തന്നെ കൊലപ്പെടുത്താനും ജോളി ശ്രമിച്ചിരുന്നതായി കൊല്ലപ്പെട്ട റോയിയുടെ സഹോദരി രഞ്ജി വെളിപ്പെടുത്തി. അന്നത് തിരിച്ചറിയാൻ സാധിച്ചില്ലെന്നും രഞ്ജി പറയുന്നു. അമ്മ അന്നമ്മ തോമസിന്റെ മരണശേഷമായിരുന്നു സംഭവം നടന്നത്. ജോളി നൽകിയ അരിഷ്ടം കഴിച്ച രഞ്ജി അവശയായി. കണ്ണിൽ ഇരുട്ടു കയറുകയും ഓക്കാനിക്കുകയും ചെയ്തു. ലിറ്റർ കണക്കിനു വെള്ളം കുടിച്ച ശേഷമാണ് താൻ സാധാരണ നിലയിലേക്ക് എത്തിയതെന്നും രഞ്ജി പറയുന്നു.
"കാലുകൾ അനക്കാൻ പറ്റാതായി. ബോധം പോകുന്നതുപോലെ തോന്നി, കണ്ണിലേക്ക് മഞ്ഞവെളിച്ചം വന്നു. അന്ന് സ്വപ്രയത്നം കൊണ്ട് മരണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപെടുകയായിരുന്നു. എന്നാൽ അന്ന് ജോളിയെ കുറിച്ച് സംശയമൊന്നും തോന്നിയില്ല. ഇപ്പോൾ കുടുംബത്തിലെ മറ്റ് മരണങ്ങൾക്ക് പുറകിൽ ജോളിയാണെന്ന് വ്യക്തമായതോടൊണ് അന്നത്തെ സംഭവം കൊലപാതക ശ്രമമാണെന്ന് മനസ്സിലാകുന്നത്."- രഞ്ജി പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു.
ആട്ടിൻ സൂപ്പ് കഴിച്ചതിനുശേഷം അമ്മ അന്നമ്മ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. എന്നാൽ അമ്മ മരിക്കുന്നതിന് 22 ദിവസം മുൻപ് അവർക്കെതിരെ കൊലപാതകശ്രമം നടന്നിരുന്നതായും രഞ്ജി ഓർക്കുന്നു.