Saturday 16 March 2019 12:49 PM IST : By സ്വന്തം ലേഖകൻ

‘ആരും ജോലി പോലും തരുന്നില്ല, എന്നെക്കണ്ടാൽ പേടി തോന്നുമത്രേ’; മനുഷ്യത്വം ബാക്കിയുള്ളവർ കേൾക്കണം, പ്രീതിയുടെ കരളുരുക്കും കഥ

preethi

‘ഒരു ജോലിക്കു പോകാനൊക്കില്ല, ഒന്നു പുറത്തിറങ്ങാനൊക്കില്ല. ആരും എന്നെ മനുഷ്യനായി കാണുന്നില്ല. ഏതോ അന്യഗ്രഹത്തിൽ നിന്നു വന്ന ജീവിയെ പോലെയാണ് നോക്കിക്കാണുന്നത്. എന്നെയിങ്ങനെ ആക്കിയത് എന്നെ സൃഷ്ടിച്ച ദൈവമല്ലേ? ഞാനും മജ്ജയും മാംസവുമുള്ള മനുഷ്യ ജീവിയാണ്’– അത്രയും പറഞ്ഞ് ക്യാമറയ്ക്കു മുഖം പോലും നൽകാതെ പ്രീതി തിരിഞ്ഞു നിന്ന് കരയുകയാണ്. ആ കാഴ്ച കണ്ടു നിൽക്കുന്നവരുടേയും കണ്ണുനനയിക്കും.

പത്താം ക്ലാസ് വരെ ഒറ്റയ്ക്കൊരു ബഞ്ചിൽ ഇരുന്നു പഠിച്ചു. ആരും കൂട്ടു കൂടാൻ പോലും എത്തിയില്ല. ഭൂതം പ്രേതം എന്നൊക്കെ വിളിച്ച് കളിയാക്കുമ്പോൾ നെഞ്ചു പിടഞ്ഞു പോകും. എന്തിനീ ഭൂമിയിലൊരു നികൃഷ്ട ജീവിയായി ജനിച്ചതെന്നോർത്ത് നെഞ്ചുരുകി പോകും. പത്താം ക്ലാസിൽ പഠിക്കവേ ഞാൻ കുടിച്ചു കൊണ്ടിരുന്ന കഞ്ഞിയിൽ തുപ്പിയിടുന്ന തരത്തിൽ വരെ അവഗണനകളുണ്ടായി.–പ്രീതിയുടെ വാക്കുകളെ കണ്ണീർ മുറിച്ചു.

തൃശ്ശൂർ ചേലക്കര സ്വദേശി പ്രീതിയെന്ന പെൺകൊടിയുടെ ജീവിതത്തിന് മേൽപ്പറഞ്ഞതിൽ നിന്നും ഇപ്പോഴും ഒരു മാറ്റമുണ്ടായിയിട്ടില്ല. ജന്മനാ വിധി നൽകിയ രൂപവും വേദനയും പേറി അവരിന്നും ജീവിതം ജീവിച്ചു തീർക്കുന്നു. ആയുർവേദം, അലോപ്പതി എന്നു വേണ്ട ചികിത്സകൾ പലവിധത്തില്‍ പലരൂപത്തിൽ അവരുടെ ശരീരത്തിൽ കയറിയിറങ്ങി. എന്നിട്ടും ആ രൂപത്തിനും വേദനയ്ക്കും തെല്ലും മാറ്റം വന്നിട്ടേയില്ല.

ആകെയുള്ളത് സുഖമില്ലാത്തൊരു അമ്മയും ദിവസം നൂറ് രൂപ പോലും തികച്ച് ശമ്പളം ലഭിക്കാനില്ലാതെ ബുദ്ധിമുട്ടുന്ന ആങ്ങളയും മാത്രമാണ്. പട്ടിണി കിടക്കാൻ കഴിയാതെ പ്രീതി പലവട്ടം ജോലിക്കിറങ്ങി തിരിച്ചു. പക്ഷേ അവിടെയും ഈ രൂപം തന്നെയായി പ്രശ്നം. പലരും പ്രീതിയെ നിർദാക്ഷിണ്യം ആട്ടിപ്പായിച്ചു.

