Thursday 07 October 2021 10:51 AM IST : By സ്വന്തം ലേഖകൻ

‘നിരവധി പരാതികളാണ് നൽകിയത്, അന്നേ പൊലീസ് നടപടിയെടുത്തിരുന്നെങ്കിൽ ഇന്നെന്റെ മകൾ ജീവിക്കുമായിരുന്നു’: വിതുമ്പലോടെ വൃന്ദയുടെ അച്ഛൻ

pothancodeeevrindaaa

ഭർതൃ സഹോദരന്റെ ക്രൂരതയിൽ പൊള്ളലേറ്റു മരിച്ച പോത്തൻകോട് പണിമൂല തെറ്റിച്ചിറ വൃന്ദാഭവനിൽ വിജയന്റെയും മോളിയുടെയും മകൾ വൃന്ദ (28) കണ്ണീരോർമയായി. ഉച്ചയോടെ കുടുംബ വീടിനു സമീപം സംസ്കാരം നടന്നു. അന്ത്യോപചാരമർപ്പിക്കാൻ നാടു മുഴുവനെത്തി. ‘എന്റെ മകൾ പാവമായിരുന്നു. അച്ഛാ അസുഖം കുറഞ്ഞാൽ എന്നെ വീട്ടിലേക്ക് കൊണ്ടുപോകരുതെന്നും പേടിയാണെന്നും അവൾ പറഞ്ഞു. പൊള്ളിയടർന്ന കൈ അച്ഛനെ കാണിക്കരുതേയെന്നാണ് അവൾ അമ്മയോടു പറഞ്ഞത്.

കൂലിവേലയെടുത്ത് ബികോം വരെ പഠിച്ച മോളാ, സ്ത്രീധനം ചോദിച്ചാണ് പീഡിപ്പിച്ചത്. നിരവധി പരാതികളാണ് നൽകിയത്. പൊലീസ് അന്നേ നടപടിയെടുത്തിരുന്നെങ്കിൽ ഇന്നെന്റെ മകൾ ജീവിച്ചിരിക്കുമായിരുന്നു. തേങ്ങലടക്കാൻ പാടുപെട്ട് വിജയൻ പറഞ്ഞു. മക്കൾ സിദ്ധാർഥിനെയും സാരംഗിനെയും അവസാനവട്ടം അമ്മയെ കാണിക്കാൻ എത്തിച്ചപ്പോൾ കൂടിനിന്നവരുടെയും കണ്ണുകൾ ഈറനായി. ഏഴു ദിവസം മുൻപാണ് വാവറയമ്പലത്തിനു സമീപം കാവുവിളയിൽ തയ്യൽകേന്ദ്രത്തിൽ ദാരുണ സംഭവം നടന്നത്. ഒന്നര വർഷം മുൻപ് ഭർത്താവ് സബിൻലാലുമായി അകന്ന് അച്ഛനമ്മമാരോടൊപ്പം കാവുവിളയ്ക്കു സമീപം വാടക വീട്ടിൽ കഴിയുകയായിരുന്നു വൃന്ദ.  

കുടുംബകോടതിയിൽ കേസ് നിലനിൽക്കവെയാണ് ഭർതൃസഹോദരൻ സബിൻലാൽ.വൃന്ദയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ചൊവ്വ രാത്രി 10.30തോടെ മരണത്തിനു കീഴടങ്ങി. സംഭവത്തിൽ ഭർതൃസഹോദരൻ തെറ്റിച്ചിറ പുതുവൽപുത്തൻ വീട്ടിൽ മക്കുട്ടൻ എന്നു വിളിക്കുന്ന സിബിൻലാൽ (29) റിമാന്റിലാണ്. 

സംഭവത്തെ കുറിച്ച് വൃന്ദ പറഞ്ഞതിങ്ങനെ

നടന്ന സംഭവത്തെക്കുറിച്ച് ഏറ്റവും ഒടുവിൽ വൃന്ദ പറഞ്ഞതിങ്ങനെ, ആദ്യം സിബിൻലാൽ തയ്യൽക്കടയിൽ വന്നു. ചേട്ടന്റെ കൂടെ ചെല്ലണമെന്നും അല്ലെങ്കിൽ ചേട്ടൻ വിഷം കഴിച്ച് മരിക്കുമെന്നാണ് പറയുന്നതെന്നും അറിയിച്ചു. എപ്പോഴും മദ്യപിക്കുകയും വഴക്കുണ്ടാക്കി ഉപദ്രവിക്കുകയും ചെയ്യുന്നയാളോടൊപ്പം ഇനി ജീവിക്കാനാകില്ലെന്ന് വൃന്ദ തീർത്തും പറഞ്ഞു. ഇതിൽ കുപിതനായാണ് സിബിൻലാൽ പോയത്. അൽപം കഴിഞ്ഞ് തിരികെയെത്തിയാണ് പെട്രോൾ ഒഴിച്ചതും തീകൊളുത്തിയതും.

Tags:
  • Spotlight