കേരളത്തെ അമ്പരപ്പിച്ച മറ്റൊരു പ്രളയകാലം കൂടി കടന്നുപോകുകയാണ്. അതിജീവനത്തിന്റെ പാതയിലാണ് നമ്മുടെ നാടും നാട്ടുകാരും. നിരവധിപേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം എത്തിക്കുന്നുണ്ട്. എന്നാൽ ചിലർ കയറ്റി അയക്കുന്ന തുണികളിൽ പഴയ വസ്ത്രങ്ങളുമുണ്ട്. ഇങ്ങനെ പഴന്തുണിയുടെ കെട്ട് ലഭിക്കുന്ന ക്യാമ്പുകൾ ഏറെയും അവ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്. അതേസമയം ഇങ്ങനെ കിട്ടുന്ന പഴന്തുണികൾ കത്തിച്ചു കളയരുതെന്നും അവ തുണിസഞ്ചികളും ചവിട്ടികളുമായി വീണ്ടും ഉപയോഗിക്കാൻ കഴിയുമെന്നും ഓർമ്മപ്പെടുത്തുകയാണ് ലേഖ എസ് കുമാർ.
ലേഖ എസ് കുമാർ പങ്കുവച്ച കുറിപ്പ് വായിക്കാം;
പഴയ തുണികൾ കീറിയതും മറ്റും ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയതായി പോസ്റ്റുകൾ കാണുന്നു. അതൊക്കെ തുണി സഞ്ചികളും ചവിട്ടികളുമൊക്കെയാക്കി ഉപയോഗിക്കാൻ കഴിയും. ദയവായി കത്തിച്ചു കളയരുത്. അയച്ചവരെ ചീത്ത വിളിച്ചിട്ട് കാര്യമില്ല. അതെങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കൂ.
കീറിയ ഒരു സാരി സാരിയായി ഉപയോഗിക്കാൻ പറ്റില്ല. പക്ഷേ ധാരാളം തുണി സഞ്ചികൾ അതിൽ നിന്നുണ്ടാകും. ഒന്നിനും പറ്റാത്തത് തറകൾ തുടയ്ക്കാനും വീടുകൾ വൃത്തിയാക്കുന്നിടത്തുമൊക്കെ ഉപയോഗപ്പെടുത്തുക. എല്ലാം നഷ്ടപ്പെട്ടവർക്ക് ഇതുവരെ കച്ചിത്തുരുമ്പാകും എന്നോർക്കുക. കീറിയത്/ പഴയത് എന്നു പറഞ്ഞ് ഇപ്പോൾ പരിഹസിക്കുമ്പോൾ അതെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നാശിച്ച ഒരു സമയം ഉണ്ടെന്ന് / ഉണ്ടാകുമെന്ന് ഓർക്കുക.
നിങ്ങളുടെ സ്ഥലത്ത് ഏൽപ്പിക്കാൻ പറ്റിയ ഗ്രൂപ്പുകൾ ഉണ്ടെങ്കിൽ ഏൽപ്പിച്ചിട്ട് എന്നെ വിളിക്കൂ. എന്തു ചെയ്യണമെന്ന് പറഞ്ഞു കൊടുക്കാം. അങ്ങിനെ ആരുമില്ലെങ്കിൽ പാലക്കാടിന് അയച്ചോളൂ. ഇവിടെയത് കൈകാര്യം ചെയ്യാൻ അറിയുന്ന യൂണിറ്റുകൾ ഉണ്ട്. 8078480860