ഒരു വശത്ത് കൊടിയ ദാരിദ്ര്യം മറുവശത്ത് ഈ രൂപത്തിൽ നിന്നും മുക്തി നേടാനുള്ള ചികിത്സയ്ക്ക് പണമില്ലാത്ത ദുരവസ്ഥ. രണ്ടിന്റേയും ഇടയിൽ നിന്നുകൊണ്ട് ജീവിതത്തിന്റെ നൂൽപ്പാലം കയറുകയാണ് ഈ മുപ്പതുകാരി. പ്രതീക്ഷകളുടെ സകല വാതിലുകളും കൊട്ടിയക്കപ്പെട്ടിരിക്കുന്ന ഈ നിമിഷത്തിൽ പ്രീതി ഇനി കണ്ണുവയ്ക്കുന്നത് കരുണയുടെ ഉറവവറ്റാത്ത സുമനസുകളിലേക്കാണ്. മനുഷ്യനായി ജീവിക്കാനുള്ള തന്റെ ആഗ്രഹം സാക്ഷാത്കരിക്കാൻ, ഈ രൂപത്തിൽ നിന്നും മുക്തി നേടാൻ നന്മമനസുകൾ കനിയണമെന്നാണ് പ്രീതി കണ്ണീരോടെ പറയുന്നത്. സാമൂഹ്യപ്രവർത്തകൻ സുഷാന്ത് നിലമ്പൂരാണ് ഈ ദുരവസ്ഥ സോഷ്യൽ മീഡിയക്കു മുന്നിലെത്തിച്ചിരിക്കുന്നത്.

സുഷാന്ത് നിലമ്പൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്;

സോഷ്യൽ മീഡിയ അതൊരു ഭാഗ്യ നിർഭാഗ്യ ങ്ങളുടെ വേദിയാണ്.

ഭാഗ്യം കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്വപ്നങ്ങൾക്ക് ജീവനുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച പോകുന്ന നിമിഷങ്ങൾ .. 30 വയസ്സുകാരിയുടെ മനസ്സിൽ എന്തൊക്കെ സ്വപ്നങ്ങൾ ഉണ്ടാകും ... എല്ലാം സ്വപ്നം കാണാനും അതെല്ലാം സാധിക്കാനും കഴിയുന്നവർ ചെറുതായി ഒന്ന് കനിഞ്ഞാൽ രക്ഷപ്പെടുന്ന എത്ര ജീവിതങ്ങളാണ് ചുറ്റിനും ....

പ്രീതി ,30 വയസ്സുള്ള തൃശ്ശൂർകാരി.. ദശലക്ഷത്തിൽ ഒരാൾക്ക് മാത്രമേ ഈ രോഗാവസ്ഥ ഉണ്ടാകുള്ളൂ !ജീവനോടെ തൊലിയുരിഞ്ഞു പോകുന്ന വേദന സങ്കൽപ്പിക്കാൻ പോലും വയ്യ😭 ചൂട് കൂടുമ്പോൾ ശരീരം വിണ്ടു കീറും, അതിനാൽ കൂടുതൽ സമയവും ബാത്‌റൂമിൽ കേറി ശരീരത്തിൽ വെള്ളം ഒഴിച്ച് തണുപ്പിക്കും...

പ്രീതയ്ക്ക് കൂലിവേല എടുക്കുന്ന അമ്മയും ഒരനിയനും പണിതീരാത്ത ഒരു ചെറിയ വീടുമാണ് സ്വന്തമായുള്ളത്.

വര്ഷങ്ങളായി പ്രീതിക്ക് ചികിത്സ നടക്കുന്നുണ്ട്. ചികിത്സ ചിലവിനായി നാട്ടുകാർ പ്രീതയെ ആവുന്നത് പോലെ സഹായിക്കുന്നു. എന്നാൽ തുടർന്നുള്ള ചികിത്സക്ക് ഒരുപാട് പണം വേണം.അത്രയും വല്യ തുക ആ അമ്മയോ നാട്ടുകാരോ വിചാരിച്ചാൽ കൂടില്ല.

കൂടെ ഉണ്ടാകണം നമ്മൾ

Address

Preethi.K.V, Karuvankunnath.H Pangarappilly P.O

Chelakkara, Thrissur Dist,

Kerala.

Account Details

Preethi. Kv

A/C No: 38326191119

IFSC CODE: SBIN0012891