Thursday 06 August 2020 11:36 AM IST : By സ്വന്തം ലേഖകൻ

താരാട്ടു പാടിയുറക്കാൻ ഇനി അമ്മ വരില്ല; മെറിന്റെ ചിത്രത്തിന് ഉമ്മകൾ നൽകി കുഞ്ഞു നോറ! ഹൃദയം നുറുങ്ങുന്ന കാഴ്ച

kottayam-nora.jpg.image.845.440 ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി∙ മനോരമ

അകലങ്ങളിലിരുന്നു കുഞ്ഞു നോറ അമ്മയെ അവസാനമായി കണ്ടു. ഇവിടെ വീട്ടിൽ എരിയുന്ന മെഴുകുതിരികൾക്ക് അരികിലുള്ള അമ്മയുടെ ചിത്രത്തിൽ ഉമ്മ കൊടുക്കുമ്പോഴും ആ രണ്ടു വയസ്സുകാരിക്ക് എന്താണു സംഭവമെന്ന് മനസ്സിലായില്ല. ജന്മനാട്ടിലും അമേരിക്കയിലുമായി ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രാർഥനകൾ സാക്ഷിയാക്കി മെറിന്റെ സംസ്കാരം നടന്നു. ഭർത്താവിന്റെ കുത്തേറ്റ് കൊല്ലപ്പെട്ട മലയാളി നഴ്സ് മെറിൻ ജോയിയുടെ(27) സംസ്കാരശുശ്രൂഷകൾ യുഎസിലെ റ്റാംപ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ നടന്നു. ഹിൽസ്ബൊറൊ മെമ്മോറിയൽ സെമിത്തേരിയിലായിരുന്നു സംസ്കാരം.

ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിച്ച ചടങ്ങുകൾ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സമാപിച്ചത്. മെറിന്റെ അമേരിക്കയിലുള്ള ബന്ധുക്കളും സഹപ്രവർത്തകരും  ശുശ്രൂഷകളിൽ പങ്കെടുത്തു. ഫാ.ജോസ് ആദോപ്പള്ളിൽ മുഖ്യകാർമികത്വം വഹിച്ചു. പൊതുദർശനവും ശുശ്രൂഷകളും ലൈവായി മോനിപ്പള്ളിയിലെ വീട്ടിൽ അച്ഛൻ ജോയി, അമ്മ മേഴ്സി, സഹോദരി മീര, മകൾ നോറ എന്നിവരും ബന്ധുക്കളും കണ്ടു. വീട്ടിലെത്തിയ എല്ലാവരുടെയും അടുത്തേക്ക് ഓടിയെത്തിയ നോറയെ കുടുംബാംഗങ്ങൾ ചേർത്തുപിടിച്ചു.

norahhfdds

സംസ്കാര ശുശ്രൂഷകൾക്കു മുന്നോടിയായി സിറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ വിഡിയോ വഴി അനുശോചന സന്ദേശം നൽകി. മെറിന്റെ മരണം ഒരു ത്യാഗത്തിന്റെ സാക്ഷ്യമാണെന്നും കുടുംബ ബന്ധങ്ങളുടെ ഐക്യത്തിന്റെ പ്രാധാന്യം എല്ലാവരുടെയും ചിന്തകളിൽ വരട്ടെയെന്നും കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

അമേരിക്കയിലെ സംസ്കാര ചടങ്ങിനു മുൻപ് മെറിന്റെ ഇടവക പള്ളിയായ മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ പ്രത്യേക പ്രാർഥന നടന്നു. വികാരി ഫാ.കുര്യൻ തട്ടാർകുന്നേൽ മുഖ്യകാർമികത്വം വഹിച്ചു.  പള്ളിയിലെ ഗായക സംഘത്തിൽ അംഗമായിരുന്നു മെറിൻ.  മോൻസ് ജോസഫ് എംഎൽഎ, ജില്ലാ പഞ്ചായത്തംഗം സഖറിയാസ് കുതിരവേലിൽ എന്നിവർ പള്ളിയിൽ നടന്ന പ്രാർഥനയിൽ പങ്കെടുത്തു. മോനിപ്പള്ളി ഊരാളിൽ വീട്ടിൽ താമസിക്കുന്ന പിറവം മരങ്ങാട്ടിൽ ജോയി, മേഴ്സി ദമ്പതികളുടെ മകളായ മെറിനെ ഭർത്താവ് ഫിലിപ് മാത്യു (നെവിൻ–34) കുത്തിയും കാർ കയറ്റിയും കൊലപ്പെടുത്തിയത് ജൂലൈ 28നാണ്. നെവിനെ സംഭവ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

Tags:
  • Spotlight