Friday 08 January 2021 02:46 PM IST

‘അസുഖം മൂർച്ഛിച്ചു മരണത്തിന്റെ വക്കോളമെത്തി, അന്ന് അമ്മ ആ സത്യം ഞങ്ങളോട് പറഞ്ഞു’: സാന്റായില്ലാത്ത വീട്

Tency Jacob

Sub Editor

pj-son-memories ചിത്രങ്ങൾ: ശ്രീകാന്ത് കളരിക്കൽ

മരണം വന്നു നിഴൽ വീശിപ്പോയ ആ വീട്ടിൽ സന്തോഷത്തിന്റെ ഒ     രു കുഞ്ഞുമാലാഖ ജീവിച്ചിരിപ്പുണ്ടായിരുന്നു. അസുഖങ്ങളോടെയും അസാധാരണത്വത്തോടെയുമായിരുന്നു അവന്റെ ജനനം.

ഏഴു വയസ്സുവരെയാണ് അവനു ആയുസ്സ് പറഞ്ഞതെങ്കിലും, കൂടെയുണ്ടായിരുന്നവർ സ്നേഹം കൊണ്ട് ഊട്ടി വളർത്തി 34 വർഷം അവനെ ഭൂമിയിൽ പിടിച്ചു നിർത്തി. നവംബർ ഇരുപതിനാണ് ഹൃദയാഘാതം വന്നു ജോമോൻ  ഈ ലോകം വിട്ടുപോയത്.
തൊടുപുഴ പുറപ്പുഴയിലെ പാലത്തിനാൽ തറവാട്ടിലിരുന്ന് മകന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് കേരള കോൺഗ്രസ് (ജോസഫ്) വർക്കിങ് ചെയർമാൻ പി. ജെ. ജോസഫ് എംഎൽഎ. അപ്പച്ചന്റെ ചാരെയുണ്ട് മകൾ യമുനയും മൂത്ത മകൻ അപുവും ഇളയ മകൻ ആന്റണിയും. അനാരോഗ്യത്തിന്റെ അവശതകളോടെയെങ്കിലും ജോക്കുട്ടന്റെ അമ്മ ഡോ. ശാന്തയും അവർക്കരികിലിരുന്നു.


വൈകി വന്ന കൺമണി

‘‘ഞങ്ങൾ മുതിർന്നതിനു ശേഷമാണ് അവൻ ജനിച്ചത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ പ്രിയപ്പെട്ട ‘കൊച്ച്’ ആയിരുന്നു.ജോക്കുട്ടൻ ‘പെങ്ങൾ’ എന്നു സ്നേഹപൂർവ്വം വിളിച്ചിരുന്ന യ മുന അനിയനെ കുറിച്ചു പറഞ്ഞുതുടങ്ങി.

‘‘സ്കൂളിൽ നിന്നു വന്നാൽ അവനെ താലോലിക്കാനും എടുത്തുകൊണ്ടു നടക്കാനും തിടുക്കം കൂട്ടും. ഞങ്ങൾക്കെല്ലാം മക്കളുണ്ടായിട്ടും അവരേക്കാൾ മീതെ അവൻ ഞങ്ങളുടെ കൊച്ചായി തന്നെ തുടർന്നു.

അവനെ പ്രസവിക്കുമ്പോൾ അമ്മയ്ക്ക് 43 വയസ്സുണ്ടായിരുന്നു. ജനനശേഷം ആദ്യം കണ്ടപ്പോഴേ ഡൗൺ സിൻഡ്രോമോടു കൂടിയ കുഞ്ഞാണെന്ന് അമ്മയ്ക്ക് മനസ്സിലായി. പക്ഷേ, അപ്പച്ചനോടോ ഞങ്ങളോടോ അതു പറഞ്ഞില്ല. സാധാരണ കുട്ടികളിൽ നിന്നു വ്യത്യസ്തമായി കമിഴ്ന്നു വീഴുന്നതും ഇരിക്കുന്നതുമെല്ലാം വൈകുന്നതു കണ്ട് എല്ലാവർക്കും സംശയമായി.‘അവൻ എല്ലാം വൈകിയേ ചെയ്യൂ...’ എന്ന ഒ റ്റ വാചകത്തിൽ വളരെ സൗമ്യമായാണ് അമ്മ അക്കാര്യം പറഞ്ഞത്.

