Monday 24 June 2019 10:02 AM IST : By സ്വന്തം ലേഖകൻ

ശുചിമുറിയിൽ വീണ മൊബൈൽ ഫോണിനായി ക്ലോസറ്റ് പൊട്ടിച്ച് പരതൽ; പുറകിൽ രണ്ടു സ്വർണ നാണയമെന്ന് കഥ!

toilet

പെട്രോൾ പമ്പിലെ ശുചിമുറിയിൽ നഷ്ടപ്പെട്ട മൊബൈൽ ഫോൺ തിരിച്ചെടുക്കാൻ പതിനെട്ടടവും പയറ്റി ഉടമ. കഴിഞ്ഞദിവസം പിണറായിലെ പെട്രോൾ പമ്പിലാണു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പതിനയ്യായിരം രൂപയുടെ ഫോണിനായി ഇരുപത്തിഅയ്യായിരം മുടക്കാൻ തയാറാണെന്ന തരത്തിൽ കഥകൾ പ്രചരിച്ചതോടെ ഫോൺ പരതൽ നാട്ടിലാകെ ചർച്ചയായി. ഖത്തറിൽ നിന്നു കണ്ണൂർ വിമാനത്താവളത്തിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയുടെ ഫോണാണു യാത്രാമധ്യേ പെട്രോൾ പമ്പിൽ നഷ്ടപ്പെട്ടത്. താമരശ്ശേരി സ്വദേശികളായ രണ്ട് യുവാക്കൾക്കൊപ്പമാണ് ഇയാൾ പമ്പിലെത്തിയത്.

ക്ലോസറ്റിൽ വീണ ഫോൺ എടുക്കാൻ യുവാവ് ശ്രമിച്ചെങ്കിലും നടന്നില്ല. ഫോൺ ഉപയോഗശൂന്യമായിട്ടുണ്ടാവുമെന്നു പമ്പിലുള്ളവർ പറഞ്ഞപ്പോൾ ഫോണിനു പുറകിൽ രണ്ടു സ്വർണ നാണയമുണ്ടെന്നാണ് ഇവർ പറഞ്ഞത്. മാൻഹോൾ അടർത്തി മാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫോൺ ടാങ്കിലേക്ക് പോയിട്ടുണ്ടാകുമെന്നു പറഞ്ഞതോടെ ഇത് എടുത്തേ തീരൂ എന്നായി യുവാവ്. മണ്ണുമാന്തി കൊണ്ടുവരാമെന്നും ടാങ്ക് വൃത്തിയാക്കണമെന്നും ഇവർ പറഞ്ഞു. ഇതിന് 20,000 രൂപ ചെലവാകുമെന്നു പറഞ്ഞപ്പോൾ യുവാവ് അതിനും തയാറായി.

സംശയം തോന്നിയതോടെ പമ്പിലുള്ളവർ പൊലീസിനെ അറിയിച്ചു.പ്രധാനപ്പെട്ട ഫോൺ നമ്പറുകളും മെമ്മറി കാർഡും തിരിച്ചു കിട്ടാനാണു ശ്രമിക്കുന്നതെന്നായിരുന്നു പൊലീസിനോട് ഇവർ പറഞ്ഞത്. ഫോൺ എടുക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഇവർ മടങ്ങി. താമരശ്ശേരിയിൽ നിന്നു ടൈൽസ് പണിക്കാരുമായി വൈകിട്ടോടെ ഇയാൾ വീണ്ടുമെത്തി. ടൈൽസും ക്ലോസറ്റും പൊട്ടിച്ചു ഫോൺ എടുക്കാനുള്ള ശ്രമം ആരംഭിച്ചു. നാട്ടുകാർ വീണ്ടും പൊലീസിൽ അറിയിച്ചു. പൊലീസ് എത്തിയതോടെ ഇവർ വീണ്ടും പണിനിർത്തി. പൊളിച്ച ശുചിമുറി 5000 രൂപ ചെലവിൽ നന്നാക്കി കൊടുത്തു. ഫോൺ വീണ്ടെടുക്കാൻ പൊലീസിൽ അറിയിച്ച് വീണ്ടും വരാമെന്നു പറഞ്ഞാണു മടങ്ങിയത്.