Thursday 30 September 2021 11:11 AM IST : By ആര്യാട് സനൽകുമാർ

വഴിക്കണ്ണുമായി അച്ഛനും അമ്മയും കാത്തിരിക്കുന്നു; സൂര്യയെ കാണാതായിട്ട് ഒരു മാസം! ബുക്ക് വാങ്ങാൻ പോയതാണ്, പിന്നെ മടങ്ങിവന്നില്ല

sooryaannbhgt6677bh

വഴിക്കണ്ണുമായി അവർ കാത്തിരിക്കുകയാണ്, മോൾ വരും, വരാതിരിക്കില്ല. ആലത്തൂർ പുതിയങ്കം തെലുങ്കത്തറയിലെ രാധാകൃഷ്ണന്റെയും സുനിതയുടെയും മകൾ സൂര്യ കൃഷ്ണയുടെ(21) തിരോധാനത്തിന് ഇന്ന് ഒരു മാസം തികയുന്നു. കഴിഞ്ഞ 30 മുതലാണു സൂര്യ കൃഷ്ണയെ കാണാതായത്. പാലക്കാട് മേഴ്സി കോളജ് രണ്ടാം വർഷ ബിഎ ഇംഗ്ലിഷ് വിദ്യാർഥിനിയായ സൂര്യ ആലത്തൂർ ടൗണിലെ സ്റ്റാളിലേക്ക് ബുക്ക് വാങ്ങാൻ പോയതാണ്. മടങ്ങിവന്നില്ല.

പാലക്കാട് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷണം തുടങ്ങിയെങ്കിലും സൂര്യയെക്കുറിച്ച് ഒരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ആലത്തൂർ ഹാർഡ്‌വെയർ ഷോപ്പിലെ ജീവനക്കാരനാണു രാധാകൃഷ്ണൻ. ഭാര്യ സുനിത വീട്ടമ്മയാണ്. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണു സൂര്യ ജയിച്ചത്. നന്നായി പഠിച്ച് ഉയർന്ന ഉദ്യോഗം നേടി മെച്ചപ്പെട്ട ജീവിതം നയിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹമെന്ന് രാധാകൃഷ്ണൻ പറയുന്നു. 

ഡോക്ടറാകണമെന്ന മോഹത്താലാണ് പ്ലസ്ടുവിനു ശേഷം എൻട്രൻസ് കോച്ചിങ്ങിന് പാലായിലെ സ്ഥാപനത്തിൽ ചേർന്നത്. റാങ്ക് ലിസ്റ്റിൽ മുന്നിലെത്താൻ സാധിക്കാതെ വന്നതോടെ ഡിഗ്രിക്കു ചേർന്നു. 30നു രാവിലെ രാധാകൃഷ്ണൻ കടയിലേക്കു പോകുമ്പോൾ തനിക്കു കിട്ടാനുള്ള പുസ്തകത്തിന്റെ കാര്യം അവൾ ഓർമിപ്പിച്ചിരുന്നു. 10 മണിയോടെ അമ്മ സുനിത ബുക്സ്റ്റാളിലേക്കു വിളിച്ചു ചോദിച്ചു. പുസ്തകം വന്നിട്ടുണ്ടെന്ന മറുപടി രാധാകൃഷ്ണനെ അറിയിക്കുകയും ചെയ്തു. 3 മണിയോടെ വരാനാണ് രാധാകൃഷ്ണൻ പറഞ്ഞത്.

കോവിഡ് നിയന്ത്രണമുള്ളതിനാൽ ബുക്സ്റ്റാൾ നേരത്തെ അടച്ചുപോയാലോ എന്നു കരുതിയാണ് അമ്മ വീണ്ടും വിളിച്ച് 12നു ചെല്ലുമെന്നു രാധാകൃഷ്ണനോടു പറഞ്ഞത്. 11.30നു തന്നെ രാധാകൃഷ്ണൻ ബുക്സ്റ്റാളിലെത്തി കാത്തിരുന്നു. 11.45ന് വീട്ടിലേക്കു വിളിച്ചപ്പോൾ സൂര്യ ഇറങ്ങിയിട്ട് 10 മിനിറ്റായി എന്ന വിവരമാണു ലഭിച്ചത്. പക്ഷേ, ഏറെ സമയം കാത്തിരുന്നിട്ടും സൂര്യ എത്തിയില്ല. വീണ്ടും വീട്ടിലേക്കു വിളിച്ചപ്പോഴാണ് മകൾ 2 ജോഡി ഡ്രസും കൂടി എടുത്തിട്ടാണ് ഇറങ്ങിയതെന്നറിയുന്നത്. ഇതോടെ രാധാകൃഷ്ണന് ആശങ്കയായി.