പിന്നീട് ഒന്നര വയസ്സിൽ അസുഖം മൂർച്ഛിച്ചു മരണത്തോളമെത്തുന്ന സാഹചര്യത്തിലാണ് കൊച്ചിന്റെ അസുഖവിവരം അമ്മ വിശദമായി പറയുന്നത്.’’
 ‘‘എല്ലാം ശരിയാക്കിയെടുക്കാൻ പറ്റുമെന്നായിരുന്നു എ ന്റെ വിശ്വാസം. വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് യാഥാർഥ്യം മ നസ്സിലാകുന്നത്. ഇതൊരു ജനിതകവൈകല്യമാണെന്നും ചികിത്സയില്ലെന്നും.’’ ജീവിതത്തിൽ സങ്കടം തീണ്ടിയ ദിനങ്ങളെക്കുറിച്ച് പി. ജെ. ജോസഫ്.

‘‘ആ സമയത്ത് തൊടുപുഴയിൽ ഭിന്നശേഷിക്കാർക്കു വേണ്ടി മികച്ച സ്ഥാപനം ഉണ്ടായിരുന്നില്ല. നാട്ടിലെ എല്ലാവരും കൂടി സപ്പോർട്ട് ചെയ്തിട്ടാണ് ‘പ്രതീക്ഷാഭവൻ’ എന്ന സ്ഥാപനം വളർത്തിയെടുക്കുന്നത്. അവൻ അവിടുത്തെ വിദ്യാർഥിയായിരുന്നു. ചെറിയ ജോലികൾ ചെയ്യാൻ അവിടെ പ്രായോഗിക പരിശീലനം കൊടുക്കുന്നുണ്ട്.
ശാന്തയായിരുന്നു അവിടത്തെ ഡോക്ടർ.  കഴിഞ്ഞ  ഡിസംബറിൽ വയ്യാതായതിനു ശേഷമാണ് അവൻ സ്കൂളിൽ പോകാതായത്. ക്രിസ്മസ് ആയാൽ സ്കൂളിലുള്ളവർക്കെല്ലാം കേക്ക് കൊണ്ടുപോകണമെന്നു നിർബന്ധമാണ്. അവിടെ എന്തു പരിപാടിയുണ്ടായാലും പാട്ടു പാടും. സിസ്റ്റേഴ്സിനെയെല്ലാം വലിയ കാര്യമായിരുന്നു. വാർഷികത്തിന് ഞാൻ സ്കൂളിൽ ചെല്ലണമെന്നു നിർബന്ധമാണ്. അവന്റെ പേരിൽ ട്രസ്റ്റുണ്ടാക്കിയതറിഞ്ഞ് പത്രക്കാർ വന്ന് അവനെ വളഞ്ഞപ്പോൾ കാലിൻമേൽ കാലും കയറ്റിവച്ചിരുന്ന ഇരിപ്പു ഒന്നു കാണണമായിരുന്നു.

എന്തെങ്കിലും കാര്യത്തിനു ഞാൻ വഴക്കു പറഞ്ഞാൽ ‘എ നിക്കു വോട്ടു ചെയ്യില്ലെന്നു’ ഭീഷണിപ്പെടുത്തും. അവൻ വോട്ടു ചെയ്തില്ലേൽ ഞാൻ ഒരിക്കലും ജയിക്കുകയുമില്ല, സർക്കാർ വണ്ടി കിട്ടുകയുമില്ല എന്നു കട്ടായം പറയും. തൊടുപുഴയിൽ എല്ലാക്കൊല്ലവും നടത്താറുള്ള കാർഷിക മേളയ്ക്ക് അമ്മയുടെ കയ്യും പിടിച്ചു എത്തും. അതിനോടനുബന്ധിച്ചുള്ള കലാസന്ധ്യയ്ക്ക് പോകാൻ ഞാനിറങ്ങുമ്പോഴേ പറയും.‘അപ്പച്ചാ, കാട്ടു കുറിഞ്ഞി പൂവും ചൂടി പാട്ട് പാടണേ. അതവനു കാണാതെ അറിയാമായിരുന്നു.’’ പി. ജെ. ജോസഫ് എന്ന അപ്പച്ചന്റെ ഹൃദയത്തിൽ നിറയെ ഓർമകളാണ്. ഓരോ ഓർമകളും ആ മുഖത്ത് അളവില്ലാത്ത സ്നേഹം വിരിയിക്കുന്നുണ്ട്.

