ഒരു കുടുംബത്തിന്റെ തോരാത്ത കണ്ണീരായി മാറുകയാണ് റംസി. വിവാഹ വാഗ്ദാനം നൽകിയവൻ... ആശിച്ച ജീവിതം മുന്നിലേക്ക് വച്ചു നീട്ടിയവൻ... അവളെ ചതിയുടെ പടുകുഴിയിലേക്ക് വലിച്ചെറിഞ്ഞപ്പോൾ മരണം തെരഞ്ഞെടുത്ത റംസിയുടെ ഓർമകൾ വല്ലാതെ നോവിക്കുന്നുണ്ട്. കരഞ്ഞു കെഞ്ചി കാലുപിടിച്ചിട്ടും അവളെ തട്ടിയെറിഞ്ഞ് മെച്ചപ്പെട്ട ജീവിതം തേടിപ്പോയ ഹാരിസിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയരുമ്പോൾ... റംസിയുടെ നീതിക്കായി മുറവിളികൾ ഉയരുമ്പോൾ ചില കാഴ്ചകൾ നമ്മെ കരയിക്കുകയാണ്. റംസിയെ നൊന്തുപെറ്റ ഉമ്മയുടെ കണ്ണീരണിയുന്ന വാക്കുകൾ കണ്ണുനിറയാതെ കണ്ടിരിക്കാനാകില്ല.
വീട്ടുജോലി ചെയ്തും ഇല്ലായ്മയിൽ നിന്നും സ്വരുക്കൂട്ടിയും വളർത്തിയതാണ് ഞാനെന്റെ മക്കളെ. അവരുടെ നല്ല ജീവിതം മാത്രമായിരുന്നു എനിക്ക് മുന്നിലുണ്ടായിരുന്നത്. പക്ഷേ ഞങ്ങളെയെല്ലാം വിട്ട് അവൾ പോയി.’– റംസിയുടെ ഉമ്മ പറയുന്നു
ഒന്നും വേണ്ട ഉമ്മാ... അവളെ എനിക്ക് താ എന്ന് പറഞ്ഞ് ഇങ്ങോട്ട് വന്നവനാണ്. ഒടുവിൽ വിവാഹം കഴിക്കുന്ന ഘട്ടമായപ്പോൾ അവന്റെ മനസ് മാറി. ചിലപ്പോ ആ വീട്ടുകാർ മാറ്റിയെടുത്തതായിരിക്കും. അവന് വർക് ഷോപ്പ് തുടങ്ങാന്‍ വേണ്ടി ഉള്ളതെല്ലാം കൊടുത്തു. ഞങ്ങളിൽ നിന്നെല്ലാം ഊറ്റിയെടുത്തു. എന്നിട്ട് അവൻ അവളെ കണ്ണിൽച്ചോരയില്ലാതെ ഉപേക്ഷിച്ചു. –റംസിയുടെ ഉമ്മ പറയുന്നു.
അവൾ മരിക്കാൻ പോകുവാണെന്നും എല്ലാം അവസാനിപ്പിക്കുകയാണെന്നും ഹാരിസിന്റെ ഉമ്മയോട് വരെ പറഞ്ഞതാണ്്. അപ്പോൾ പോലും ആ സ്ത്രീ കുലുങ്ങിയില്ല. അവൾ മരിക്കുന്നെങ്കിൽ മരിക്കട്ടെ എന്ന് ആ സ്ത്രീ കരുതിക്കാണും. അവരെ സ്ത്രീയെന്ന് വിളിക്കാനാകുമോ? അവരെല്ലാം കൂട്ട് നിന്നാണ് അവളുടെ വയറ്റിലെ കുഞ്ഞിനെ കളഞ്ഞത്. ആ കുഞ്ഞ് ഇന്നുണ്ടായിരുന്നെങ്കിൽ എന്നെ വേണ്ടെന്ന് പറയുമായിരുന്നോ എന്ന് പറഞ്ഞ് റംസി കരഞ്ഞു– റംസിയുടെ സഹോദരി അൻസി പറയുന്നു.
അവൾ സുന്ദരിയായിരുന്നു. അവൾക്ക് ഒരുപാട് ആലോചന വന്നതാണ്. സ്വർണക്കടക്കാരന്റെ മകൻ വരെ ഒന്നും വേണ്ട അവളെ മതിയെന്ന് പറഞ്ഞ് വന്നിരുന്നു. പക്ഷേ അപ്പോഴും എന്റെ ഇത്ത... എനിക്ക് സ്വത്തും പണവും വേണ്ടെന്നും ഞാൻ ഒരാളെയല്ലേ... സ്നേഹിച്ചത് അവനെ മാത്രം മതിയെന്ന് പറഞ്ഞു നിന്നു. അങ്ങനെയുള്ള പെണ്ണിനെയാണ് അവൻ ചതിച്ചത് ഇവനൊക്കെ ഒരു മനുഷ്യനാണോ?– അൻസി ചോദിക്കുന്നു.
ഒന്നും വേണ്ടാ എന്ന് പറഞ്ഞവന്റെ ഭാവം ഒടുവിലാണ് മാറിയത്. അവൾക്ക് വേണ്ടി കരുതിയിരുന്ന സ്വർണം ആദ്യമേ കട തുടങ്ങാൻ എന്നും പറഞ്ഞ് വാങ്ങി. ഉമ്മയ്ക്ക് പാസായ 30,000 രൂപയുടെ ലോണും അതു പോലെ വാങ്ങിക്കൊണ്ടു പോയി. പണയം വച്ച സ്വർണം എടുത്ത് തരാം എന്ന് പറഞ്ഞ് ഒരുപാട് പറ്റിച്ചു. ഞങ്ങളിൽ നിന്ന് എന്തെല്ലാം ഊറ്റിവാങ്ങിക്കാൻ പറ്റുമോ അതെല്ലാം വാങ്ങിയിട്ട് അവസാനം ഞങ്ങൾക്ക് ഒന്നും കൊടുക്കാൻ ഇല്ലെന്നറിഞ്ഞപ്പോൾ അവൻ എന്റെ ഇത്തായെ വേണ്ടെന്നു പറഞ്ഞു.
വിഡിയോക്ക് കടപ്പാട് കേരളീയം ന്യൂസ്: