Thursday 07 February 2019 02:48 PM IST : By സ്വന്തം ലേഖകൻ

അസുഖബാധിതനായ വൃദ്ധനെ കട്ടിൽ ഉൾപ്പെടെ റോഡിൽ ഉപേക്ഷിച്ചു; കണ്ണില്ലാത്ത ക്രൂരത

tcr

അസുഖബാധിതനായ വൃദ്ധന റോഡരികിൽ ഉപേക്ഷിച്ച് കണ്ണില്ലാത്ത ക്രൂരത. തൃശൂർ കുട്ടനെല്ലൂര്‍ ദേശീയപാതയിലെ പുറമ്പോക്കില്‍ നിന്നുമാണ് കരളലിയിപ്പിക്കുന്ന കാഴ്ച പുറത്തുവരുന്നത്. കട്ടിലും വീട്ടുസാമാനങ്ങളും സഹിതമാണ് ഒരു കൂട്ടം പേർ വൃദ്ധനെ റോഡരികിൽ ഉപേക്ഷിച്ചത്. പുറമ്പോക്കിൽ പാർത്തിരുന്ന പീറ്റർ എന്ന വയോധികനാണ് ഈ ദുർഗതി.

തന്നെ രണ്ടുദിവസം കഴിഞ്ഞാല്‍ തിരികെ കൊണ്ടുപോകാം എന്ന് അവര്‍ പറഞ്ഞിരുന്നതായി പീറ്റര്‍ പറയുന്നു. അവരാരും പീറ്ററിന്റെ ബന്ധുക്കളോ ഉറ്റവരോ അല്ല. താന്‍ മുമ്പ് കഴിഞ്ഞുകൂടിയിരുന്ന സ്ഥലത്തുണ്ടായിരുന്ന ചിലരാണെന്നു മാത്രം പീറ്ററിന് അറിയാം.

കുട്ടനെല്ലൂര്‍ ദേശീയപാതയിലെ മേല്‍പ്പാലത്തിനുതാഴെ ഒറ്റയ്ക്കായിരുന്നു പീറ്റര്‍ കഴിഞ്ഞു കൂടിയിരുന്നത്. വര്‍ഷങ്ങളായി ഇവിടെയായിരുന്നു താമസം. വിഐപിയുടെ വരവുമായി ബന്ധപ്പെട്ട് പാലത്തിനടിയിലെ താമസക്കാരെ മാറ്റുന്നതിന്റെ ഭാഗമായാണ് ഇയാളെയും മാറ്റിയത്. എന്നാല്‍ പൊലീസോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ കുടിയിറക്കാന്‍ വന്നവരുടെ ഒപ്പമുണ്ടായിരുന്നില്ല. മാത്രമല്ല, തൊട്ടടുത്ത താമസക്കാരെ ഇവര്‍ മാറ്റിയതുമില്ല. പൊലീസും ഇക്കാര്യം ശരിവെയ്ക്കുന്നുണ്ട്. പീറ്ററിന്റെ വീട്ടുസാമഗ്രികളെല്ലാം റോഡരികില്‍ നിരത്തിവെച്ചാണ് വന്നവര്‍ മടങ്ങിയത്.

പീറ്റര്‍ മധുരക്കാരനാണ്. ഇയാള്‍ നിര്‍മാണ തൊഴിലാളിയായിരുന്നു. എന്നാല്‍ ഒമ്പതുമാസംമുമ്പ് കോണ്‍ക്രീറ്റുപണിക്കിടയില്‍ വലതുകാലിന്റെ പാദത്തില്‍ മുറിവേറ്റു. പിന്നീട് അത് വലിയ വ്രണമായി. മുറിവിലൂടെ ചോരയും പഴുപ്പും വരുന്നു. ജോലിക്കു പോകാനും കഴിയില്ല. നാല്‍പ്പതുകൊല്ലം മുമ്പ് മരത്താക്കരയില്‍ ഓട്ടുകമ്പനിയില്‍ തൊഴിലിനെത്തിയതാണ് ഇയാള്‍. സമീപവാസികള്‍ മൂന്നുനേരവും കൊണ്ടുവന്നു നല്‍കുന്ന ഭക്ഷണം മാത്രമാണിപ്പോള്‍ പീറ്ററിന് ആശ്രയം.