Wednesday 06 July 2022 10:49 AM IST : By സ്വന്തം ലേഖകൻ

വീണ്ടും അനസ്തീസിയ നൽകിയതിൽ പിഴവ്? പാലക്കാട് തങ്കം ആശുപത്രിയിൽ യുവതി ഹൃദയാഘാതം മൂലം മരിച്ചു, പരാതിയുമായി ബന്ധുക്കൾ

aiswwww667888 കഴിഞ്ഞ ദിവസം മരിച്ച ഐശ്വര്യ( ഇടത്)

പ്രസവ ചികിൽസയ്ക്കിടെ കഴിഞ്ഞ ദിവസം അമ്മയും കുഞ്ഞും മരിച്ചെന്ന ആക്ഷേപം ഉയർന്ന പാലക്കാട് യാക്കര തങ്കം ആശുപത്രിയിൽ വീണ്ടും ചികിൽസാ പിഴവ് കാരണം യുവതി മരിച്ചതായി പരാതി. ഭിന്നശേഷിക്കാരിയായ കോങ്ങാട് സ്വദേശിനി കാർത്തികയാണ് ഓപ്പറേഷന് വേണ്ടി അനസ്തീസിയ നൽകിയതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിച്ചത്. അനസ്തീസിയ നൽകിയതിൽ പിഴവുണ്ടായെന്നും മരണവിവരം അറിയിക്കാന്‍ വൈകിയെന്നും ബന്ധുക്കൾ ആരോപിച്ചു.

ഇരുകാലുകൾക്കും തളര്‍ച്ച ബാധിച്ച കാർത്തികയെ ശസ്ത്രക്രിയയ്ക്കായി ഈ മാസം രണ്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു കാലിൽ ഇന്നലെയും ഒരു മാസത്തിനു ശേഷം അടുത്ത കാലിലും ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയായിരുന്നു. അനസ്തീസിയ നല്‍കിയതിന് പിന്നാലെ കാര്‍ത്തികയുടെ ആരോഗ്യസ്ഥിതി വഷളായി. ഹൃദയാഘാതം കാരണം രാത്രി ഒന്‍പത് മണിയോടെ കാര്‍ത്തിക മരിച്ചു. 

അനസ്തീസിയ നല്‍കിയതില്‍ പിഴവുണ്ടായെന്നും ഡോക്ടര്‍മാര്‍ വിവരം പുറത്ത് പറയാന്‍ വൈകിയെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഇവര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ടൗണ്‍ സൗത്ത് പൊലീസെത്തിയാണ് ബന്ധുക്കളെ ശാന്തരാക്കി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. കാര്‍ത്തികയുടെ മരണത്തില്‍ ചികില്‍സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. 

ശ്രീകൃഷ്ണപുരം കുലുക്കിലിയാട് സഹകരണ ബാങ്ക് ജീവനക്കാരിയാണ് കാർത്തിക. അവിവാഹിതയാണ്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും. കഴിഞ്ഞ ദിവസമാണ് പ്രസവ ചികില്‍സയ്ക്കിടെ ചിറ്റൂര്‍ തത്തമംഗലം സ്വദേശിനി ഐശ്വര്യയും നവജാത ശിശുവും തങ്കം ആശുപത്രിയില്‍ മരിച്ചത്. ചികില്‍സാപ്പിഴവെന്ന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കാര്‍ത്തികയുടെയും മരണം.

Tags:
  • Spotlight