Saturday 12 September 2020 11:24 AM IST : By സ്വന്തം ലേഖകൻ

വയറിൽ ചവിട്ടുന്നുണ്ടോ... അനങ്ങുന്നുണ്ടോ എല്ലാം നോക്കി കാത്തിരുന്നു; നൊന്തുപെറ്റിട്ടും എന്റെ മുത്തിനെ കാണാൻ പോലുമായില്ലല്ലോ

infant

പ്രസവാനന്തരം പാനൂരിൽ നവജാത ശിശു മരിക്കാനിടയായ സംഭവം വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കു വഴിവച്ചിരുന്നു. പാനൂർ മാണിക്കോത്ത് ഹനീഫ-സമീറ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ അനാസ്ഥ മൂലമാണ് കുട്ടിമരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. മാസം തികയാതെയായിരുന്നു കുഞ്ഞിന്റെ ജനനം.

പാനൂരിൽ മരിച്ച കുഞ്ഞിന്റെ അമ്മ സംഭവദിവസത്തെക്കുറിച്ച്  സംസാരിക്കുന്നു...

കണ്ണൂർ∙ ‘നടക്കുമ്പോഴും കിടക്കുമ്പോഴും വയറും താങ്ങി, വയറിൽ ചവിട്ടുന്നുണ്ടോ, അനങ്ങുന്നുണ്ടോ എന്നെല്ലാം നോക്കി എട്ടു മാസം പൊന്നുപോലെ ഉള്ളിൽ കൊണ്ടു നടന്നിട്ടും കണ്ണു നിറയെ കാണാൻ പോലുമായില്ല.’ പാനൂരിൽ മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചതിന്റെ ആഘാതം മാറാത്ത ആ അമ്മ കരയാൻ പോലും കരുത്തില്ലാതെ ശബ്ദമിടറി പറഞ്ഞു. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അമ്മ സമീറ ‘മലയാള മനോരമ’യോടു സംസാരിച്ചത്. 

‘എന്റെ നാലാമത്തെ പ്രസവമല്ലേ... മൂന്നു കുട്ടികളെയും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലാതെ തന്നെയല്ലേ പ്രസവിച്ചത്. മൂന്നും സുഖപ്രസവവുമായിരുന്നു. അതുപോലെ തന്നെ ഈ കുഞ്ഞും ജനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. കാര്യങ്ങളൊക്കെ അറിയാവുന്ന ഞാൻ എന്റെ കുഞ്ഞിന് അപകടമുണ്ടാക്കുന്ന തരത്തിൽ ആശുപത്രിയിലെത്താൻ മനപ്പൂർവം വൈകുമോ... എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ മുൻപേ ആശുപത്രിയിലേക്കു പോകില്ലേ. 10–15 മിനിറ്റു കൊണ്ടാണ് എല്ലാം സംഭവിച്ചത്, എല്ലാം കഴിഞ്ഞത്... ഈ ഗർഭാവസ്ഥയിൽ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഭവം നടക്കുന്നതിന്റെ തലേദിവസമോ അന്നു രാവിലെ എഴുന്നേറ്റപ്പോഴോ ഒരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല. 

അന്നു രാവിലെ 6 മണിക്ക് എഴുന്നേറ്റു ചായ കുടിച്ചു. കുട്ടികൾക്കു ചായയെടുക്കുന്നതിനായി പോയ സമയത്താണു സംഭവം നടന്നത്. 7 മണിയൊക്കെ ആയിട്ടുണ്ടാവും. പെട്ടെന്നു വയറുവേദന തുടങ്ങുകയായിരുന്നു. പ്രസവത്തീയതിക്ക് ഇനിയും ഒരു മാസത്തിൽ കൂടുതൽ സമയമുണ്ടല്ലോ... എട്ടാം മാസത്തിലെ വേദനയാകുമെന്ന് ആദ്യം വിചാരിച്ചു. എന്നാൽ വയറുവേദന കുറയുന്നുണ്ടായിരുന്നില്ല. പ്രസവവേദനയാണെന്ന് മനസ്സിലാക്കിയപ്പോൾ എഴുന്നേറ്റ് ആശുപത്രിയിലേക്ക് എത്താൻ കഴിയുന്ന അവസ്ഥയായിരുന്നില്ല. ഉടൻ തന്നെ ഭർത്താവ് അടുത്തുള്ള അഗ്നിരക്ഷാ നിലയത്തിലെത്തി വിവരം പറഞ്ഞു.

അപ്പോഴേക്കും അടുത്തുള്ള വീട്ടുകാരുമെത്തി. ഭർത്താവ് തിരിച്ചെത്തും മുൻപു തന്നെ കുഞ്ഞിനെ പ്രസവിച്ചു. പത്തോ പതിനഞ്ചോ മിനിറ്റിനുള്ളിലായിരുന്നു എല്ലാം സംഭവിച്ചത്. കുഞ്ഞിന്റെ പൊക്കിൾക്കൊടി മുറിച്ചു മാറ്റാത്തതിനാൽ എന്നെ ആശുപത്രിയിലേക്ക് എത്തിക്കാൻ കഴിയുമായിരുന്നില്ല. അടുത്തുള്ള ആശുപത്രിയിലെത്തി ഭർത്താവ് കാര്യം പറഞ്ഞെങ്കിലും അവർ വന്നില്ല. പിന്നീടൊരു നഴ്സെത്തി പൊക്കിൾക്കൊടി മുറിച്ചു മാറ്റി. എന്നാൽ അപ്പോഴേക്കും എന്റെ കുഞ്ഞ്...!’

സമീറയ്ക്ക് പ്രസവ തീയതി അടുത്തിരുന്നില്ല. വ്യാഴാഴ്ച രാവിലെ സമീറക്ക്​ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും വീട്ടിൽവെച്ചുതന്നെ പ്രസവം നടന്നു. ഉടൻ പാനൂർ സി.എച്ച്.സിയിലെത്തി ഡോക്ടറോട് വരാൻ അഭ്യർഥിച്ചെങ്കിലും നിരസിച്ചുവെന്ന്​ ബന്ധുക്കൾ പരാതിപ്പെട്ടു. തുടർന്ന് വാക്കുതർക്കവും ബഹളവുമായി. പൊലീസും ഫയർഫോഴ്സ് അധികൃതരും ബന്ധപ്പെട്ടിട്ടും, കോവിഡ് നിയമങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർ വീട്ടിലേക്ക് പോകാൻ തയാറായില്ല.പിന്നീട്​ സമീപത്തെ ക്ലിനിക്കിൽ നിന്നും നഴ്സുമാരെത്തി പൊക്കിൾകൊടി മുറിച്ചുമാറ്റിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

More