Thursday 27 February 2020 03:16 PM IST : By സ്വന്തം ലേഖകൻ

'ആണുംപെണ്ണും കെട്ട ജീവിതം മടുത്തില്ലേ? പോയി ചത്തൂടെ?; ഒറ്റപ്പെടലുകളും വേദനകളും ഞങ്ങളോളം സഹിച്ചവരുണ്ടാകില്ല!'; ജീവിതം പറഞ്ഞ് വിജയരാജമല്ലിക

vijayarajamallika3324

"ആണും പെണ്ണും കെട്ട ജീവിതം മല്ലികയ്ക്ക് മടുത്തില്ലേ? പോയി ചത്തുകൂടെ എന്ന് ഒരുപാടുപേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. മുപ്പത്തിരണ്ടാമത്തെ വയസ്സിലാണ് ഞാനൊരു ഇന്റര്‍സെക്‌സ് ആണെന്ന് തിരിച്ചറിയുന്നത്. എന്നിട്ടും തളര്‍ന്നില്ല, എല്ലാവര്‍ക്കും അന്ന് മധുരം വാങ്ങിക്കൊടുത്തു, ജീവിതത്തിലെ പ്രചണ്ഡമായ ഒരു മുഹൂര്‍ത്തം എന്നുപറയാനാണ് ആഗ്രഹിക്കുന്നത്. അന്ന് തളര്‍ന്നുപോയെങ്കില്‍ ഇതുപോലെ സംസാരിക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. ഒരു മനുഷ്യനാണെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ഞാനിന്നും ജീവിക്കുന്നത്."- ട്രാന്‍സ്ജെന്‍ഡറായ ശേഷമുള്ള തന്റെ ജീവിതത്തെപ്പറ്റി കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ വിജയരാജമല്ലിക പറഞ്ഞു. 

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല തൃശ്ശൂര്‍ പ്രാദേശിക കേന്ദ്രം മലയാള വിഭാഗത്തിന്റെയും വനിതാസാഹിതി ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച സര്‍ഗസംവാദം സര്‍ഗമല്ലികയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുമ്പോഴാണ് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന കടുത്ത അവഗണനകളെ കുറിച്ച് വിജയരാജമല്ലിക മനസ്സ് തുറന്നത്. 

"സ്‌നേഹവും വിശ്വാസവും നഷ്ടപ്പെടുമ്പോഴാണ് ഒരു മനുഷ്യന്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. അകാരണമായ ഭയത്തെ ഒഴിവാക്കണം. നിസ്സാരകാര്യങ്ങള്‍ക്ക് വേണ്ടി ആത്മഹത്യ ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളൂ, അതിനുമുമ്പ് നിങ്ങള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കണം, ഒറ്റപ്പെടലുകളും വേദനകളും ഞങ്ങളോളം സഹിച്ചവരുണ്ടാകില്ല. 

'നിങ്ങള്‍ ട്രാന്‍സ്ജെന്‍ഡറാണോ?', ജെന്‍ഡറും പേരുമൊക്കെ മാറ്റാനായി തൃശ്ശൂരിലെ ഓഫിസിലെത്തിയപ്പോള്‍ അവിടെയുള്ള ഉദ്യോഗസ്ഥന്റെ ചോദ്യം. ഞാന്‍ അദ്ദേഹത്തോട് തിരിച്ചു ചോദിച്ചു, 'നിങ്ങള്‍ പുരുഷനാണോ?'. ആ ഒറ്റചോദ്യത്തോടെ ഞാന്‍ ഓഫിസ് കയറിയിറങ്ങേണ്ടി വന്നത് മൂന്നു വര്‍ഷമാണ്.. എന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍.

ആണ്‍, പെണ്‍, പ്രജനനം എന്നാണ് സമൂഹത്തിന്റെ കാഴ്ചപ്പാട്. അത് മാറണം. എല്ലാവരെയും തുല്യമായി കാണാന്‍ കഴിയണം. അമ്മ എന്ന വാക്കിന് ഒരുപാട് അര്‍ഥമുണ്ട്. അമ്മ എന്നുപറഞ്ഞാല്‍ നമ്മുടെ മനസ്സിലുള്ളത് സിനിമയില്‍ ഉണ്ണീ... എന്ന് വിളിച്ചു നടക്കുന്ന കവിയൂര്‍ പൊന്നമ്മയാണെന്നാണ്. പക്ഷേ, ഒട്ടേറെ കരുത്തുറ്റ അമ്മമാര്‍ നമുക്കു ചുറ്റുമുണ്ട്. 

കവിതകള്‍ പിറക്കുന്നത് അനുഭവങ്ങളില്‍ നിന്നാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ കവിയെന്ന് അടയാളപ്പെടുത്താന്‍ കഴിഞ്ഞത് ആണുങ്ങള്‍ പറയാന്‍ അറച്ചതും പെണ്ണുങ്ങള്‍ പറയാന്‍ മറന്നതുമായ സത്യങ്ങള്‍ ലജ്ജയില്ലാതെ അവതരിപ്പിച്ചതിനാലാണ്." - വിജയരാജമല്ലിക പറയുന്നു. 

Tags:
  • Spotlight
  • Inspirational Story