"എല്ലാവരും ഇവരെ സ്നേഹിക്കണം കെട്ടോ... നമ്മൾ ഈ ലോകത്ത് നിന്നും നേടിയത് ഒന്നും കൊണ്ടുപോകുന്നില്ലെന്ന് ഒരു നിമിഷം ചിന്തിക്കണം. ഒരു ജീവനും കുടുംബവും രക്ഷപ്പെടട്ടേ..."- സേതുലക്ഷ്മി അമ്മയെയും മകനെയും ചേർത്തുനിറുത്തി പൊന്നമ്മ ബാബു ഫെയ്‌സ്ബുക്കിൽ കുറിച്ച വരികളാണിത്. സമൂഹമാധ്യമങ്ങളിൽ അഭിനനന്ദപ്രവാഹമാണ് ഇപ്പോൾ താരത്തിന്. അഭിമാനത്തോടെ ഇവരെ പൊന്നമ്മയെന്ന് വിളിക്കാം എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്.
പേരില്‍ മാത്രമല്ല പ്രവര്‍ത്തിയിലും താന്‍ പൊന്നാണെന്ന് തെളിയിച്ച പൊന്നമ്മ ബാബുവിനെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ് സംവിധായകനായ എംഎ നിഷാദും രംഗത്തുവന്നു. "പൊന്നമ്മച്ചേച്ചി, നിങ്ങളെന്റെ സുഹൃത്താണെന്ന് ഞാൻ അഭിമാനത്തോടെ പറയും... ചേച്ചിയോടൊത്ത് പ്രവർത്തിക്കാൻ സാധിച്ചതാണ്, സിനിമ എനിക്കു നൽകിയ സൗഭാഗ്യമെന്ന് ഞാനിന്ന് കരുതുന്നു. പേരു പോലെ തന്നെ ഈ നാടിന്റെ പൊന്നമ്മയായിരിക്കും ചേച്ചി എന്നും... ഒത്തിരി ഒത്തിരി ഇഷ്ടം."- താരത്തെ അഭിനന്ദിച്ച് നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍ എഴുതിയതിങ്ങനെ.
ദിവസങ്ങൾക്ക് മുൻപാണ് നടി സേതുലക്ഷ്മിയമ്മയുടെ ഫെയ്സ്ബുക് ലൈവ് ശ്രദ്ധേയമായത്. മകന്റെ ജീവന് വേണ്ടി മലയാളിക്ക് മുന്നിൽ കൈനീട്ടിയപ്പോൾ സഹായിക്കാൻ പലരും ഓടിയെത്തി. മലയാളത്തിലെ പ്രമുഖ താരങ്ങളും താരസംഘടനയും സഹായവുമായി മുന്നോട്ടു വന്നപ്പോൾ അക്കൂട്ടത്തിൽ പൊന്നമ്മ ബാബു വേറിട്ടുനിന്നു. കിഷോറിന് തന്റെ ഒരു കിഡ്നി തരാമെന്ന് വാഗ്ദാനം നടത്തി പൊന്നമ്മ ബാബു ഏവരേയും അമ്പരപ്പിച്ചു. ഇപ്പോൾ ആ വാക്ക് പാലിക്കാനായി തിരുവനന്തപുരത്ത് പിആർഎസ് ആശുപത്രിയിലെ ഡയാലിസിസ് വാർഡിൽ എത്തിയതാണ് പൊന്നമ്മ ബാബു. 14 വർഷം നീണ്ട വേദനകളിൽ നിന്നും മടങ്ങിവരവിന് തയാറെടുക്കുകയാണ് കിഷോർ.