ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ. മരണത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൂയപ്പള്ളി ഉമ്മന്നൂർ വേങ്ങൂർ ശ്രീനിലയത്തിൽ അഭിലാഷിന്റെ ഭാര്യ ജാനു (22) ആണു മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 3ന് ആണ് സംഭവം.
2017 ഓഗസ്റ്റിൽ കാട്ടിൽ മേക്കതിൽ ക്ഷേത്രത്തിൽ നടന്ന സമൂഹ വിവാഹത്തിലാണ് അഭിലാഷും ജാനുവും വിവാഹിതരായത്. ഭർത്താവും ഭാര്യയുമായി ചില കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും അതെല്ലാം പറഞ്ഞ് ഒഴിവാക്കിയതായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് വീട്ടിൽ എത്താൻ താമസിച്ചതിനെച്ചൊല്ലി ജാനുവും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടർന്നു വീട്ടിനുള്ളിൽ തൂങ്ങുകയായിരുന്നു.
ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതി മരിച്ചു. യുവതിയുടെ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി ഭർതൃവീട്ടുകാരും യുവതിയുടെ ബന്ധുക്കളും തമ്മിൽ വാക്ക് തർക്കം ഉണ്ടായെങ്കിലും പൊലീസിന്റെയും ജനപ്രതിനിധികളുടെയും ഇടപെടീലിൽ യുവതിയുടെ വീടായ വാളകത്ത് സംസ്കരിച്ചു. മക്കൾ: ശബരി, ശിവാനി കൃഷ്ണ.