ജനിച്ചു വീഴുമ്പോൾ തൊട്ട് കയ്യിൽ മൊബൈൽ ഫോണുമായി വളർന്നുവന്നവരാണ് ഇന്നത്തെ കുട്ടികൾ. മാതാപിതാക്കൾ തന്നെയാണ് കുഞ്ഞുങ്ങളുടെ കയ്യിൽ മൊബൈൽ വച്ചു നൽകുന്നത്. ഏകദേശം രണ്ടു വയസ്സാകുമ്പോഴേക്കും ഏതാണ് എല്ലാ ടെക്‌നോളജിയും അവർ മനഃപാഠമാക്കിയിട്ടുണ്ടാകും. യൂട്യുബിലും മറ്റും വിഡിയോ കാണുന്നത് മാത്രമല്ല, മാതാപിതാക്കളറിയാതെ ഓൺലൈൻ പർച്ചേസ് വരെ ഇവർ നടത്തിയേക്കും. അത്തരമൊരു സംഭവമാണ് ബ്രസീലിൽ നിന്ന് പുറത്തുവരുന്നത്.
നാലു വയസ്സുകാരനാണ് ഈ വികൃതിപ്പയ്യൻ. അമ്മയുടെ ഫോണ്‍ കൈക്കലാക്കി മക്‌ഡൊണാള്‍ഡില്‍ നിന്ന് 400 ബ്രസീലിയന്‍ റീല്‍സിനുള്ള (5,500 ഇന്ത്യൻ രൂപ) ഫാസ്റ്റ് ഫുഡാണ് ഇവന്‍ വാങ്ങിയത്. സാധനങ്ങളെല്ലാം നിരത്തിവച്ച് കൂളായി ഇരിക്കുന്ന മകന്റെ ചിത്രം അമ്മ റൈസ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ഇത്തരമൊരു സംഭവം ആദ്യമായല്ല നടക്കുന്നതെന്നും അമ്മ പറയുന്നു. ആദ്യം തനിക്ക് ഒരേസമയം കരച്ചിലും ചിരിയും വന്നതെന്നും പിന്നീട് അവനൊപ്പമിരുന്ന് അതെല്ലാം കഴിച്ചെന്നും റൈസ പറയുന്നു.
ഭക്ഷണത്തിന്റെ നീണ്ട ലിസ്റ്റും അമ്മ പോസ്റ്റ് ചെയ്തു. 'ആറ് ഹാംബര്‍ഗര്‍ മീല്‍സ്, ആറ് മാക് ഹാപ്പി സ്‌നാക്‌സ്, എട്ട് എക്‌സ്ട്രാ ടോയിസ്, രണ്ട് വലിയ ചിക്കന്‍ നഗട്ട്‌സിനൊപ്പം ചെറുത് 12 എണ്ണം വേറെ, ഒരു വലിയ പൊട്ടറ്റോ ചിപ്‌സ് പായ്ക്ക് വിത്ത് ബേക്കണ്‍, ചെഡാര്‍, 10 മില്‍ക്ക് ഷേക്ക്, രണ്ട് ടോപ്പ് സണ്‍ഡേ സ്‌ട്രോബെറി, രണ്ട് ആപ്പിള്‍ ടാര്‍ട്ട്‌ലെറ്റ്‌സ്, രണ്ട് മാക് ഫ്‌ളറി, ഡ്രിങ്കിങ് വാട്ടര്‍ എട്ട് കുപ്പി, ഒരു ഗ്രേപ്പ് ജ്യൂസ്, രണ്ട് സോസുകള്‍...' എന്നിങ്ങനെ പോകുന്നു ഭക്ഷണത്തിന്റെ നീണ്ട ലിസ്റ്റ്.