ഒൻപതാം ക്ലാസ് വിദ്യാർഥിയായ അനുജൻ ദർശന് ഓൺലൈൻ ക്ലാസുള്ളതിനാൽ ഫോൺ കൊണ്ടുപോകണ്ട എന്നു പറഞ്ഞതിന് സൂര്യ അമ്മയോടു പിണങ്ങിയിരുന്നു. അതിനു തന്നെ പേടിപ്പിക്കാനാണ് ഡ്രസ് എടുക്കുന്നതെന്നാണ് അമ്മ കരുതിയത്. പൊലീസ് ഫോൺ രേഖകൾ വിശദമായി പരിശോധിച്ചെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നല്ലതു മാത്രമേ നാട്ടുകാർക്കും സൂര്യയെപ്പറ്റി പറയാനുള്ളൂ. അധികം സുഹൃത്തുക്കൾ പോലും ഇല്ലാതിരുന്ന കുട്ടിയായിരുന്നു സൂര്യ എന്നു മാതാപിതാക്കളും പറയുന്നു.

അവൾ 10 വരെ പഠിച്ച ഹോളി ഫാമിലി സ്കൂളിലെ അധ്യാപകർക്കും പ്ലസ്ടുവിനു പഠിച്ച ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്കും പഠനത്തിൽ മികവു പുലർത്തിയിരുന്ന കുട്ടി എന്ന അഭിപ്രായമാണുള്ളത്. ‘ഗോവയിൽ താമസിക്കണം, അവിടെ നല്ല കാലാവസ്ഥയാണ്’ എന്ന് പണ്ടെപ്പോഴോ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതറിഞ്ഞ പൊലീസ് ഗോവയിലേക്കും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. വീട്ടിൽ നിന്നിറങ്ങിയ സൂര്യ, ടൗണിലെത്തുന്നതിനു മുൻപു ഗാന്ധി ജംക്‌ഷനിലൂടെ നടന്നുപോകുന്നത് കണ്ടവരുണ്ട്. 

ദേശീയപാതയിലെ സ്വാതി ജംക്‌ഷനിൽ എത്തിയോ എന്നറിയുന്നതിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരുന്നതായി പൊലീസ് അറിയിച്ചു. പാലായിലെ കോച്ചിങ് സെന്ററിൽ കൂടെ പഠിച്ചിരുന്നവരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.  തങ്ങളെ വേർപിരിഞ്ഞ് മകൾക്ക് അധികകാലം കഴിയാനാവില്ലെന്നും വൈകാതെ അവൾ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിലാണു രാധാകൃഷ്ണനും സുനിതയും. പാലായിൽ പഠിക്കുമ്പോൾ കൂട്ടിക്കൊണ്ടു വരുന്നതും തിരികെ കൊണ്ടുവിടുന്നതും അച്ഛനായിരുന്നു. ബന്ധുക്കളുടെ വീടുകളിൽ പോലും താമസിച്ചിട്ടില്ല. ഇന്നുവരെ ട്രെയിൻ യാത്ര പോലും ചെയ്തിട്ടില്ലാത്ത തങ്ങളുടെ മകൾക്ക് എന്തു സംഭവിച്ചിരിക്കാമെന്ന ആധിയിലാണ് ഈ മാതാപിതാക്കൾ. 

പാലക്കാട് ജില്ലാ പൊലീസ് മേധാവി 15 പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. ആലത്തൂർ ഡിവൈഎസ്പി കെ.എം. ദേവസ്യ, ആലത്തൂർ സിഐ റിയാസ് ചാക്കിരി, എസ്ഐ ഗിരീഷ് കുമാർ, നെന്മാറ സിഐ ദീപകുമാർ, എസ്ഐ അരുൺകുമാർ എന്നിവർക്കാണു ചുമതല. സംഘം ഗോവ, തമിഴ്നാട് എന്നിവിടങ്ങളിൽ അന്വേഷണം നടത്തി. യുവജന കമ്മിഷൻ അംഗം ടി. മഹേഷ് വീട്ടിലെത്തി തെളിവെടുപ്പു നടത്തി. സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

latest updates... 

Tags:
  • Spotlight