ല, താൽപര്യവുമില്ല. എന്നെ ഇതിൽ നിന്ന് ഒഴിവാക്കി തരണം. ഇതൊരു അപേക്ഷയാണ്."- നിഷ പുരുഷോത്തമൻ പറയുന്നു.