നിപ്പ വൈറസ് ഭീതിയിൽ നാട്ടുകാർ വലയുമ്പോൾ ഒറ്റപ്പെടലിന്റെ വേദനയിൽ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സുമാർ. രോഗം പകരുമെന്ന ഭീതിയിൽ ഇവരോട് അകലം പാലിക്കുന്നത് നാട്ടുകാർ മാത്രമല്ല ബന്ധുക്കൾ കൂടിയാണ്. ബസിലും ഓട്ടോറിക്ഷയിലും പോലും ഇവർക്ക് അയിത്തം കൽപ്പിച്ചതോടെ ഇക്കാര്യം സൂചിപ്പിച്ച് ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി.
നേരത്തേ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് നിപാ വൈറസ് ബാധമൂലം ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരണമടഞ്ഞതിന് പിന്നാലെ ഇവരെ ചികിത്സിച്ച നഴ്‌സ് ലിനിയും മരിച്ചതോടെയാണ് നാട്ടുകാര്‍ ആശുപത്രിയില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും അകലം പാലിക്കാൻ തുടങ്ങിയത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമായ സാഹചര്യത്തില്‍ സ്വന്തം വീട്ടുകാര്‍ പോലും വീട്ടില്‍ കയറ്റാന്‍ മടിക്കുന്നെന്നാണ് വേദനയോടെ ഇവർ പറയുന്നത്.
പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയില്‍ 11 സ്ഥിരം നഴ്സുമാരും അഞ്ച് എന്‍ആര്‍എച്ച് നഴ്സുമാരുമാണ് ജോലി ചെയ്യുന്നത്. ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന മൂന്ന് കരാര്‍ നഴ്സുമാരും വരാതായി. നിപാ വൈറസിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ആശുപത്രിയിലേക്ക് രോഗികള്‍ പോലും വരാൻ മടിക്കുകയാണ്. സമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ പ്രചരണങ്ങളാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നഴ്‌സുമാര്‍ പറയുന്നു.
അനേകം തെറ്റിദ്ധാരണ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്താനുള്ള നീക്കത്തിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍. അതിനിടയില്‍ പേരാമ്പ്ര ഇഎംഎസ് ആശുപത്രിയിലെ ജീവനക്കാര്‍ പ്രത്യേക സുരക്ഷയോടെയാണ് ജോലി ചെയ്യുന്നത്. അതേസമയം സംസ്ഥാനത്തു 10 പേരുടെ മരണം നിപ െവെറസ് മൂലമാണെന്നു സ്ഥിരീകരിച്ചതായി സര്‍ക്കാര്‍. ഇതില്‍ ഏഴുപേര്‍ കോഴിക്കോട്, മൂന്നുപേര്‍ മലപ്പുറം ജില്ലക്കാരാണ്.
കോഴിക്കോട് ഒന്‍പതും മലപ്പുറത്തു നാലുപേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നിരീക്ഷണത്തിലുള്ളവര്‍ 17. ഇവരില്‍ ഒരാള്‍ വയനാട് ജില്ലയില്‍നിന്നാണ്. എന്നാല്‍ ചികിത്സയിലുള്ളത് 19 പേരാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറയുന്നത്. മെഡിക്കല്‍ കോളജിലെ വാര്‍ഡില്‍ അഞ്ചു പേരെയും ഒബ്‌സര്‍വേഷനില്‍ ആറുപേരെയും ഐസിയുവില്‍ രണ്ടുപേരെയും പീഡിയാട്രിക് ഐസിയുവില്‍ നാലു പേരെയും പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസ് ഐസിയുവില്‍ ഒരാളും ബേബി മെമ്മോറിയല്‍ ആശുപത്രി ഐസിയുവില്‍ മറ്റൊരാളും ചികിത്സയിലുണ്ട്.