ഒക്ടോബർ 24നാണ് ഗുരുവായൂരപ്പന്റെ സന്നിധിയിൽ പഞ്ചരത്നങ്ങളിൽ മൂന്നുപേർ വിവാഹിതരായത്. ഇപ്പോൾ നവദമ്പതികളുടെ വിവാഹ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ മനം കവരുന്നത്. പരമ്പരാഗത കേരളീയ രീതിയിൽ സെറ്റും മുണ്ടും സിൽക്ക് ഷർട്ടും കസവുസാരിയും അണിഞ്ഞ വധൂവരന്മാരുടെ ചിത്രങ്ങൾ ഏറെ മനോഹരമാണ്.
ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് 24ന് നടന്നത്. കാരണവരുടെ സ്ഥാനത്ത് നിന്ന് പെങ്ങന്മാരെ കൈപിടിച്ചേൽപ്പിച്ചത് ഏക സഹോദരൻ ഉത്രജനും. അഞ്ച് പേർക്കും ഒരേ ദിവസം വിവാഹിതരാകാനായിരുന്നു മോഹം. പക്ഷേ, കോവിഡ് കാരണം അത് നടന്നില്ല. ഏപ്രിൽ 26ന് അഞ്ച് പേരുടെയും കല്യാണം തീരുമാനിച്ചിരുന്നെങ്കിലും, കോവിഡ് മൂലം രണ്ട് പേർ വിദേശത്ത് കുടുങ്ങിപ്പോവുകയായിരുന്നു.
ഫാഷൻ ഡിസൈനറായ ഉത്രയുടെ വരൻ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ എസ് അജിത്കുമാറാണ്. ഓൺലൈനിൽ മാധ്യമപ്രവർത്തകയായ ഉത്തരയ്ക്ക് മിന്നുകെട്ടിയത് കോഴിക്കോട് സ്വദേശിയായ മാധ്യമ പ്രവർത്തകൻ മഹേഷാണ്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്‌തേഷ്യാ ടെക്നീഷ്യയായ ഉത്തമയെ ജീവിതസഖിയാക്കിയത് മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീതാണ്.
1995 നവംബർ 19 നാണ് രമാദേവിക്ക് കന്നി പ്രസവത്തിൽ അഞ്ചു പൊന്നോമനകൾ പിറന്നത്. എസ്എടി ആശുപത്രിയിലായിരുന്നു പഞ്ചരത്നങ്ങളുടെ ജനനം. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് മിടുക്കന്മാരായ കുഞ്ഞുങ്ങൾ പുറത്തുവന്നത്. നാലു പെൺകുഞ്ഞും ഒപ്പം ഒരാൺകുട്ടിയും. ജനിച്ചത് ഉത്രം നക്ഷത്രത്തിലായതിനാൽ മക്കൾക്ക് ഉത്ര, ഉത്രജ, ഉത്തര, ഉത്തമ, ഉത്രജൻ എന്നിങ്ങനെ പേരിട്ടു. ഒൻപതാം വയസ്സിൽ ഇവരുടെ അച്ഛൻ പ്രേംകുമാർ ജീവനൊടുക്കിയതോടെ പ്രതിസന്ധിയിലായ കുടുംബത്തെ സഹായിക്കാൻ മലയാളികൾ സഹായഹസ്തം നീട്ടുകയായിരുന്നു.