Monday 10 August 2020 02:22 PM IST : By സ്വന്തം ലേഖകൻ

വിധിയറിഞ്ഞിരുന്നോ, മനാലിന്റെ ഉദരത്തില്‍ ഒരു ജീവനും കൂടിയുണ്ടായിരുന്നു; ഗര്‍ഭിണിയായ ഭാര്യയെ യാത്രയാക്കി; കേട്ടത് മരണവാര്‍ത്ത

manal

കണ്‍മണിയെ കാണാന്‍ കണ്ണുനട്ടു കാത്തിരുന്നതാണ് ആതിഫും ഭാര്യ മനാലും. ആ സ്വപ്‌ന നിമിഷത്തെ മനസില്‍ താലോലിച്ച് പ്രിയപ്പെട്ടവളെ നാട്ടിലേക്ക് യാത്രയാക്കി. ഉറ്റവരുടേയും ഉടയവരുടേയും അടുത്ത് അവള്‍ സുരക്ഷിതയായിരിക്കുമെന്ന് കരുതി. പക്ഷേ ആ യാത്രയവസാനിക്കും മുന്നേ നടുവിലേക്ക് മരണം കയറി വന്നു. പൊന്നോമനയെ കാണും മുന്നേ ആതിഫിന്റെ ഗര്‍ഭിണിയായ ഭാര്യയെ മരണം കവര്‍ന്നു. നിനച്ചിരിക്കാത്ത ദുരന്തത്തില്‍ പൊലിഞ്ഞത്, പ്രിയപ്പെട്ടവളും അവളുടെ ഉദരത്തില്‍ മൊട്ടിട്ട കുഞ്ഞുജീവനും. 

ഭാര്യയുടെ മുഖം അവസാനമായി ഒരുനോക്കു കാണാനായി ആതിഫും തന്നോടൊപ്പമുണ്ടായിരുന്ന മാതാവ് സഫിയയും കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചു.  കഴിഞ്ഞ ഫെബ്രുവരിയില്‍ ഭര്‍ത്താവിന്റെ അകിരിലെത്തിയ മനാല്‍ ഓഗസ്റ്റ് 10ന് മുന്‍പ് സന്ദര്‍ശക വീസക്കാര്‍ യുഎഇയില്‍ നിന്ന് തിരിച്ചുപോകണമെന്ന നിയമമുള്ളതിനാലാണ് ഇന്നലെ മടക്കയാത്ര നടത്തിയത്. ഭാര്യയെ യാത്രയയച്ച ശേഷം പിതാവ് ഇസ്മായിലിനോടൊപ്പം അബുദാബിയില്‍ തിരിച്ചെത്തിയപ്പോഴേയ്ക്കും ആതിഫിനെ തേടി ഞെട്ടിക്കുന്ന വാര്‍ത്തയെത്തി. താങ്ങാവുന്നതിലും അപ്പുറമായിരുന്നു അതെന്ന് ഇസ്മായീല്‍ പറയുന്നു.

വിദ്യാ സമ്പന്നയായ മനാലിന് ജീവിതത്തില്‍ ഒട്ടേറെ അഭിലാഷങ്ങളുണ്ടായിരുന്നവെന്ന് പ്രിയപ്പെട്ടവരും സാക്ഷ്യപ്പെടുത്തുന്നു. യുവതിയുടെ പിതാവ് കഴിഞ്ഞ മാര്‍ച്ചില്‍ അപകടത്തില്‍ മരിച്ചിരുന്നു. 2019 ഓഗസ്റ്റിലായിരുന്നു മനാലിന്റെയും ആതിഫിന്റെയും വിവാഹം. അജ്മാനില്‍ ജോലി ലഭിച്ചതിനാല്‍ അടുത്തിടെ അങ്ങോട്ട് മാറിയിരുന്നു. ഫെബ്രുവരിയിലാണ് മനാല്‍ ഭര്‍ത്താവിനരികിലെത്തിയത്. ഇതിനിടെ മനാല്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയുമെത്തി. പ്രസവമടുക്കുമ്പോള്‍ നാട്ടിലേയ്ക്ക് പോകാനായിരുന്നു ആതിഫിന്റെയും ഉദ്ദേശ്യം. എന്നാല്‍, അതിന് മുന്‍പേ വിധി ഈ യുവാവില്‍ നിന്ന് പ്രിയപ്പെട്ടവളെ തട്ടിയെടുത്തു.