Tuesday 11 September 2018 12:14 PM IST : By സ്വന്തം ലേഖകൻ

ആഭരണങ്ങളും വസ്ത്രങ്ങളും കൈക്കലാക്കാൻ ഗര്‍ഭിണിയെ കൊന്ന് പെട്ടിയിലാക്കി; ദമ്പതികൾ പിടിയിൽ

crime

ഗര്‍ഭിണിയായ യുവതിയെ കൊന്ന് പെട്ടിയിലാക്കി ദമ്പതികള്‍. നോയിഡയിലെ ഗാസിയാബാദിലാണ് സംഭവം. ഗാസിയാബാദ് സ്വദേശിയായ മാലയാണ് കൊലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ അയല്‍ക്കാരായ സൗരഭ് ദിവാകര്‍, ഭാര്യ റിതു, എന്നിവര്‍ പൊലീസ് ലിടിയിലായി. ഗര്‍ഭിണിയെ ശ്വാസം മുട്ടിച്ച് കൊന്ന് സ്യൂട്ട്കേസില്‍ ഒളിപ്പിക്കുകയായിരുന്നു.

സംഭവമിങ്ങനെ: തന്റെ ആഭരണങ്ങളും വസ്ത്രങ്ങളും മാല അയല്‍വാസിയായ റിതുവിന് കാണിച്ചുകൊടുത്തിരുന്നു. ഇത് കൈക്കലാക്കാന്‍ തീരുമാനിച്ച റിതു ഭര്‍ത്താവിന്റെ സഹായത്തോടെ മാലയെ കൊല്ലാന്‍ പദ്ധതിയിട്ടു. കഴിഞ്ഞ ദിവസം മാലയുടെ ഭര്‍ത്താവ് ജോലിയ്ക്ക് പോയ സമയത്ത് വീട്ടിലെത്തിയ റിതുവും ഭര്‍ത്താവും മാലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി, ആഭരണങ്ങളും മൊബൈല്‍ഫോണും തട്ടിയെടുത്ത് കടന്നു. ഭര്‍ത്താവ് ശിവം തിരികെയെത്തിയപ്പോള്‍ മാലയെ കാണാത്തതോടെ പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് ദമ്പതികളെയും കാണാനില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം യുവതിയുടെ മൃതദേഹം ഇന്ദ്രപുരം പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാലയുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികള്‍ പിടിയിലായത്.