Tuesday 18 September 2018 04:27 PM IST : By സ്വന്തം ലേഖകൻ

ദുരഭിമാനക്കൊല: ക്വട്ടേഷൻ 1 കോടിക്ക്, സംഘത്തിന് പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ബന്ധമെന്ന് പൊലീസ്; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

aaaaaa

ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ തെലങ്കാനയില്‍ 23 കാരനായ ദലിത് യുവാവിനെ കൊലപ്പെടുത്തിയയാൾ പിടിയിൽ. ബിഹാറില്‍ നിന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാനയെയാകെ നടുക്കിയ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.

ബിഹാറില്‍ നിന്നുളള ക്വട്ടേഷന്‍ സംഘമാണ് എൻജിനീയറായ പ്രണയ് പെരുമല്ലയെ കൊലപ്പെടുത്തിയത്. ക്വട്ടേഷന്‍ സംഘത്തിന് പാക് ചാര സംഘടനയായ ഐഎസ്ഐയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നു. പ്രണയിയുടെ ഭാര്യ അമൃതയുടെ പിതാവ് മാരുതി റാവു അടക്കം ഏഴ് പേരെ ക്വട്ടേഷനുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മാരുതി റാവുവും ബന്ധുക്കളും 1 കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. ഇതില്‍ 18 ലക്ഷം രൂപ അഡ്വാന്‍സ് ആയി നല്‍കിയിരുന്നെന്ന് പൊലീസ് പറയുന്നു. 2003 ല്‍ ഗുജറാത്ത് മുന്‍ മന്ത്രിയായ ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തി പിന്നീട് കുറ്റവിമുക്തനായ പ്രതിയും സംഘത്തിലുണ്ടായിരുന്നെന്ന് ബിഹാര്‍ പൊലീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം.

എൻജിനീയറായ പ്രണയ് ഗർഭിണിയായ ഭാര്യ അമൃതയോടൊപ്പം നാല്‍ഗോണ്ടയിലെ ജ്യോതി ആശുപത്രിയിൽ നിന്ന് പുറത്തേക്ക് വരും വഴിയാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്. വെട്ടേറ്റ പ്രണയ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു.

ഭര്‍ത്താവ് കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് തന്റെ പിതാവ് ഫോണ്‍ ചെയ്തതായി അമൃത പറഞ്ഞു.

‘‘എന്റെ അച്ഛന്റെ ഏക മകളാണ് ഞാന്‍. ജനുവരിയില്‍ പ്രണയിയെ വിവാഹം ചെയ്തതോടെ അച്ഛന്‍ വല്ലപ്പോഴും മാത്രമാണ് എന്നോട് സംസാരിക്കാറുളളത്. വീട്ടിലേക്ക് തിരിച്ച് വരാനോ ഗര്‍ഭം അലസിപ്പിക്കാനോ മാത്രമാണ് അച്ഛന്‍ ആവശ്യപ്പെടാറുളളത്. ഗര്‍ഭം അലസിപ്പിച്ച് കുട്ടികളില്ലാതെ മൂന്ന് വര്‍ഷം ജീവിച്ചാല്‍ വിവാഹം താന്‍ അംഗീകരിക്കുമെന്നാണ് അച്ഛന്‍ പറഞ്ഞത്. എന്നാൽ എന്റെ കുട്ടിയെ ഇല്ലാതാക്കില്ലെന്നാണ് ഞാന്‍ അച്ഛനോട് പറഞ്ഞത്. പ്രണയിയെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞ് ഒരു പ്രശ്നമാവാതിരിക്കാനാണ് അവര്‍ എന്നോട് ഗര്‍ഭച്ഛിദ്രം നടത്താന്‍ ആവശ്യപ്പെട്ടതെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലാവുന്നു. കുഞ്ഞില്ലെങ്കില്‍ അവര്‍ക്ക് എന്നെ മറ്റ് പ്രശ്നങ്ങളില്ലാതെ വീട്ടിലെത്തിക്കാന്‍ കഴിയുമെന്ന് കരുതിക്കാണും. എന്റെ രക്ഷിതാക്കള്‍ എന്തെങ്കിലും ചെയ്യുമെന്ന് ഭയപ്പെട്ടിരുന്നു. പക്ഷെ അവര്‍ പൊതുസ്ഥലത്ത് വച്ച് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. ഞങ്ങളുടെ ജീവിതം തകര്‍ത്തവരെ ശിക്ഷിക്കണം. അവര്‍ ജയിലില്‍ പോയത് കൊണ്ട് മാത്രം കാര്യമില്ല, അവിടെയും അവര്‍ ജീവിക്കും. പ്രണയിയെ കൊന്നത് പോലെ അവരും കൊല്ലപ്പെടണം. ഇതുപോലെ ജാതിയുടെ പേരിലുളള കൊലപാതകങ്ങള്‍ ഇനി സംഭവിക്കരുത്. ജാതീയത ഇല്ലാതാക്കണമെന്നായിരുന്നു പ്രണോയിയുടെ ആഗ്രഹം, ഞാന്‍ അതിന് വേണ്ടി പോരാടും’’. അമൃത വ്യക്തമാക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രണയ് കൊല്ലപ്പെട്ടത്. മൂന്ന് മാസം ഗര്‍ഭിണിയായ ഭാര്യ അമൃതയെ ഡോക്ടറെ കാണിക്കാൻ ആശുപത്രിയിലെത്തിയപ്പോഴായിരുന്നു സംഭവം. അമൃതയും ഒപ്പം ഉണ്ടായിരുന്ന സ്ത്രീയും പ്രണയിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ആറ് മാസം മുമ്പാണ് പ്രണയും അമൃതയും വിവാഹിതരായത്.