Wednesday 28 October 2020 02:49 PM IST : By സ്വന്തം ലേഖകൻ

കണ്‍മണിയെ കാണാന്‍ നില്‍ക്കാതെ ജിനു പോയി, അമ്മയെ കാണാതെ ആ കുഞ്ഞും; രക്ഷിക്കാനായില്ല ജീവനുകളെ

jinu-death

കണ്‍മണിയെ കാണാതെ ജിനുവും അമ്മയെ കാണാതെ ആ കുഞ്ഞും മണ്ണോടു ചേര്‍ന്നു. വെങ്ങോല മുതിരപ്പറമ്പില്‍ മഹേഷ് മോഹനന്റെ ഭാര്യ കോവിഡ് ബാധിച്ചു ചികിത്സയിലിരുന്ന ജിനുവിനെയും (29) ഉദരത്തില്‍ 7 മാസം വളര്‍ച്ചയെത്തിയ കുഞ്ഞിനെയും രക്ഷിക്കാനായില്ല. 

7 മാസം ഗര്‍ഭിണിയായ ജിനുവിനെ ഉയര്‍ന്ന രക്തസമ്മര്‍ദത്തെ തുടര്‍ന്നു കഴിഞ്ഞ 10നാണു കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.പ്രവേശിപ്പിക്കുമ്പോള്‍ നെഗറ്റീവായിരുന്നെന്നും 13ന് നടത്തിയ പരിശോധനയില്‍ പോസിറ്റീവായെന്നും യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്നു കളമശേരി മെഡിക്കല്‍ കോളജിലേക്കും വിദഗ്ധ ചികിത്സയ്ക്കായി 21ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. കുട്ടിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. 25ന് പുലര്‍ച്ചെ ജിനു മരിച്ചു.

ജിനുവിനെയും കുഞ്ഞിനെയും കീഴില്ലം സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയില്‍ സംസ്‌കരിച്ചു. മഹേഷ് കെഎസ്എഫ്ഇ അറയ്ക്കപ്പടി ശാഖയില്‍ ജീവനക്കാരനാണ്. എംസിഎ ബിരുദധാരിയായ ജിനു അറയ്ക്കപ്പടിയില്‍ നെറ്റ് സൊല്യൂഷന്‍ എന്ന സ്ഥാപനം നടത്തുകയായിരുന്നു. കോട്ടയം വാകത്താനം കണ്ണച്ചിറ പാറയില്‍ പയസ് ജോണിന്റെയും അല്‍ഫോന്‍സയുടെയും മകളാണ് ജിനു.

More