കുഞ്ഞു മനസ്സിൽ രാഷ്ട്രീയവും തിരഞ്ഞെടുപ്പുമെല്ലാം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നതിനുള്ള തെളിവാണ് പാലക്കാട് കാവശ്ശേരിയിൽ നിന്നുള്ള 10 വയസ്സുകാരൻ പ്രണവിന്റെ കഥ. ലോകസഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന പി കെ ബിജുവാണ് പ്രണവിന്റെ കഥ ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. തിരഞ്ഞെടുപ്പിൽ ബിജുവിനേറ്റ തോൽവിയിൽ മനംനൊന്ത് ഓർമ്മ നഷ്ടപ്പെട്ട് പത്തു ദിവസത്തോളം ആശുപത്രിയിൽ കഴിയുകയായിരുന്നു പ്രണവ്.
സംഭവത്തെ കുറിച്ച് പി കെ ബിജു പങ്കുവച്ച കുറിപ്പ് വായിക്കാം;
പ്രണവിനെ കാണാൻ പോയി...
കാവശ്ശേരി കഴനി വാവുള്ളിയാപുരം സ്വദേശി മഹേഷ്, സുനിത ദമ്പതികളുടെ 10 വയസ്സുകാരൻ മകനാണ് പ്രണവ്. മർക്കസ് സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ്സുകാരൻ വിദ്യാർഥി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മെയ് 23ന് തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുമ്പോൾ ഇടതുപക്ഷത്തിന്റെ തോൽവിയിൽ മനംനൊന്ത് ഓർമ്മ നഷ്ടപ്പെട്ടുപോയ പ്രണവ് 10 ദിവസക്കാലം തൃശൂർ മെഡിക്കൽ കോളജിൽ ഐസിയുവിൽ ചികിത്സയിലായിരുന്നു.
നമ്മൾ തോറ്റു പോയി എന്നതാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുതിർന്നവർക്കൊപ്പം സജീവമായി പങ്കെടുത്ത പ്രണവിനു താങ്ങാൻ കഴിയാതിരുന്നത്, ബോധം തെളിയുമ്പോളെല്ലാം തങ്ങൾക്കുണ്ടായ തോൽവിയാണ് പ്രണവിന്റെ ഓർമ്മയിൽ വന്നു കൊണ്ടിരുന്നത്. വടക്കഞ്ചേരി സിപിഐഎം ഏരിയ സെക്രട്ടറി സഖാവ് ബാലേട്ടനോട് പ്രണവിന്റെ ഡോക്ടർമാരും മാതാപിതാക്കളും പ്രണവിന് എന്നെ കാണണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചതായി പറഞ്ഞു.
അദ്ദേഹം അത് എന്നെ അറിയിക്കുകയും തീർച്ചയായും അവിടെ എത്തണമെന്ന് അപ്പോൾ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു. കാവശ്ശേരി പാടൂർ ലോക്കൽ സെക്രട്ടറി പ്രമോദിനോടൊപ്പമാണ് പ്രണവിന്റെ വീട്ടിൽ ഞാൻ എത്തിയത്, പ്രണവ് എന്നോട് ആവശ്യപ്പെട്ടത് ഒരു മുത്തം മാത്രമാണ്. മുത്തവും മധുരവും നൽകി പ്രതിസന്ധിഘട്ടങ്ങളിൽ തളരാതെ മുന്നോട്ടു പോകണമെന്നും വിജയം നമ്മുടേതാകുമെന്നുമുള്ള ആത്മവിശ്വാസം നൽകിയാണ് പ്രണവിനോട് യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും പടിയിറങ്ങിയത്.