pj-son-1

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി

‘‘കുട്ടിക്കാലത്ത് അവനു സ്വന്തമായി ഒരു ടേപ് റിക്കോർഡർ ഉണ്ടായിരുന്നു. അതിൽ കസെറ്റിട്ടു പാട്ടു കേട്ടുകൊണ്ടിരിക്കുന്നതാണ് വിനോദം.’’ ചേട്ടൻ അപു അനുജന്റെ കുസൃതികളിലേക്കു കടന്നു. ‘‘ദേ, മാവേലി കൊമ്പത്ത്’ എന്ന കസെറ്റ് കൊച്ച് എത്രയാവർത്തി കേട്ടു കാണുമെന്നു ഞങ്ങൾക്കു തന്നെ അറിയില്ല. ടിവി സീരിയലിന്റെ കാലം വന്നപ്പോൾ അതു കാണാനായി ഇഷ്ടം. കഥ ആരെങ്കിലും ചോദിച്ചാൽ വിശദമായി പറഞ്ഞുകൊടുക്കും. സിനിമകളോടും പ്രിയമായിരുന്നു. അമ്മ നടി ഫിലോമിനയുടെ പോലെയാണ് എന്നാണ് പറയുക. അ പ്പച്ചനെ ആരുമായും സാമ്യപ്പെടുത്താറില്ല. പെങ്ങൾ ശോഭന, ഞാൻ ശങ്കരാടി, ആന്റണി മാമുക്കോയയുമാണ്. പക്ഷേ, അവ ൻ എപ്പോഴും സൂപ്പർ സ്റ്റാർ. മമ്മൂട്ടി, മോഹൻലാൽ അല്ലെങ്കി ൽ സുരേഷ്ഗോപി.

എപ്പോഴും സന്തോഷിച്ചിരിക്കാൻ ഇഷ്ടമുള്ള വ്യക്തിയായിരുന്നു. പക്ഷേ, അവന്റെ ഇടത്തിലേക്കു ഇടിച്ചു കയറിച്ചെന്നാൽ ആക്രമിക്കുകയും ചെയ്യും. ദേഷ്യം വന്നാലുള്ള അടിയൊക്കെ ഒന്നൊന്നര അടിയാണ്. ജീവിതത്തിനൊരു ചിട്ടയുണ്ട്. അതിനു തടസ്സം നേരിട്ടാലും അസ്വസ്ഥനാകും.
 അപ്പച്ചന്റെ ഓഫിസ് മുറിയിൽ രാത്രി പത്തുമണി കഴിഞ്ഞ്  ആരെങ്കിലും ഇരുന്നാൽ ഇഷ്ടമില്ല. കൊച്ചിനെ കാണുമ്പോഴേ സ്റ്റാഫിനും കൂടെയുള്ളവര്‍ക്കുമെല്ലാം കാര്യം മനസ്സിലാകും. ‘ജോക്കുട്ടന് ഉറങ്ങാറായി, ’ എന്നു പറഞ്ഞു അവരെല്ലാം സ്ഥലം വിടും. വാതിലുകൾ തഴുതിടുന്നതും ലൈറ്റണയ്ക്കുന്നതുമെല്ലാം കൊച്ചിന്റെ ജോലിയാണ്. കാലത്തു വാതിൽ തുറക്കുന്നതും അവനാണ്.

വിശദമായ വായന വനിത ഡിസംബർ രണ്ടാം ലക്കത്തിൽ